Enter your Email Address to subscribe to our newsletters

Kozhikode , 12 സെപ്റ്റംബര് (H.S.)
യുവതിയെ ഭീഷണിപ്പെടുത്തി ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്തെന്നാരോപിച്ച് പേരാമ്പ്രയിൽ നാല് പേർ അറസ്റ്റിൽ. നടുവണ്ണൂർ കളയംകുളത്ത് റജീഷ് (40), കരുവണ്ണൂർ താനിപ്പറ്റ അഭിലാഷ് (46), കരുവണ്ണൂർ ചമ്പോളി സക്കീർ ഹുസൈൻ (49), വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികളിൽ ഒരാളുടെ ബന്ധുവായ യുവതിയാണ് പരാതിക്കാരി. ഇതിൽ റജീഷ് കാപ്പ കേസിൽ പ്രതിയായി നാടുകടത്തപ്പെട്ടയാളാണ്.
ലഹരിമരുന്ന് നൽകിയ ശേഷം ഭീഷണിപ്പെടുത്തി ലോഡ്ജുകളിലും വീടുകളിലും അടക്കം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയിരിക്കുന്ന പരാതി. 2023 മുതൽ ഇവർ പീഡിപ്പിച്ചതായാണ് വിവരം. തുടർന്ന് 24 മണിക്കൂറിനകം പേരാമ്പ്ര പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും പ്രതികളെ കോടതിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. ഇന്നലെ (സെപ്തംബർ 11) രാത്രി മുഴുവൻ നടന്ന പരിശോധനകൾക്കൊടുവിൽ കാപ്പാട്, കരുവന്നൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടാനായത്.
പീഡനത്തിന് സൗകര്യമൊരുക്കിയതിന് പ്രതികളിലൊരാൾ പണം കൈപ്പറ്റിയതായും സംഭവങ്ങൾ വീഡിയോയിൽ പകർത്തിയതായും പൊലീസ് പറഞ്ഞു. പ്രതികളുടെ ഭീഷണി ഭയന്നാണ് യുവതി ഏറെക്കാലം പരാതി നൽകാതിരുന്നത്. എന്നാൽ തുടർച്ചയായ ഭീഷണികളെത്തുടർന്ന് അവർ അടുത്തിടെ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കോഴിക്കോട് ആഴ്ച്ചവട്ടത്തുള്ള ഒരു ബന്ധുവിൻ്റെ വീട്ടിൽ നിന്നാണ് പ്രതികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ ഇവിടെ താമസിച്ച് വരികയായിരുന്നു. പൊലീസ് വീട്ടിൽ എത്തിയപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന ബന്ധു പൊലീസിനെ അകത്തേയ്ക്ക് പ്രവേശിപ്പിക്കാൻ അനുവദിച്ചില്ല. ഇത് സംഘർഷത്തിന് വഴി തെളിച്ചു. പിന്നീട് കൂടുതൽ പൊലീസ് സംഘം എത്തി വിശദമായ പരിശോധന നടത്തിയതിന് ശേഷമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
പേരാമ്പ്ര എഎസ്പി ആരതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസിൻ്റെ അന്വേഷണം നടക്കുന്നത്. പേരാമ്പ്ര സിഐ എം കെ അനിൽകുമാർ, എസ്ഐ ശിവപ്രസാദ്, എസ്പിയുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികൾക്കെതിരെ അതീവ ഗുരുതരമായ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. കൂട്ടബലാത്സംഗം, ലഹരിവസ്തുക്കൾ നൽകി അപായപ്പെടുത്തൽ, ബ്ലാക്ക്മെയിലിങും ഭീഷണിപ്പെടുത്തലും, സ്ത്രീത്വത്തെ അപമാനിക്കലും ഐടി ആക്ടും തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വ്യക്തികൾക്ക് ഇതിൽ പങ്കുണ്ടോയെന്നും മറ്റ് സ്ത്രീകളെയും പീഡിപ്പിക്കാൻ ശ്രമിച്ചുണ്ടോയെന്നും വരും ദിവസങ്ങളിൽ പൊലീസ് അന്വേഷിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR