Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 സെപ്റ്റംബര്‍ (H.S.)
കേരളത്തില്‍ ആത്മഹത്യകളുടെ എണ്ണത്തില് വന് വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പുതിയ കണക്കുപ്രകാരം പത്ത് വര്‍ഷത്തിനിടെ ആത്മഹത്യകളില്‍ 37.42 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
2015 ല്‍ 7,692 പേരാണ് ആത്മഹത്യ ചെയ്തത്. അത് 2025 ലെത്തുമ്പോള്‍ 10,571ആയി വര്‍ധിച്ചു. പത്ത് വര്‍ഷത്തിനിടെ 1,00,679 പേരാണ് ജീവിതമവസാനിപ്പിച്ചത്. കൂടുതല്‍ കേസുകൾ കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. കുറവ് മലപ്പുറത്തും. മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളിലേയും കൗമാരക്കാരിലേയും ആത്മഹത്യയും ഭയപ്പെടുത്തുന്ന രീതിയില്‍ ഉയരുന്നതായാണ് കണക്കുകള്‍. 2025-ൽ 14 വയസ്സിന് താഴെയുള്ള 46 കുട്ടികളാണ് ആത്മഹത്യ ചെയ്തത്.
14-17 പ്രായത്തിലുള്ളവരിൽ കഴിഞ്ഞ വർഷം 306 പേര്‍ ജീവനൊടുക്കി. പ്രതിദിനം ഒരു കുട്ടി വീതം ആത്മഹത്യ ചെയ്യുന്നു. 18 മുതല്‍ 29വരെയുള്ളവരിൽ 1,739 മരണങ്ങളാണ് നടന്നത്. 30-44 വയസ്സ് വരെ 2,512 ഉം 45-59 വയസ്സ് വരെ 2,981 ഉം 60 വയസ്സിന് മുകളില്‍ 2,986 പേരുമാണ് ജീവനൊടുക്കിയത്. 2025ല്‍ ആത്മഹത്യ ചെയ്തവരില്‍ 81 ശതമാനവും പുരുഷന്മാരാണ്. 8,576 പുരുഷന്മാര്‍. സ്ത്രീകള്‍ 1,994.
വിവാഹിതരായവരില്‍ 73 ശതമാനവും, തൂങ്ങിമരണം 80 ശതമാനവുമാണ്. കൂടുതല്‍ കുടുംബ ആത്മഹത്യകള്‍ കൊല്ലം, മലപ്പുറം ജില്ലകളിലാണ്. 14 കുടുംബങ്ങളിലായി 31 പേരാണ് കഴിഞ്ഞ വര്‍ഷം ജീവനൊടുക്കിയത്. പഠനസമ്മര്‍ദം, പ്രണയ പരാജയങ്ങള്‍, സോഷ്യല്‍ മീഡിയയുടെ അമിത സ്വാധീനം, ലഹരി ഉപയോഗം, മാനസികമായ ഒറ്റപ്പെടല്‍ എന്നിവയാണ് കുട്ടികളും കൗമാരക്കാരും ജീവിതം നശിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
---------------
Hindusthan Samachar / Sreejith S