Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 സെപ്റ്റംബര് (H.S.)
ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ താല്പര്യപ്രകാരം തലമുടി വളർത്തുന്നതിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ വിധിച്ചു. മുടി വളർത്തിയതിന്റെ പേരിൽ ഇനി ആൺകുട്ടികളോട് യാതൊരുവിധ വിവേചനവും കാണിക്കാൻ പാടില്ലെന്ന് ഇതുസംബന്ധിച്ച ഹർജികൾ തീർപ്പാക്കവേ കമ്മീഷൻ വ്യക്തമാക്കി.
ഇതേ കാരണത്താൽ ലിംഗനിർണയം നടത്താത്ത കുട്ടികളോട് വിവേചനപരമായി പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്നും കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. കുട്ടികളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും താത്പര്യങ്ങളെയും മാനിക്കണമെന്നും മുടിയുടെ നീളം അളന്ന് സ്കൂളുകളിലോ മറ്റ് പൊതുയിടങ്ങളിലോ കുട്ടികളെ അധിക്ഷേപിക്കുകയോ മാറ്റിനിർത്തുകയോ ചെയ്യരുതെന്നും ബാലാവകാശ കമ്മീഷൻ കർശന നിർദേശം നൽകി.
കണ്ണുകളോ, മുഖമോ മറയാത്ത രീതിയിലും വൃത്തിയായും സുരക്ഷിതമായും മുടി സൂക്ഷിക്കുവാനുളള ചുമതല ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കുമുണ്ട്. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി, നിർബന്ധമായും മുടി കെട്ടിവയ്ക്കുകയോ ഹെയർ ബാന്ഡ് ഉപയോഗിച്ച് ഒതുക്കി വയ്ക്കുകയോ ചെയ്യേണ്ടതാണെന്നും കമ്മീഷന് നിര്ദേശിച്ചു.വിദ്യാർഥികളുടെ ബാഹ്യ രൂപത്തേക്കാൾ പഠന പുരോഗതിക്കും വ്യക്തിത്വ വികാസത്തിനുമാണ് സ്കൂൾ അധികൃതർ മുൻഗണന നൽകേണ്ടതെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
മുടിയുടെ നീളത്തിൻ്റെയോ, അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരിൽ സ്കൂൾ അധികൃതർ, ആൺകുട്ടികളെയും ട്രാൻസ്ജെൻഡർ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കുവാനോ, ക്ലാസിൽ നിന്ന് മാറ്റി നിർത്തുവാനോ, വിവേചനപരമായി പെരുമാറുന്നതിനോ മറ്റ് ശിക്ഷാ നടപടികൾക്ക് വിധേയമാക്കുന്നതിനോ പാടില്ലെന്നും കമ്മിഷൻ അംഗം പി ഷാജേഷ് ഭാസ്കർ ഉത്തരവിട്ടു.കമ്മിഷന്റെ ശുപാർശയിൽ എതിർകക്ഷികൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കേണ്ടതാണെന്നും ഉത്തരവില് പറയുന്നു.
മുടിയിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുളള കെമിക്കൽ വസ്തുക്കൾ, കളറുകൾ എന്നിവ ഉപയോഗിക്കുന്നത് ഗുണകരമല്ല. ലിംഗ നിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് അവരുടെ താത്പര്യത്തിനനുസൃതമായി മുടി പരിപാലിക്കുന്നതിനും ഡ്രസ് കോഡ് തെരഞ്ഞെടുക്കുന്നതിനും പൂർണമായ അവകാശം ഉണ്ടായിരിക്കും.
സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പോ സിബിഎസ്ഇ യോ ഈ വിഷയവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പുറത്തിറക്കിയതായി കാണുന്നില്ലെന്നും കമ്മിഷൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ അടിയന്തരമായി തയ്യാറാക്കണമെന്നും ആ സമിതിയിൽ ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും കൂടി ഉൾപ്പെടുത്തി, ഇവരെക്കൂടി കേട്ട ശേഷം മുടി വളർത്തുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ വിദ്യാലയങ്ങൾക്ക് നൽകേണ്ടതാണെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
കേരളത്തിലെ വിദ്യാലയങ്ങൾ ജെൻഡർ ന്യൂട്രൽ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആൺകുട്ടികളോടും ലിംഗനിർണയം നടത്താത്ത കുട്ടികളോടും വിവേചനപരമായി പെരുമാറുന്നുവെന്നും തലമുടി നീട്ടി വളർത്തുന്ന ആൺ കുട്ടികളെ കുറ്റവാളികളായി സ്കൂൾ അധികൃതർ നേരിടുന്നുവെന്നും കാണിച്ച് രാമനാട്ടുകര സ്വദേശി ഇന്ദു മേനോനാണ് ഹരജി നൽകിയത്.
പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയോട് മുടി വെട്ടി വരണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും കുട്ടി തയ്യാറാകുന്നില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ എന്തു തീരുമാനം കൈക്കൊള്ളണമെന്ന മാർഗ നിർദേശങ്ങൾ ആവശ്യമാണെന്നും സൂചിപ്പിച്ചാണ് കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഹർജി സമർപ്പിച്ചത്. രണ്ട് ഹരജികളും പരിഗണിച്ച ശേഷമാണ് കമ്മീഷൻ്റെ ഉത്തരവ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR