Enter your Email Address to subscribe to our newsletters

Kasaragod , 17 സെപ്റ്റംബര് (H.S.)
കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിന് സുഹൃത്തിന്റെയും കൂട്ടാളികളുടെയും ക്രൂരമർദനം. മധൂർ കോട്ടക്കണ്ണി സ്വദേശി ഷിഹാബിനാണ് മർദനമേറ്റത്. സംഭവത്തിൽ സുഹൃത്തായ 'അച്ചു' എന്ന് വിളിക്കുന്ന പട്ല അഷ്റഫിനും കൂട്ടാളികൾക്കുമെതിരെ പോലീസ് കേസെടുത്തു.
കടയിൽ ചായ കുടിച്ചിരിക്കുകയായിരുന്ന ഷിഹാബിനെ അഷ്റഫിന്റെ കൂട്ടാളികൾ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ക്രൂരമായി മർദിച്ച ശേഷം പരിക്കേറ്റ ഷിഹാബിനെ സമീപത്തെ കാട്ടിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞതായി പരാതിയിൽ പറയുന്നു. പരിക്കേറ്റ ഷിഹാബ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിദ്യാനഗർ പോലീസ് അന്വേഷണം ആരംഭിച്ചു.
കാലിന് ഗുരുതരമായ പരിക്കേറ്റ ഷിഹാബ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പണം നൽകിയതിൻ്റെ കണക്കുകളും വാട്സ് ആപ്പ് സന്ദേശങ്ങളും അടങ്ങിയ ഫോൺ പ്രതികൾ കൈക്കലാക്കിയതായും പരാതിയുണ്ട്.
മാസങ്ങൾക്ക് മുമ്പാണ് ഷിഹാബ് സുഹൃത്തായ അഷ്റഫിന് പണം നൽകിയത്. പലതവണ ചോദിച്ചിട്ടും പണം തിരിച്ചു നൽകാതെയായപ്പോൾ സമൂഹ മാധ്യമത്തിൽ ഷിഹാബ് ഇവർക്കെതിരെ കുറിപ്പ് ഇട്ടതായി പറയുന്നു.ഇതിന് പിന്നാലെയാണ് ക്രൂര മർദ്ദനം. തെളിവുകൾ നശിപ്പിക്കാനും ഭീഷണിപ്പെടുത്താനുമാണ് ഫോൺ പിടിച്ചുവെച്ചതെന്നാണ് ഷിഹാബിൻ്റെ ആരോപണം.
അതേസമയം പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഷിഹാബിൻ്റെ ഉമ്മ ഉന്നയിച്ചത്. വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും പട്ട്ല അഷ്റഫിന് രാഷ്ട്രീയ ബന്ധങ്ങൾ അടക്കമുള്ളതിനാലാണ് നടപടി എടുക്കാത്തത് എന്നും ഷിഹാബിൻ്റെ മാതാവ് ഖദീജ പറഞ്ഞു. മൂന്ന് വർഷം മുമ്പാണ് വിദേശത്ത് നിന്നും ഷിഹാബ് നാട്ടിൽ എത്തിയത്. ഇപ്പോൾ കൊച്ചിയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് നാട്ടിൽ എത്തിയത്.
സമാന സംഭവങ്ങൾ
കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് മർദിക്കുന്ന കേസുകൾ ഇതിന് മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മാസം കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ വിരോധത്തിൽ യുവാവിനെ ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ കടം വാങ്ങിയ പണം തിരികെ ചോദിച്ചതിൽ കുപിതനായി കാമുകിയുടെ തലയറുത്ത യുവാവ് പിടിയിലായിരുന്നു. ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ 33കാരൻ മോനു സിങാണ് പിടിയിലായത്. ഒരാഴ്ച മുമ്പ് കൊച്ചിയിൽ കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് വീട്ടമ്മയെ മകന്റെ സുഹൃത്തുക്കളായ രണ്ടംഗ സംഘം വീടുകയറി ആക്രമിച്ചതായി പരാതി ലഭിച്ചിരുന്നു. മുളവുകാട് തോപ്പില്പറമ്പില് അംബികയെ (60) ആണ് ആക്രമിച്ചത്. വീടിന്റെ ജനല് ചില്ല് അടിച്ചു പൊളിക്കുകയും തന്നെ തള്ളിയിടുകയും ബലമായി പിടിക്കുകയും ചെയ്തതായി ഇവര് പൊലിസിന് മൊഴി നല്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR