Enter your Email Address to subscribe to our newsletters

Kochi, 17 സെപ്റ്റംബര്‍ (H.S.)
വീട്ടിൽ അനധികൃത മദ്യശേഖരം കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ. എറണാകുളം കളമശേരിയിലെ റിപ്പോർട്ടർ ടിവിയുടെ ഓഫീസിൽ നിന്നാണ് എക്സൈസ് സംഘം ആന്റോയെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ അബ്കാരി നിയമപ്രകാരമാണ് അറസ്റ്റ്.
ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസ് സംബന്ധിച്ച റയിഡിനിടെ
വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽനിന്ന് 63 ലിറ്റർ വിദേശമദ്യമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. തുടർന്ന് എസ്.ഐ.ടി വിവരമറിയിച്ചതിനെത്തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി മദ്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരാൾക്ക് നിയമപരമായി കൈവശം വയ്ക്കാവുന്നതിലും അധികം അളവിലുള്ള മദ്യമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ വൈൻ എന്നിവയ്ക്ക് പുറമെ മറ്റൊരു മുറിയിൽനിന്ന് ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത വിദേശ മദ്യക്കുപ്പികളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷണർ ബൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് വാഹനങ്ങളിലായി കളമശേരിയിലെ റിപ്പോർട്ടർ ഓഫിസിലെത്തി അറസ്റ്റ് നടപടികൾ സ്വീകരിച്ചത്. എന്നാൽ അറസ്റ്റിനിടെ വലിയ നാടകീയ രംഗങ്ങളാണ് ഓഫിസിൽ അരങ്ങേറിയത്. എഫ്.ഐ.ആർ പകർപ്പ് കാണിക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്ന കർശന നിലപാടിലായിരുന്നു ആൻ്റോ അഗസ്റ്റിൻ. എക്സൈസ് ഉദ്യോഗസ്ഥർ സീഷർ മഹസർ വായിച്ചുകേൾപ്പിച്ചെങ്കിലും അദ്ദേഹം നടപടികളോട് സഹകരിച്ചില്ല. എഫ്.ഐ.ആറിൻ്റെ ഡിജിറ്റൽ പകർപ്പ് കാണിച്ചെങ്കിലും ഹാർഡ് കോപ്പി തന്നെ വേണമെന്ന് വാശിപിടിക്കുകയായിരുന്നു. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് കുമാർ എഫ്.ഐ.ആർ പകർപ്പുമായി എത്തിയ ശേഷമാണ് അറസ്റ്റിന് വഴങ്ങിയത്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സൈസ് ആൻ്റോ അഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. അബ്കാരി നിയമത്തിലെ 55 എ, 55 ഐ, 58 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിയമവിരുദ്ധമായ മദ്യക്കടത്തും കൈവശം വയ്ക്കലുമാണ് 55 എ പ്രകാരമുള്ള കുറ്റം. ഇതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. അനധികൃത മദ്യവിൽപനയോ അതിനായി സൂക്ഷിക്കുകയോ ചെയ്യുന്നതാണ് 55 ഐ. നികുതി വെട്ടിച്ച് മദ്യം കൈവശം വയ്ക്കുന്ന കുറ്റമാണ് 58. നിലവിൽ ആൻ്റോ മാത്രമാണ് കേസിലെ പ്രതി. അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്കായി ഇയാളെ ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വയനാട്ടിലേക്ക് കൊണ്ടുപോകുന്ന പ്രതിയെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.
20 മണിക്കൂർ നീണ്ട പരിശോധന
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിമുതൽ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആൻ്റോ ആരോപിച്ചു. വീട്ടിൽ എന്തിനാണ് ഇത്രയും മദ്യം സൂക്ഷിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതിരുന്ന ഇയാൾ, ഏതോ ഒരു എക്സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പ്രതികരിച്ചു. മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ പരിശോധന വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയാണ് അവസാനിച്ചത്. 20 മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിൽ എസ്.ഐ.ടി സംഘം മടങ്ങുന്നതിന് തൊട്ടുമുൻപാണ് എക്സൈസ് ഉദ്യോഗസ്ഥർ ഓഫിസിലെത്തിയത്.
---------------
Hindusthan Samachar / Sreejith S