Enter your Email Address to subscribe to our newsletters

Kerala, 17 സെപ്റ്റംബര് (H.S.)
വാഷിങ്ടൺ / ന്യൂഡൽഹി: റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണയും ഊർജ്ജ വിഭവങ്ങളും വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന പുതിയ ഉപരോധ നിയമം യുഎസ് കോൺഗ്രസ് പാസാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യ. രാജ്യത്തിന്റെ വ്യാപാര, സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുതിയ നിയമനിർമ്മാണം നിലവിൽ വരുന്നതോടെ, ഇത്തരം രാജ്യങ്ങൾക്കുമേൽ വലിയ തോതിൽ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റിന് വിപുലമായ അധികാരം ലഭിക്കും.
യുഎസ് കോൺഗ്രസ് ‘സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട്’ (Sanctioning Russia and Iran Act) പാസാക്കിയ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തുടർനടപടികൾ നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
140 കോടിയിലധികം വരുന്ന ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധമാണ്. മാറുന്ന വിപണി സാഹചര്യങ്ങൾക്കനുസരിച്ച് വിവിധ സ്രോതസ്സുകളിൽ നിന്ന് ഊർജ്ജം സംഭരിക്കുന്നത് ഇന്ത്യ തുടരുക തന്നെ ചെയ്യും, വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎസ് അധികൃതരുമായി നടത്തിയ ഉന്നതതല ചർച്ചകളിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയം ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെ മാത്രമല്ല, അന്താരാഷ്ട്ര ഊർജ്ജ വിപണിയെയും എങ്ങനെ ബാധിക്കുമെന്ന കാര്യം ഇന്ത്യ കൃത്യമായി ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. പുതിയ സാഹചര്യങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാൻ രാജ്യത്തെ വാണിജ്യ-വ്യവസായ സംഘടനകളുമായി സർക്കാർ ചേർന്ന് പ്രവർത്തിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.
കഴിഞ്ഞ മാസം യുഎസ് സെനറ്റ് പാസാക്കിയ ‘ലിൻഡ്സെ ഒ ഗ്രഹാം സാംഗ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ് 2026’ (Lindsey O Graham Sanctioning Russia and Iran Act of 2026) എന്ന ബില്ലിനാണ് യു എസ് പ്രതിനിധി സഭ അംഗീകാരം നൽകിയത്. 159-നെതിരെ 262 വോട്ടുകൾക്കാണ് ബില്ല് പാസായത്. പ്രസിഡന്റ് ട്രംപ് ഒപ്പുവെക്കുന്നതോടെ ഇത് നിയമമായി മാറും.
203 റിപ്പബ്ലിക്കൻ അംഗങ്ങൾക്കൊപ്പം 58 ഡെമോക്രാറ്റുകളും ഒരു സ്വതന്ത്ര അംഗവും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 152 ഡെമോക്രാറ്റുകളും 7 റിപ്പബ്ലിക്കൻ അംഗങ്ങളും ബില്ലിനെ എതിർത്തു. പ്രസിഡന്റ് ട്രംപിന് താരിഫ് ചുമത്താൻ കൂടുതൽ അധികാരം നൽകുന്നതിനെച്ചൊല്ലിയായിരുന്നു ഡെമോക്രാറ്റുകളുടെ പ്രധാന എതിർപ്പ്.
കഴിഞ്ഞ ജൂലൈയിൽ അന്തരിച്ച സൗത്ത് കരോലിനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പേരിലാണ് ഈ ബിൽ അറിയപ്പെടുന്നത്. റഷ്യൻ നേതൃത്വത്തിനും ഊർജ മേഖലയ്ക്കും മാത്രമല്ല, ഉപരോധം മറികടന്ന് എണ്ണ വിതരണം നടത്തുന്ന റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ (shadow fleet) കപ്പലുകൾക്കെതിരെയും നടപടി സ്വീകരിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. കൂടാതെ, ഇറാനെതിരെയുള്ള ഉപരോധങ്ങളും ഇതിൽ ഉൾപ്പെടുന്നു.
---------------
Hindusthan Samachar / Roshith K