Enter your Email Address to subscribe to our newsletters

Thiruvananthapuram, 18 സെപ്റ്റംബര് (H.S.)
ശാസ്ത്ര സാങ്കേതികരംഗത്ത് ഏറെ പുരോഗതി കൈവരിച്ച ഈ കാലത്ത് മാനസികാരോഗ്യം വീണ്ടെടുത്തവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിലും കാതലായ മാറ്റം വരണമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ഒരിക്കൽ രോഗം ബാധിച്ചു എന്ന കാരണത്താൽ, കൃത്യമായ ചികിത്സയിലൂടെ പൂർണ രോഗമുക്തി നേടിയവരെ സമൂഹത്തിൽ നിന്ന് മാറ്റിനിർത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.പേരൂർക്കട ഗവ. മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രോഗമുക്തി നേടിയവരെ പത്തനാപുരം ഗാന്ധിഭവനിലേക്ക് പുനരധിവസിപ്പിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ലഭ്യമാക്കുന്നതിനും പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനും രോഗികളുടെ ക്ഷേമത്തിനും സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആകെ 51 പേരെ ഗാന്ധിഭവനിലേക്ക് മാറ്റാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും, 8 സ്ത്രീകൾ ഉൾപ്പെടെ 49 പേരെയാണ് നിലവിൽ കൈമാറിയത്. ആവശ്യമായ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ബാക്കി രണ്ടുപേരെക്കൂടി പുനരധിവസിപ്പിക്കും. സെന്ററിലെ 'പകൽവീട്' വഴി വിവിധ കൈത്തൊഴിലുകളിൽ പരിശീലനം നൽകി, ഉപജീവനത്തിനുള്ള മാർഗങ്ങൾ ഉറപ്പാക്കിയ ശേഷമാണ് ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്കയച്ചത്. പുതുവസ്ത്രങ്ങളും ബെഡ്ഷീറ്റുകളും മറ്റ് വ്യക്തിഗത ആവശ്യങ്ങൾക്കുള്ള സാധനങ്ങളും നൽകിയാണ് യാത്രയാക്കിയത്.
ലയൺസ് ഡിസ്ട്രിക്റ്റ് 318 എ-യുടെ സഹകരണത്തോടെയാണ് പുനരധിവാസം സാധ്യമാക്കിയത്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡി.എം.ഒ. ഡോ. ബിന്ദു മോഹൻ, ആർ.എം.ഒ. ഡോ. ജോൺ സൈമൺ, ആശുപത്രി സൂപ്രണ്ട് പ്രീതി ജെയിംസ്, സൈക്യാട്രി സോഷ്യൽ വർക്കർ ശോഭിത തോപ്പിൽ, ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ വി. അനിൽകുമാർ, ഗാന്ധിഭവൻ മാനേജിംഗ് ഡയറക്ടർ ശശികുമാർ എന്നിവരും പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR