Enter your Email Address to subscribe to our newsletters

Newdelhi , 18 സെപ്റ്റംബര് (H.S.)
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ കാമ്പസുകളിലൊന്നായ ഡൽഹി സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ (ഡിയുഎസ്യു) തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. യൂണിയന്റെ കേന്ദ്ര പാനലിലെ നാല് സുപ്രധാന സ്ഥാനങ്ങളിലേക്ക് അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എബിവിപി), കോൺഗ്രസ് അനുകൂല വിദ്യാർഥി സംഘടനയായ എൻഎസ്യുഐ, ഇടതുപക്ഷ സഖ്യമായ ഐസ-എസ്എഫ്ഐ എന്നിവ തമ്മിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് വിദ്യാർഥികൾ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നാല് പ്രധാന സെൻട്രൽ പാനൽ തസ്തികകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടു ഷിഫ്റ്റുകളായാണ് പോളിംഗ് ക്രമീകരിച്ചിരിക്കുന്നത്. ഡേ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയും, ഈവനിംഗ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഉച്ചകഴിഞ്ഞ് 3:00 മുതൽ വൈകുന്നേരം 7:30 വരെയുമാണ് വോട്ട് രേഖപ്പെടുത്താൻ അവസരം നൽകിയിട്ടുള്ളത്. വോട്ട് രേഖപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾ തിരിച്ചറിയൽ കാർഡുകൾ (ID Cards) നിർബന്ധമായും കൈയിൽ കരുതണമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി ആകെ 1,000 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളാണ് (EVM) സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ 960 മെഷീനുകൾ വോട്ടെടുപ്പിനായി ഉപയോഗിക്കുമ്പോൾ, സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ 40 മെഷീനുകൾ റിസർവായി സൂക്ഷിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണമാണ് വിദ്യാർത്ഥി സംഘടനകൾ നടത്തിയത്. ക്ലാസ് റൂം കാമ്പയിനുകൾക്ക് പുറമെ സോഷ്യൽ മീഡിയ വഴിയും വോട്ടർമാരെ ആകർഷിക്കാൻ വിപുലമായ പ്രചാരണങ്ങൾ അരങ്ങേറി.
തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും പശ്ചാത്തലത്തിൽ ക്യാമ്പസ് പരിസരത്ത് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഛത്ര മാർഗ്, പ്രോബിൻ റോഡ്, യൂണിവേഴ്സിറ്റി റോഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന റോഡുകളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ട്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു.
സെപ്റ്റംബർ 19-ന് നോർത്ത് ക്യാമ്പസിലെ യൂണിവേഴ്സിറ്റി സ്പോർട്സ് സ്റ്റേഡിയത്തിലുള്ള മൾട്ടിപർപ്പസ് ഹാളിലാണ് വോട്ടെണ്ണൽ നടക്കുക. ഇതിനുശേഷമായിരിക്കും തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക.
---------------
Hindusthan Samachar / Roshith K