Enter your Email Address to subscribe to our newsletters

Newdelhi, 18 സെപ്റ്റംബര് (H.S.)
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഡൽഹി സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ (ഡെയുഎസ്യു) ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. അഖിൽ ഭാരതീയ വിദ്യാർഥി പരിഷത്ത് (എ.ബി.വി.പി), നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ), എസ്.എഫ്.ഐ-ഐസ (SFI-AISA) ഇടതുപക്ഷ സഖ്യം എന്നിവർ തമ്മിൽ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് സർവകലാശാല വേദിയാകുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഡേ ക്ലാസുകളിലെ വിദ്യാർഥികൾക്ക് രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയും, ഈവനിംഗ് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉച്ചകഴിഞ്ഞ് 3:00 മുതൽ വൈകിട്ട് 7:30 വരെയുമാണ് പോളിംഗ് സമയം. വോട്ടർമാർ തിരിച്ചറിയൽ കാർഡുകൾ നിർബന്ധമായും കൈയിൽ കരുതണമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
പ്രധാന സ്ഥാനങ്ങളിലേക്കുള്ള മത്സരരംഗം ഇപ്രകാരമാണ്:
-
പ്രസിഡന്റ്: യാഷ് ദബാസ് (എ.ബി.വി.പി), വിജയ് ശങ്കർ മീണ (എൻ.എസ്.യു.ഐ), അനന്യ രതുരി (ഐസ).
-
വൈസ് പ്രസിഡന്റ്: ഇഷു മൗര്യ (എ.ബി.വി.പി), വീർ ചത്രത്ത് (എൻ.എസ്.യു.ഐ), അക്ഷത് ശിഖർ (ഐസ).
-
സെക്രട്ടറി: റിയ ഛവാഡി (എ.ബി.വി.പി), നമ്രത ചൗധരി (എൻ.എസ്.യു.ഐ), സ്റ്റാൻസിൻ ദെസ്ക്യോങ് (എസ്.എഫ്.ഐ).
-
ജോയിന്റ് സെക്രട്ടറി: ലക്ഷ്യ രാജ് സിംഗ് (എ.ബി.വി.പി), ഗോപാൽ ചൗധരി (എൻ.എസ്.യു.ഐ), ബി. പാരിജാത് (എസ്.എഫ്.ഐ).
എൻ.എസ്.യു.ഐയിലെ ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് വിമത സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. സമർഥ് ബേനിവാൾ (പ്രസിഡന്റ്), ഹിമാൻഷു ശൗകീൻ (വൈസ് പ്രസിഡന്റ്), വിശേഷ് യാദവ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് വിമതരായി കളത്തിലിറങ്ങിയിരിക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർവകലാശാല കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അധ്യാപകർക്കും അനധ്യാപകർക്കും വിദ്യാർഥികൾക്കും നേരെ ശാരീരിക ആക്രമണങ്ങളോ ഭീഷണികളോ ഉൾപ്പെടെയുള്ള അച്ചടക്കലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. വോട്ടെടുപ്പ് പൂർത്തിയായ ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM) കൃത്യമായി സീൽ ചെയ്ത് പോലീസ് സുരക്ഷയോടെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാറ്റും.
ശനിയാഴ്ച (സെപ്റ്റംബർ 19) രാവിലെ 8:30 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ മൂന്ന് പ്രധാന പദവികളിൽ എ.ബി.വി.പിയും, വൈസ് പ്രസിഡന്റ് പദവിയിൽ എൻ.എസ്.യു.ഐയും വിജയിച്ചിരുന്നു.
---------------
Hindusthan Samachar / Roshith K