Enter your Email Address to subscribe to our newsletters

Newdelhi, 19 സെപ്റ്റംബര് (H.S.)
ന്യൂഡൽഹി: ദേശീയതലത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ (ഡിയുഎസ്യു) തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, നിർണായകമായ പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ് അനുകൂല വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐയുടെ സ്ഥാനാർത്ഥി വിജയ് മീണ നേരിയ ലീഡ് നേടി മുന്നേറുന്നു. വോട്ടെണ്ണലിന്റെ പത്താം റൗണ്ട് പൂർത്തിയായപ്പോൾ എ.ബി.വി.പി സ്ഥാനാർത്ഥി യഷ് ദബാസിനെ പിന്നിലാക്കിയാണ് വിജയ് മീണ ലീഡ് പിടിച്ചെടുത്തത്.
പത്താം റൗണ്ടിലെ കണക്കുകൾ പ്രകാരം വിജയ് മീണ 11,966 വോട്ടുകൾ നേടിയപ്പോൾ മുഖ്യ എതിരാളിയായ യഷ് ദബാസിന് 11,472 വോട്ടുകളാണ് ലഭിച്ചത്. 494 വോട്ടുകളുടെ ലീഡാണ് മീണയ്ക്കുള്ളത്. ഒൻപതാം റൗണ്ടിൽ കേവലം ഒരു വോട്ടിന്റെ വ്യത്യാസത്തിൽ തുടങ്ങിയ ലീഡ് പത്താം റൗണ്ടിലേക്ക് കടന്നപ്പോൾ വർദ്ധിക്കുകയായിരുന്നു.
മറ്റ് പ്രധാന തസ്തികകളിലെ പോരാട്ടം
പ്രസിഡന്റ് പദവിക്ക് പുറമെ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സെൻട്രൽ പാനൽ തസ്തികകളിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്ര സ്ഥാനാർത്ഥി ദീപാൻഷു ഷോകീൻ വ്യക്തമായ ആധിപത്യം തുടരുകയാണ്. പത്താം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 15,601 വോട്ടുകളുമായി ദീപാൻഷു വലിയ ലീഡാണ് നിലനിർത്തുന്നത്. ഈ സ്ഥാനത്തേക്ക് മത്സരിക്കുന്ന എ.ബി.വി.പിയുടെ ഇഷു മൗര്യ 7,838 വോട്ടുകളുമായി രണ്ടാമതും എൻ.എസ്.യു.ഐയുടെ വീർ ചത്രത് 2,268 വോട്ടുകളുമായി മൂന്നാമതുമാണ്.
സെക്രട്ടറി സ്ഥാനത്തേക്ക് എ.ബി.വി.പിയുടെ റിയ ഛാവഡി മുന്നേറ്റം തുടരുകയാണ്. ഒൻപതാം റൗണ്ട് അവസാനിച്ചപ്പോൾ 9,406 വോട്ടുകളാണ് റിയ നേടിയത്. എൻ.എസ്.യു.ഐയുടെ നമ്രത ചൗധരി 6,958 വോട്ടുകളുമായി പിന്നാലെയുണ്ട്. അതേസമയം, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സമാജ്വാദി ഛാത്ര സഭ സ്ഥാനാർത്ഥി വിശേഷ് യാദവ് അട്ടിമറി ലീഡ് നേടി. 7,535 വോട്ടുകളാണ് വിശേഷ് യാദവ് നേടിയത്. എ.ബി.വി.പിയുടെ ലക്ഷ്യ രാജ് സിംഗ് (7,032 വോട്ടുകൾ), എൻ.എസ്.യു.ഐയുടെ ഗോപാൽ ചൗധരി (6,966 വോട്ടുകൾ) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.
റെക്കോർഡ് പോളിംഗും വോട്ടെണ്ണലും
ഡൽഹി യൂണിവേഴ്സിറ്റി നോർത്ത് ക്യാമ്പസിലെ മൾട്ടിപർപ്പസ് ഹാളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 52 പോളിംഗ് കേന്ദ്രങ്ങളിലായി രണ്ട് ഷിഫ്റ്റുകളിലായി നടന്ന വോട്ടെടുപ്പിൽ 40.46 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗ് നിരക്കാണിത്.
എ.ബി.വി.പി, എൻ.എസ്.യു.ഐ, ഐസ-എസ്.എഫ്.ഐ സഖ്യം തുടങ്ങിയ സംഘടനകളിൽ നിന്നായി ആകെ 20 സ്ഥാനാർത്ഥികളാണ് ഇത്തവണ സെൻട്രൽ പാനലിലേക്ക് മാറ്റുരച്ചത്. വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേന്ദ്രങ്ങളിൽ പ്രവർത്തകരുടെ വൻ സാന്നിധ്യവും ആവേശവുമാണ് ദൃശ്യമാകുന്നത്. അന്തിമ ഫലം വൈകുന്നേരത്തോടെ പൂർണ്ണമായും പുറത്തുവരും.
---------------
Hindusthan Samachar / Roshith K