Enter your Email Address to subscribe to our newsletters

Thiruvananthapuram , 20 സെപ്റ്റംബര് (H.S)
ഐ ഡി എസ് എഫ് കെ യിൽ ചിത്രങ്ങൾക്ക് പ്രദർശന അനുമതി നൽകാത്തതിൽ പുന:പരിശോധന ആവശ്യപ്പെട്ട്
ചലച്ചിത്ര അക്കാദമി കത്തയച്ചു. 18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട
31 ചിത്രങ്ങള്ക്ക് പ്രദര്ശനാനുമതി നല്കാതിരുന്ന സാഹചര്യത്തില് തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി കേന്ദ്ര വാര്ത്താ വിതരണ പ്രക്ഷേപണമന്ത്രാലത്തിന് കത്തു നല്കി.
ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമകള്ക്ക് ഉള്പ്പെടെ പ്രദര്ശനാനുമതി ലഭിക്കാത്തത് മേളയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നും മേളയില് പങ്കെടുക്കുന്ന ചലച്ചിത്രപ്രവര്ത്തകരും ജൂറി അംഗങ്ങളും ഇതിനകം തന്നെ യാത്രാക്രമീകരണങ്ങള് പൂര്ത്തിയാക്കി കഴിഞ്ഞുവെന്നും കത്തില് പറയുന്നു. അന്താരാഷ്ട്ര വിഭാഗത്തിലെ ചിത്രങ്ങള് മേളയില് എത്തിക്കുന്നതിനായി വിതരണക്കമ്പനികള്ക്ക് പ്രദര്ശനഫീസ് നല്കുകയും ചെയ്തിട്ടുള്ളതാണ്. അതിനാല് പ്രദര്ശന ഷെഡ്യൂളില് ഉള്പ്പെടുത്തിയ പ്രസ്തുത ചിത്രങ്ങള്ക്ക് സെന്സര് ഇളവ് അനുവദിക്കുന്ന കാര്യം പുന:പരിശോധിക്കണമെന്നാണ് കത്തില് ആവശ്യപ്പെട്ടിരിക്കുന്നത്.
ചലച്ചിത്ര അക്കാദമി സെപ്റ്റംബര് 25 മുതല് 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങള്, ഇന്റര്നാഷണല് നോണ് ഫിക്ഷന് വിഭാഗത്തിലെ 9 ചിത്രങ്ങള്, ഫെസ്റ്റിവല് വിന്നേഴ്സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്, നേപ്പാള് പാക്കേജിലെ ഒരു ചിത്രം എന്നിങ്ങനെ 31 ചിത്രങ്ങള്ക്കാണ് പ്രദര്ശനാനുമതി കിട്ടാതെ പോയത്. 'ഗ്ളോബ്' എന്ന മലയാള ചിത്രവും ഇതില് ഉള്പ്പെടുന്നു.
കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയായ IDSFFK-യിൽ പ്രദർശിപ്പിക്കുന്നതിനായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്ത ചിത്രങ്ങളിൽ ചിലതിന് കേന്ദ്ര വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥും ആവശ്യപ്പെട്ടു.
ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്. അത്തരത്തിൽ സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്കുന്നത് ചലച്ചിത്രമേളകളുടെ ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നടപടിയാണ്.
ഡോക്യുമെന്ററി സിനിമയും ഹ്രസ്വചിത്രങ്ങളും സമൂഹത്തിലെ വിവിധ യാഥാർഥ്യങ്ങളും കാഴ്ചപ്പാടുകളും രേഖപ്പെടുത്തുന്ന പ്രധാന കലാരൂപങ്ങളാണ്. വ്യത്യസ്ത ആശയങ്ങൾക്കും ചോദ്യങ്ങൾക്കും സംവാദങ്ങൾക്കും ഇടം നൽകുക എന്നതാണ് ഒരു രാജ്യാന്തര ചലച്ചിത്രമേളയുടെ അടിസ്ഥാന സ്വഭാവം. പ്രേക്ഷകർക്ക് സിനിമ കാണാനും അതിനെ സ്വതന്ത്രമായി വിലയിരുത്താനും വിമർശിക്കാനുമുള്ള അവസരം ഉണ്ടാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR