Enter your Email Address to subscribe to our newsletters

Thiruvananthapuram , 20 സെപ്റ്റംബര് (H.S.)
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും ഇതുവരെ 12111 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 187 കേസുകളിലായി 198 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11241 ആയി. ഇതുവരെ 24010.692 ഗ്രാം എം.ഡി.എം.എയും 1520.724 കി.ഗ്രാം കഞ്ചാവും 541.547 ഗ്രാം ഹെറോയിനും 708.819 ഗ്രാം ബ്രൗണ് ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര് ചെയ്ത കേസുകളില് സ്മാള് ക്വാണ്ടിറ്റി കൈവശം വച്ചതിന് 72 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് ആറ് കേസുകളും കൊമേഴ്ഷ്യല് ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്.ഡി.പി.എസ് ആക്ട് പ്രകാരം 108 കേസുകളും കോട്പ പ്രകാരം 189 കേസുകളും രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഇവരില് നിന്ന് 55.554 ഗ്രാം എം.ഡി.എം.എയും 26.541 കി.ഗ്രാം കഞ്ചാവും 11 ഗ്രാം ഹെറോയിനും 1 ഗ്രാം ബ്രൗണ് ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 27 ബോധവത്ക്കരണ ക്ലാസുകള് നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10004 ഉം കൗണ്സിലിങ്ങുകളുടെ എണ്ണം 804 ഉം ആണ്. സ്കൂള്, കോളേജ് പ്രൊട്ടക്ഷന് ഗ്രൂപ്പുകളുടെ നേതൃത്വത്തില് ആകെ 6945 ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള് പൊതുജനങ്ങള്ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള് രഹസ്യമായി സൂക്ഷിക്കും.
ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച 34 കിലോയോളം കഞ്ചാവുമായി മലയാളി ഉൾപ്പെടെ മൂന്നുപേർ റെയിൽവേ പോലീസിന്റെയും ആർ.പി.എഫിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായി. റെയിൽവേ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു ഈ വൻ ലഹരിവേട്ട.
ശനിയാഴ്ച പകൽ 11 മണിയോടെ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ടോയ്ലറ്റിന് സമീപത്ത് വെച്ച് സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട വെസ്റ്റ് ബംഗാൾ സ്വദേശികളായ ഷാഹിദുൽ മാലിക് (28), അസിം ഷെയ്ക്ക് (23), അർന്നു അംകാരിയ വർദ്ധമാൻ എന്നിവരെ റെയിൽവേ പോലീസ് തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ ഇവരുടെ ബാഗ് പരിശോധിച്ചപ്പോൾ 22 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയും ഇവർക്കെതിരെ പാലക്കാട് റെയിൽവേ പോലീസ് കേസെടുക്കുകയും ചെയ്ത് കോടതിക്ക് മുമ്പാകെ ഹാജരാക്കി.
കൂടാതെ ടാറ്റാ നഗർ എക്സ്പ്രസ്സിന്റെ സ്ലീപ്പർ കോച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ എട്ട് കിലോയോളം കഞ്ചാവ് റെയിൽവേ പോലീസിന്റെയും ആർ.പി.എഫിന്റെയും സംയുക്ത സംഘം കണ്ടെത്തുകയുണ്ടായി. ഈ സംഭവത്തിൽ എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സെപ്റ്റംബർ 17-ന് പുലർച്ചെ എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്ഫോമിൽ നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവുമായി കൊച്ചി കരിക്കാമുറി മൊണാസ്റ്ററി റോഡ് കളപ്പറമ്പത്ത് വീട്ടിൽ നിധിൻ തദെയൂസ് ആന്റണി (19) അറസ്റ്റിലായിരുന്നു.
ലഹരിവസ്തുക്കളുടെ കടത്ത് പൂർണ്ണമായും തടയുന്നതിനായി റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും റെയിൽവേ പോലീസും ആർ.പി.എഫും പരിശോധനകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പരിശോധന ഇനിയും തുടരുമെന്ന് റെയിൽവേ പോലീസ് സൂപ്രണ്ട് അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR