Enter your Email Address to subscribe to our newsletters

Thiruvananthapuram , 03 സെപ്റ്റംബര് (H.S.)
റിസർവേഷൻ ടിക്കറ്റ് ഉണ്ടായിട്ടും അർധരാത്രി ട്രെയിനിൽനിന്ന് ഇറക്കിവിടുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ വനിതാ യാത്രക്കാരിക്ക് റെയിൽവേ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഒരു മാസത്തിനകം തുക കൈമാറണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് ഈ തുക ഈടാക്കാമെന്നും കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
തിരുവനന്തപുരത്ത് താമസിക്കുന്ന തൃശൂർ എരുമപ്പെട്ടി സ്വദേശിനി കെ. ജയസ്മിതയ്ക്കാണ് ദുരനുഭവം ഉണ്ടായത്. 2023 ജൂലൈ 30ന് 16348 നമ്പർ ട്രെയിനിൽ വടക്കാഞ്ചേരിയിൽനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. എസ് നാല് കോച്ചിൽ 41-ാം നമ്പർ ബർത്താണ് അനുവദിച്ചിരുന്നത്. എന്നാൽ ബർത്തിലെത്തിയപ്പോൾ അത് മറ്റൊരാൾക്ക് നൽകിയതായി മനസ്സിലാക്കി. തുടർന്ന് ടിടിഇയെ കണ്ടപ്പോൾ ടിക്കറ്റ് ഓൺലൈനായി റദ്ദാക്കിയെന്നായിരുന്നു മറുപടി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് നേരിട്ടെടുത്ത ടിക്കറ്റ് എങ്ങനെയാണ് ഓൺലൈനായി റദ്ദാക്കുക എന്ന് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.
അഞ്ഞൂറ് രൂപ പിഴ നൽകിയാൽ മറ്റൊരു ബർത്ത് അനുവദിക്കാമെന്ന് ടിടിഇ അറിയിച്ചു. എന്നാൽ യാത്രക്കാരിയുടെ കൈയിൽ പണമുണ്ടായിരുന്നില്ല. തൻ്റെ അറിവോ സമ്മതമോ ഇല്ലാതെ ടിക്കറ്റ് റദ്ദാക്കിയ ആളുടെ വിവരങ്ങൾ ചോദിച്ചിട്ടും നൽകാൻ ടിടിഇ തയാറായില്ല. അർധരാത്രിയായതിനാൽ ട്രെയിനിൽനിന്ന് ഇറക്കിവിടരുതെന്ന് അപേക്ഷിച്ചെങ്കിലും ടിടിഇ മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് ട്രെയിൻ ആലുവയിൽ എത്തിയപ്പോൾ യാത്രക്കാരിയെ ആർപിഎഫ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഇവർ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. കേസ് തെറ്റായി രജിസ്റ്റർ ചെയ്തതാണെന്ന് ബോധ്യപ്പെട്ടതോടെ ആർപിഎഫ് പിന്നീട് കേസ് പിൻവലിച്ചു.
ക്ലാർക്കിന് പറ്റിയ പിഴവ്യാത്രക്കാരി നൽകിയ പരാതിയെത്തുടർന്ന് സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ അന്വേഷണം നടത്തിയിരുന്നു. റിസർവേഷൻ ഫോമിൽ യാത്രക്കാരി എഴുതിനൽകിയ മൊബൈൽ നമ്പറിലെ ഒരക്കം ബുക്കിങ് സൈറ്റിൽ നൽകിയപ്പോൾ ക്ലാർക്കിന് തെറ്റിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ടിക്കറ്റ് സംബന്ധിച്ച സന്ദേശം പോയത് ഈ നമ്പറിലേക്കാണ്. സന്ദേശം ലഭിച്ചയാൾ താൻ ബുക്ക് ചെയ്യാത്ത ടിക്കറ്റ് ഓൺലൈനായി റദ്ദാക്കുകയായിരുന്നു.
നഷ്ടപ്പെട്ടത് സർക്കാർ ജോലിറെയിൽവേ ആക്ടിലെ സെക്ഷൻ 139 പ്രകാരം ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ അർധരാത്രി ട്രെയിനിൽനിന്ന് ഇറക്കിവിട്ട നടപടി തെറ്റാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് വ്യക്തമാക്കി. മാതാപിതാക്കളില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന പരാതിക്കാരിയോട് റെയിൽവേ കാണിച്ചത് നീതിപൂർവകമല്ലാത്ത നടപടിയാണ്. അന്തസ്സോടെ ജീവിക്കുക എന്ന ഭരണഘടനാവകാശവും മനുഷ്യാവകാശവും ലംഘിക്കപ്പെട്ടുവെന്നും ഉത്തരവിൽ പറയുന്നു. ആർപിഎഫ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൻ്റെ പേരിൽ സർക്കാരിലുണ്ടായിരുന്ന കരാർ ജോലി പരാതിക്കാരിക്ക് നഷ്ടമായിരുന്നു. ഇതിനെതിരെ സർക്കാരിന് അപേക്ഷ നൽകാൻ കമ്മിഷൻ നിർദേശിച്ചു. ഈ അപേക്ഷയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഒരു മാസത്തിനകം തീരുമാനമെടുക്കണം.
നഷ്ടപരിഹാരത്തുക നൽകിയ ശേഷം കമ്മിഷനെ രേഖാമൂലം അറിയിക്കണം. ആറാഴ്ചയ്ക്കകം തുക നൽകിയില്ലെങ്കിൽ എട്ട് ശതമാനം പലിശ നൽകണമെന്നും ഉത്തരവിലുണ്ട്. ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്കാണ് കമ്മിഷൻ നിർദേശം നൽകിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR