Enter your Email Address to subscribe to our newsletters

Thiruvananthapuram , 05 സെപ്റ്റംബര് (H.S.)
ദേശീയപാതയിലെ അപകടങ്ങൾ: റോഡ് സുരക്ഷ പൂർണമായി ഉറപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ.. ദേശീയപാതയിൽ ആവർത്തിച്ചുണ്ടാകുന്ന അപകടങ്ങളും നാലുവരി പാത നിർമാണത്തിന്റെ അന്തിമഘട്ടവും കണക്കിലെടുത്ത് റോഡ് സുരക്ഷ ഉറപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു.
അമിതവേഗത, മോശം വെളിച്ചം, അശാസ്ത്രീയ ട്രാഫിക് ക്രമീകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നും പാത തുറന്നുകൊടുക്കുമ്പോൾ റോഡ് സുരക്ഷ പൂർണമായി നടപ്പാക്കണമെന്നും ഉറപ്പാക്കാൻ ദേശീയപാത അതോറിറ്റിക്ക് (NHAI) നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.
ദേശീയപാതയിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ചാണ് അടുത്തകാലത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായത്. ഇത്തരം അശാസ്ത്രീയ പാർക്കിംഗ് അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ പോലീസിന് നിർദേശം നൽകിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
തൃശൂർ കൈപ്പമംഗലത്ത് ഇന്നലെ ഉണ്ടായ അപകടവും തിരുവനന്തപുരം ബൈപാസിൽ അടുത്തിടെ ഉണ്ടായ അപകടങ്ങളും സർക്കാർ വളരെ ഗൗരവത്തിലാണ് കാണുന്നത്. ഈ വിഷയം ദേശീയപാത അതോറിറ്റിയുടെയും കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും ആവശ്യമായ എല്ലാ നടപടികളും അടിയന്തരമായി കൈക്കൊള്ളുമെന്നും മന്ത്രി ഉറപ്പുനൽകി.
സംസ്ഥാനത്ത് ദേശീയപാത നിർമാണം അന്തിമഘട്ടത്തിലാണ്. പ്രധാന ഫ്ലൈഓവറുകളും പാലങ്ങളും ഉൾപ്പെടെ ഭൂരിഭാഗം നിർമാണവും പൂർത്തിയായി. പാത പൂർത്തിയാകുമ്പോൾ അമിതവേഗത തടയാനുള്ള ക്യാമറകൾ, സ്പീഡ് ഡിറ്റക്ടറുകൾ, മതിയായ വെളിച്ചം, ശാസ്ത്രീയ ട്രാഫിക് ക്രമീകരണങ്ങൾ, സർവീസ് റോഡുകളുടെ ശരിയായ ക്രമീകരണം എന്നിവ ഉൾപ്പെടെ പൂർണ റോഡ് സുരക്ഷാ നടപടികൾ ഒരുമിച്ച് നടപ്പാക്കണം. പാത തുറക്കുന്നതിന് മുമ്പ് ഇവ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
തദ്ദേശീയരുടെയും യാത്രക്കാരുടെയും സുരക്ഷയാണ് ആദ്യ പരിഗണന. നിർമാണം പൂർത്തിയാകുന്നതോടൊപ്പം സുരക്ഷാ സംവിധാനങ്ങളും ഒരുമിച്ച് പ്രവർത്തനക്ഷമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും നിർബന്ധിത ഉത്തരവാദിത്തമാണെന്ന് മന്ത്രി ഓർമിപ്പിച്ചു. ആവശ്യമായ ബാരിക്കേഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ, രാത്രികാലങ്ങളിൽ വ്യക്തമായി കാണാവുന്ന സുരക്ഷാ സംവിധാനങ്ങൾ എന്നിവ നിർബന്ധമായും ഒരുക്കണം. അധികൃതർക്കൊപ്പം വാഹനമോടിക്കുന്നവരും ഡ്രൈവിങ്ങിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR