കാലടിയിലെ കസ്റ്റഡി മർദ്ദനം: പൊലീസ് സേനയ്ക്ക് വീണ്ടും കളങ്കം; എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ
Kochi, 06 സെപ്റ്റംബര് (H.S.) കൊച്ചി: കാലടി പൊലീസ് സ്റ്റേഷനിൽ ടാക്സി ഡ്രൈവറായ ദളിത് യുവാവിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് അതിക്രൂരമായ മൂന്നാംമുറയ്ക്കും കസ്റ്റഡി മർദ്ദനത്തിനും ഇരയാക്കിയ സംഭവത്തിൽ പൊലീസുകാർക്കെതിരെ ആഭ്യന്തര വകുപ്പിന്റെ കർശന നടപ
കാലടിയിലെ കസ്റ്റഡി മർദ്ദനം: പൊലീസ് സേനയ്ക്ക് വീണ്ടും കളങ്കം; എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ


Kochi, 06 സെപ്റ്റംബര് (H.S.)

കൊച്ചി: കാലടി പൊലീസ് സ്റ്റേഷനിൽ ടാക്സി ഡ്രൈവറായ ദളിത് യുവാവിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് അതിക്രൂരമായ മൂന്നാംമുറയ്ക്കും കസ്റ്റഡി മർദ്ദനത്തിനും ഇരയാക്കിയ സംഭവത്തിൽ പൊലീസുകാർക്കെതിരെ ആഭ്യന്തര വകുപ്പിന്റെ കർശന നടപടി. സംഭവത്തിൽ നേരിട്ട് പങ്കാളികളായ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് അടിയന്തരമായി സസ്പെൻഡ് ചെയ്തു. എസ്.എച്ച്.ഒ അജ്മൻ, പൊലീസുകാരായ നിസാർ, ധനേഷ്, രജിത്ത് എന്നിവർക്കെതിരെയാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തിരിക്കുന്നത്. സെപ്റ്റംബർ രണ്ടിനാണ് ശ്രീമൂലനഗരം സ്വദേശിയായ സുജിത്ത് ജയൻ എന്ന യുവാവിന് സ്റ്റേഷനുള്ളിൽ ക്രൂരമായ ശാരീരിക പീഡനമേറ്റത്.

സുഹൃത്തുക്കൾ ഉൾപ്പെട്ട ഏതാനും കേസുകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിയാനെന്ന വ്യാജേനയാണ് സെപ്റ്റംബർ രണ്ടാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സുജിത്തിനെ പൊലീസ് വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. എന്നാൽ, സ്റ്റേഷനിലെത്തിച്ച ശേഷം കേസിനെക്കുറിച്ചോ അന്വേഷണത്തെക്കുറിച്ചോ യാതൊന്നും സംസാരിക്കാതെ യുവാവിനെ ക്യാമറയില്ലാത്ത പ്രത്യേക മുറിയിലേക്ക് മാറ്റി മൃഗീയമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. തുടർന്ന് അർധരാത്രിയും കഴിഞ്ഞ് അടുത്ത ദിവസത്തിലേക്ക് കടക്കും വരെ നീണ്ട മണിക്കൂറുകളോളമാണ് സുജിത്ത് കൊടിയ പീഡനങ്ങൾ സഹിക്കേണ്ടി വന്നത്.

യുവാവിനെ നഗ്നനാക്കി നിർത്തി ലാത്തി ഉപയോഗിച്ച് അടിക്കുകയും കാൽ അകത്തിവെപ്പിച്ച് ബൂട്ടിട്ട് ജനനേന്ദ്രിയത്തിൽ ചവിട്ടുകയും ചെയ്തു. കൂടാതെ ഇന്റർലോക്ക് കട്ട ഉപയോഗിച്ച് മുതുകിൽ ഇടിച്ചതായും ഭീകരമായ ജാതി അധിക്ഷേപങ്ങൾ നടത്തിയതായും യുവാവ് റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. താൻ കേവലം ഒരു ടാക്സി ഡ്രൈവർ മാത്രമാണെന്നും ഒരു പെറ്റി കേസ് പോലും ജീവിതത്തിൽ ഇതുവരെ തന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സുജിത്ത് വ്യക്തമാക്കിയിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും തുടർന്നാണ് മണിക്കൂറുകൾ നീണ്ട അന്യായ തടങ്കലിനൊടുവിൽ സുജിത്തിനെ വിട്ടയക്കാൻ പൊലീസ് തയ്യാറായതും. നടക്കാൻ പോലുമാകാത്ത വിധം അതീവ ഗുരുതരാവസ്ഥയിലായ യുവാവിനെ ബന്ധുക്കൾ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പൊലീസുകാരുടെ ഭാഗത്തുനിന്ന് അതീവ ഗുരുതരമായ അധികാര ദുർവിനിയോഗവും മനുഷ്യാവകാശ ലംഘനവും ഉണ്ടായതായി കണ്ടെത്തി. പൊലീസ് സ്റ്റേഷനുകളിൽ എല്ലാ മുറികളിലും സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമായിരിക്കണമെന്ന പരമോന്നത നീതിപീഠത്തിന്റെ കർശന നിർദ്ദേശങ്ങൾ നിലനിൽക്കെയാണ്, അവയെല്ലാം കാറ്റിൽപ്പറത്തി ക്യാമറ നിരീക്ഷണമില്ലാത്ത മുറികളിൽ പൗരന്മാർ ക്രൂരമായ പീഡനങ്ങൾക്കിരയാകുന്നത്.

ജനകീയവും സുതാര്യവുമായ പൊലീസ് സംവിധാനത്തെക്കുറിച്ച് ഭരണകൂടം നിരന്തരം അവകാശപ്പെടുമ്പോഴും കേരള പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങൾ സേനയ്ക്ക് ഒന്നാകെ തീരാക്കളങ്കമാണ് വരുത്തിവെക്കുന്നത്. കേവലം സസ്പെൻഷൻ നടപടിയിൽ ഒതുക്കാതെ, പൗരന്റെ ജീവനും അന്തസ്സിനും ഭീഷണിയുയർത്തിയ കുറ്റക്കാർക്കെതിരെ കൊലപാതകശ്രമം, പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം എന്നിവ പ്രകാരം ക്രിമിനൽ കേസ് ചുമത്തി ശക്തമായ നിയമനടപടി ഉറപ്പാക്കണമെന്ന ആവശ്യം മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഇതിനോടകം ശക്തമായി ഉയർന്നുകഴിഞ്ഞു.

---------------

Hindusthan Samachar / Roshith K


Latest News