Enter your Email Address to subscribe to our newsletters

Kasargod, 06 സെപ്റ്റംബര് (H.S.)
കാസർഗോഡ്: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തുണ്ടായ സിപ്ലൈൻ അപകടത്തിൽ ദാരുണമായി മരണപ്പെട്ട ഓപ്പറേറ്റർ സനൂപ് കൃഷ്ണന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർവ്വഹണ കമ്പനി ധാരണയിലെത്തി. അടിയന്തര സാമ്പത്തിക സഹായവും നീതിയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സനൂപിന്റെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബവും നാട്ടുകാരും നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് മാനേജ്മെന്റ് നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ തയ്യാറായത്. നഷ്ടപരിഹാര തുക സംബന്ധിച്ച് രേഖാമൂലം ഉറപ്പ് ലഭിച്ചതോടെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം ഏറ്റുവാങ്ങാൻ സമ്മതിച്ചു.
പനത്തടി ചാമുണ്ഡിക്കുന്ന് വാതിൽമാടി സ്വദേശിയായ ഇരുപത്തിനാലുകാരൻ സനൂപ് കൃഷ്ണൻ ജോലിയിൽ പ്രവേശിച്ച് വെറും രണ്ടാം ദിവസമാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. റാണിപുരത്തെ സാഹസിക വിനോദ കേന്ദ്രത്തിലെത്തിയ ഒരു വനിതാ സഞ്ചാരിയെ സിപ്ലൈനിൽ സുരക്ഷാ ബെൽറ്റും ഹാർനെസ്സും ധരിപ്പിച്ച് യാത്രയാക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു. പുറപ്പെടുന്നതിനിടെ ഉണ്ടായ പരിഭ്രാന്തിയിൽ സഞ്ചാരി സനൂപിന്റെ കൈകളിൽ അബദ്ധത്തിൽ പിടുത്തമിടുകയും, സിപ്ലൈൻ മുന്നോട്ട് നീങ്ങിയതോടെ സനൂപും അതോടൊപ്പം അന്തരീക്ഷത്തിൽ തൂങ്ങി നീങ്ങുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ, സ്വന്തം കൈകളുടെ ബലത്തിൽ മാത്രം കേബിളിൽ തൂങ്ങിക്കിടന്ന സനൂപ് ഏകദേശം മുന്നൂറ് മീറ്ററോളം ഇത്തരത്തിൽ സഞ്ചരിച്ചു. എന്നാൽ ലാൻഡിംഗ് പോയിന്റിന് തൊട്ടടുത്തെത്താൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, അമിതമായ ആയാസത്താൽ കൈകളുടെ പിടിവിട്ട് യുവാവ് നൂറടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിർധന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന സനൂപിന്റെ വിയോഗം പ്രദേശത്ത് വലിയ അമർഷത്തിന് കാരണമായി. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതെയും വേണ്ടത്ര പരിശീലനം നൽകാതെയുമാണ് ജീവനക്കാരെ ഇത്തരം അപകടസാധ്യതയുള്ള ജോലികളിൽ നിയോഗിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. കമ്പനി മാനേജ്മെന്റോ സർക്കാരോ കുടുംബത്തിന് കൃത്യമായ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റെടുക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ബന്ധുക്കൾ. ജനപ്രതിനിധികളും പോലീസും ഇടപെട്ട് കമ്പനി അധികൃതരുമായി നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് പത്ത് ലക്ഷം രൂപയുടെ നഷ്ടപരിഹാര പാക്കേജിൽ തീരുമാനമായത്.
സംസ്ഥാനത്തെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിലനിൽക്കുന്ന സുരക്ഷാ വീഴ്ചകളിലേക്ക് ഒരിക്കൽക്കൂടി വിരൽചൂണ്ടുന്നതാണ് റാണിപുരത്തെ ഈ ദാരുണ സംഭവം. സിപ്ലൈൻ ഉൾപ്പെടെയുള്ള വിനോദോപാധികളിൽ ഓപ്പറേറ്റർമാർക്ക് കർശനമായ സേഫ്റ്റി ഹാർനെസ്സ് സംവിധാനങ്ങൾ ഏർപ്പെടുത്താതിരുന്നതും മതിയായ സുരക്ഷാ ഓഡിറ്റിംഗിന്റെ അഭാവവുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന ആക്ഷേപം ശക്തമാണ്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K