ചിറയിൻകീഴ് സംഘർഷം: രമ്യ ഹരിദാസും പ്രാദേശിക നേതൃത്വവും തമ്മിലടിച്ചതിൽ കെപിസിസി അന്വേഷണം ഇന്ന്; ഇരുവിഭാഗത്തോടും ഹാജരാകാൻ നിർദേശം
Thiruvananthapuram, 06 സെപ്റ്റംബര് (H.S.) തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ വാക്കുതർക്കവും കയ്യാങ്കളിയും കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിൽ കെപിസിസി അന്വേഷണം ഇന്ന് ആര
ചിറയിൻകീഴ് സംഘർഷം: രമ്യ ഹരിദാസും പ്രാദേശിക നേതൃത്വവും തമ്മിലടിച്ചതിൽ കെപിസിസി അന്വേഷണം ഇന്ന്; ഇരുവിഭാഗത്തോടും ഹാജരാകാൻ നിർദേശം


Thiruvananthapuram, 06 സെപ്റ്റംബര് (H.S.)

തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ വാക്കുതർക്കവും കയ്യാങ്കളിയും കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിൽ കെപിസിസി അന്വേഷണം ഇന്ന് ആരംഭിക്കുന്നു. മുൻ കെപിസിസി അധ്യക്ഷൻ എം.എം. ഹസ്സന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് സംഭവത്തിൽ നേരിട്ട് തെളിവെടുപ്പ് നടത്തുന്നത്. പരസ്യമായ തെരുവുയുദ്ധത്തിലൂടെ പാർട്ടിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയ സംഭവത്തിൽ ഇരുവിഭാഗങ്ങളോടും ഇന്ന് അന്വേഷണ സമിതിക്ക് മുന്നിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ നേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ചിറയിൻകീഴിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളാണ് കോൺഗ്രസിനകത്ത് വലിയ പൊട്ടിത്തെറിക്ക് കാരണമായത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന ഉദ്യോഗസ്ഥ-ജനപ്രതിനിധി യോഗത്തിൽ രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ള വ്യക്തി പങ്കെടുത്തതാണ് പ്രാദേശിക നേതാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ഇത് സംബന്ധിച്ച് പാർട്ടിയുടെ ആഭ്യന്തര വാട്സാപ്പ് ഗ്രൂപ്പുകളിലും സാമൂഹിക മാധ്യമങ്ങളിലും ഉയർന്ന വിമർശനങ്ങൾ വലിയ വാക്പോരിലേക്ക് നയിച്ചു. പ്രശ്നം സംസാരിച്ചുതീർക്കാനെന്ന പേരിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്റെ വീട്ടിലെത്തിയ എംഎൽഎയും സംഘവും തർക്കത്തിലേർപ്പെടുകയും, വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള നേതാക്കൾ എത്തിയതോടെ രംഗം കയ്യാങ്കളിയിലേക്ക് വഴിമാറുകയുമായിരുന്നു.

സംഭവത്തിൽ ഇരുപക്ഷവും പരസ്പരം രൂക്ഷമായ ആരോപണങ്ങളാണ് ഉയർത്തുന്നത്. തന്നെ കൈയേറ്റം ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനും ആസൂത്രിത ശ്രമം നടന്നുവെന്നും വാട്സാപ്പിലൂടെ വ്യക്തിഹത്യ നടത്തിയെന്നും എംഎൽഎ ആരോപിക്കുന്നു. എന്നാൽ, വീടുകയറി ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നും എംഎൽഎയാണ് ആദ്യം പ്രകോപനം സൃഷ്ടിച്ചതെന്നുമാണ് പ്രാദേശിക നേതാക്കളുടെ വിശദീകരണം. ഇരുവിഭാഗങ്ങളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എംഎൽഎ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറി.

പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിയെ അപഹാസ്യമാക്കുന്ന ഇത്തരം ഗ്രൂപ്പ് പോരുകളും അച്ചടക്കലംഘനങ്ങളും ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടിലാണ് സംസ്ഥാന നേതൃത്വം. എം.എം. ഹസ്സൻ സമിതി ഇന്ന് തന്നെ ഇരുപക്ഷത്തിന്റെയും മൊഴികൾ രേഖപ്പെടുത്തി പ്രാഥമിക റിപ്പോർട്ട് കെപിസിസി പ്രസിഡന്റിന് കൈമാറും. കുറ്റക്കാർ ആരായാലും മുഖംനോക്കാതെ കടുത്ത സംഘടനാ നടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വരാനിരിക്കുന്ന നിർണായക രാഷ്ട്രീയ പോരാട്ടങ്ങൾക്ക് മുന്നോടിയായി ഇത്തരം പ്രാദേശിക ചേരിപ്പോരുകൾക്ക് തടയിട്ടില്ലെങ്കിൽ അത് പാർട്ടിയുടെ താഴേത്തട്ടിലുള്ള പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന ആശങ്ക മുതിർന്ന നേതാക്കൾക്കുണ്ട്. അതുകൊണ്ടുതന്നെ, കേവലം ഒത്തുതീർപ്പിനപ്പുറം അച്ചടക്കം കർശനമാക്കുന്ന നടപടികളിലേക്ക് കെപിസിസി കടക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്

---------------

Hindusthan Samachar / Roshith K


Latest News