പാരീസില് സ്വാമിനാരായണ് ക്ഷേത്രം തുറന്നു; വെര്ച്വലായി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
New delhi, 07 സെപ്റ്റംബര്‍ (H.S.) ഇന്ത്യ-ഫ്രാന്‍സ് ബന്ധം പുതിയ ഉയരങ്ങളിലെത്തിയിരിക്കുകയാണെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സാംസ്‌കാരിക-രാഷ്ട്രീയ ബന്ധങ്ങളുടെ ശക്തമായ അടിത്തറയിലാണ് ഈ തന്ത്രപ്രധാന പങ്കാളിത്തം നിലനില്‍ക്കുന്നതെന്നും പ്രധാനമന
pm modi 10


New delhi, 07 സെപ്റ്റംബര്‍ (H.S.)

ഇന്ത്യ-ഫ്രാന്‍സ് ബന്ധം പുതിയ ഉയരങ്ങളിലെത്തിയിരിക്കുകയാണെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സാംസ്‌കാരിക-രാഷ്ട്രീയ ബന്ധങ്ങളുടെ ശക്തമായ അടിത്തറയിലാണ് ഈ തന്ത്രപ്രധാന പങ്കാളിത്തം നിലനില്‍ക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിലെ സ്വാമിനാരായണ്‍ ക്ഷേത്രത്തിന്റെ വെര്‍ച്വല്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ യും അവസരങ്ങളുടെയും പ്രതീകമായി ഈ മഹത്തായ ക്ഷേത്രം നൂറ്റാണ്ടുകളോളം നിലകൊള്ളുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. 'സമീപവര്‍ഷങ്ങളില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തിയിട്ടുണ്ട്. എന്റെ സുഹൃത്ത് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിനൊപ്പം ചേര്‍ന്ന് ഇരുരാജ്യങ്ങളും ഒരു പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കുകയാണ്,' അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രതിരോധം മുതല്‍ ബഹിരാകാശം, കാലാവസ്ഥാ വ്യതിയാനം വരെയുള്ള മേഖലകളില്‍ പുതിയ ഊര്‍ജ്ജത്തോടെയും വേഗതയോടെയും ഇന്ത്യയും ഫ്രാന്‍സും ഒരുമിച്ച് മുന്നേറുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 'നമ്മള്‍ 2026 വര്‍ഷത്തെ 'ഇന്ത്യ-ഫ്രാന്‍സ് ഇന്നൊവേഷന്‍ വര്‍ഷമായി' ആഘോഷിക്കുകയാണ്. നമ്മുടെ ദീര്‍ഘകാല സാംസ്‌കാരിക-രാഷ്ട്രീയ ബന്ധങ്ങളുടെ ദൃഢമായ അടിത്തറയിലാണ് ഈ തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുത്തിരിക്കുന്നത് എന്നതിനാല്‍ ഇത് തികച്ചും സവിശേഷമാണ്,' അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സംയുക്ത സംരംഭങ്ങളുടെ സാധ്യതകളെക്കുറിച്ച് ഈ ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. ഫ്രാന്‍സില്‍ ഇന്ത്യന്‍ സൈനികര്‍ ഒഴുക്കിയ ചോരയും അവരുടെ ത്യാഗവും ഇന്നും അവിടുത്തെ ജനങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നു എന്നതിന് ചരിത്രം സാക്ഷിയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

'സംസ്‌കൃത ഭാഷയെ ജനപ്രിയമാക്കുന്നതില്‍ ഫ്രഞ്ച് പണ്ഡിതന്മാര്‍ വഹിച്ച നിര്‍ണായക പങ്കിനെക്കുറിച്ച് ഭാഷാസ്‌നേഹികള്‍ക്ക് അറിയാം. രാമകൃഷ്ണ പരമഹംസരെയും സ്വാമി വിവേകാനന്ദനെയും കുറിച്ച് റൊമെയ്ന്‍ റോളണ്ട് എഴുതിയ രചനകള്‍ നമ്മുടെ സമൂഹങ്ങളെ കൂടുതല്‍ അടുപ്പിച്ചു,' അദ്ദേഹം പറഞ്ഞു.

കൂടാതെ, പാരീസില്‍ നിന്ന് പുതുച്ചേരിയിലെ ശ്രീ അരബിന്ദോ ആശ്രമത്തിലേക്കുള്ള 'ദി മദര്‍'-ന്റെ ആത്മീയ യാത്ര എണ്ണമറ്റ ഇന്ത്യന്‍-ഫ്രഞ്ച് ആത്മീയ അന്വേഷകര്‍ക്ക് പ്രചോദനമായിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ശ്രീല പ്രഭുപാദ സ്വാമിയും ഫ്രാന്‍സ് സന്ദര്‍ശിച്ചിട്ടുണ്ടെന്നും, ഇസ്‌കോണിലൂടെ ആത്മീയ ബന്ധങ്ങളില്‍ അദ്ദേഹം ഒരു പുതിയ അധ്യായം തുറന്നതായും അദ്ദേഹം പറഞ്ഞു.

'ഇന്ന്, ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്ന ഒരു പാലമായി യോഗ മാറിയിരിക്കുന്നു. അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ഐഫല്‍ ടവറില്‍ നിന്നുള്ള ചിത്രങ്ങള്‍ ഫ്രാന്‍സില്‍ യോഗയ്ക്കുള്ള വലിയ ജനപ്രീതിയെയാണ് പ്രതിഫലിപ്പിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

ഈ സാധ്യതകള്‍ക്ക് ഒരു പുതിയ മാനം നല്‍കുന്നതാണ് സ്വാമിനാരായണ്‍ ക്ഷേത്രമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് 'മെയ്ഡ് ഇന്‍ ഇന്ത്യ', 'ബില്‍റ്റ് ഇന്‍ ഫ്രാന്‍സ്' ആണ്. ഇതിനാവശ്യമായ ഭൂരിഭാഗം കല്ലുകളും ഇന്ത്യയിലാണ് കൊത്തിയെടുത്തത്. ഇന്ത്യയുടെ പുരാതന കരകൗശലവിദ്യയും ഫ്രാന്‍സിലെ ആധുനിക എഞ്ചിനീയറിംഗും ഇതില്‍ സമന്വയിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാരീസില്‍ പുതുതായി നിര്‍മിച്ച ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ യൂറോപ്പിലുടനീളമുള്ള ജനങ്ങള്‍ക്ക് പ്രയോജനകരമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഭാവിയില്‍ സമയം ലഭിക്കുമ്പോഴെല്ലാം താന്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കുമെന്നും ആദരവ് അര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

'ഇപ്പോള്‍ ഈ ഗംഭീരമായ ബി.എ.പി.എസ് (BAPS) ക്ഷേത്രത്തിലൂടെ നമ്മുടെ സാംസ്‌കാരിക ബന്ധങ്ങളില്‍ മറ്റൊരു നാഴികക്കല്ല് കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്,' അദ്ദേഹം പറഞ്ഞു. സ്വാമിനാരായണ്‍ ക്ഷേത്രങ്ങള്‍ ഭക്തിക്കൊപ്പം തന്നെ എപ്പോഴും ജനസേവനത്തിന്റെ കേന്ദ്രങ്ങളായാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'ഈ ക്ഷേത്രവും അതുപോലെ തന്നെ വിവിധ സേവന പദ്ധതികളുടെ കേന്ദ്രമായി മാറുമെന്ന് എന്നെ അറിയിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News