Enter your Email Address to subscribe to our newsletters

Siliguri , 21 ഡിസംബര്‍ (H.S.)
സിലിഗുരി (പശ്ചിമ ബംഗാൾ): ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ശനിയാഴ്ച പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ ഹിന്ദു അനുകൂല സംഘടനയായ ബംഗിയ ഹിന്ദു മഹാമഞ്ച പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ രോഷം പ്രകടിപ്പിച്ച പ്രതിഷേധക്കാർ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസിന്റെ രൂപം കത്തിച്ചു.
ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഈ പ്രതിഷേധം ഉയർത്തിക്കാട്ടുന്നത്. സംഭവത്തിൽ ഇന്ത്യൻ സർക്കാർ ഇടപെടണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ബംഗ്ലാദേശിൽ നിരപരാധിയായ ഒരു ഹിന്ദുവിനെ ജീവനോടെ കത്തിച്ചു, അത് ഭയാനകമായ ദൃശ്യമായിരുന്നു. ഞങ്ങൾ ഇതിനെതിരെ പ്രതിഷേധിക്കുന്നു... ഇന്ത്യൻ സർക്കാർ ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ബംഗ്ലാദേശിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു, പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു.
മതനിന്ദ ആരോപിച്ചാണ് 27 കാരനായ ദീപു ചന്ദ്ര ദാസിനെ ഒരു സംഘം ആളുകൾ തല്ലിക്കൊന്ന ശേഷം മൃതദേഹം തീയിട്ടത്. ഈ സംഭവം വ്യാപകമായ പ്രതിഷേധത്തിനും അപലപനത്തിനും കാരണമായി. വിദ്യാർത്ഥി നേതാവായ ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് രാജ്യത്തുണ്ടായ അശാന്തിക്കിടെയാണ് ഈ ആൾക്കൂട്ട കൊലപാതകം നടന്നത്. 'ഇൻക്വിലാബ് മഞ്ച'യുടെ കൺവീനറും 2026-ലെ പൊതുതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായിരുന്ന ഹാദി, ധാക്കയിൽ വെച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
അതേസമയം, ദീപു ചന്ദ്ര ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് പേരെ ബംഗ്ലാദേശിലെ മൈമെൻസിംഗിൽ അറസ്റ്റ് ചെയ്തു. റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ (RAB) ഏഴ് പ്രതികളെയും പോലീസ് മൂന്ന് പേരെയും പിടികൂടി. കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് പേർ അറസ്റ്റിലായ വിവരം മുഹമ്മദ് യൂനുസും എക്സിലൂടെ (X) സ്ഥിരീകരിച്ചു.
മുഹമ്മദ് ലിമോൺ സർക്കാർ (19), മുഹമ്മദ് താരേക് ഹുസൈൻ (19), മുഹമ്മദ് മണിക് മിയ (20), എർഷാദ് അലി (39), നിജും ഉദ്ദീൻ (20), ആലംജിർ ഹുസൈൻ (38), മുഹമ്മദ് മിറാജ് ഹുസൈൻ അക്കോൺ (46) എന്നിവരെയാണ് റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ അറസ്റ്റ് ചെയ്തത്. മുഹമ്മദ് അജ്മൽ ഹസൻ സഗീർ (26), മുഹമ്മദ് ഷാഹിൻ മിയ (19), മുഹമ്മദ് നജ്മുൽ എന്നിവരെ പോലീസും പിടികൂടി. വിവിധയിടങ്ങളിൽ നടത്തിയ തിരച്ചിലിലൂടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ അറിയിച്ചു.
---------------
Hindusthan Samachar / Roshith K