സംഘർഷത്തിന് അയവില്ല; വെനസ്വേല തീരത്ത് രണ്ടാമത്തെ എണ്ണക്കപ്പൽ അമേരിക്ക പിടിച്ചെടുത്തു
Washington , 21 ഡിസംബര്‍ (H.S.) വാഷിംഗ്ടൺ ഡിസി: വെനസ്വേല തീരത്ത് അമേരിക്ക രണ്ടാമത്തെ എണ്ണക്കപ്പൽ കൂടി പിടിച്ചെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം വർദ്ധിപ്പിക്കുന്ന പുതിയ നീക്കമാണിതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്
സംഘർഷത്തിന് അയവില്ല; വെനസ്വേല തീരത്ത് രണ്ടാമത്തെ എണ്ണക്കപ്പൽ അമേരിക്ക പിടിച്ചെടുത്തു


Washington , 21 ഡിസംബര്‍ (H.S.)

വാഷിംഗ്ടൺ ഡിസി: വെനസ്വേല തീരത്ത് അമേരിക്ക രണ്ടാമത്തെ എണ്ണക്കപ്പൽ കൂടി പിടിച്ചെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം വർദ്ധിപ്പിക്കുന്ന പുതിയ നീക്കമാണിതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാരിന് നാർക്കോ-ഭീകരവാദത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച്, വെനസ്വേലയിലേക്ക് വരുന്നതും പോകുന്നതുമായ ഉപരോധിക്കപ്പെട്ട എല്ലാ എണ്ണക്കപ്പലുകൾക്കും പ്രസിഡന്റ് ട്രംപ് ഉപരോധം (blockade) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നടപടി.

അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ശനിയാഴ്ച എക്സിലൂടെ (X) ഇപ്രകാരം കുറിച്ചു: മേഖലയിലെ നാർക്കോ ഭീകരവാദത്തിന് പണം കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപരോധിക്കപ്പെട്ട എണ്ണയുടെ നിയമവിരുദ്ധമായ നീക്കത്തിനെതിരെ അമേരിക്ക നടപടികൾ തുടരും.

പെന്റഗണിന്റെ പിന്തുണയോടെ യുഎസ് കോസ്റ്റ് ഗാർഡാണ് കപ്പൽ പിടിച്ചെടുത്തത്. വെനസ്വേലയുടെ എണ്ണ കയറ്റുമതി തടസ്സപ്പെടുത്താനും അധികാരം ഒഴിയാൻ മഡുറോയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണിത്. പേര് വെളിപ്പെടുത്താത്ത മൂന്ന് ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, ഈ സൈനിക നീക്കം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും കോസ്റ്റ് ഗാർഡാണ് ഇതിന് നേതൃത്വം നൽകിയത്. രണ്ട് ഉദ്യോഗസ്ഥർ കൂടി ഈ സൈനിക നീക്കം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതൊരു സമ്മതത്തോടെയുള്ള പ്രവേശനം (consented boarding) ആണെന്നും എണ്ണക്കപ്പൽ സ്വമേധയാ നിർത്തി അമേരിക്കൻ സേനയെ അകത്ത് പ്രവേശിക്കാൻ അനുവദിക്കുകയായിരുന്നുവെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ ആഴ്ച അമേരിക്കൻ സേന വെനസ്വേല തീരത്ത് ആദ്യത്തെ കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ മേഖലയിൽ ശക്തമായ ഉപരോധം നിലവിലുണ്ട്. പിടിച്ചെടുക്കപ്പെടുമെന്ന ഭയത്താൽ ദശലക്ഷക്കണക്കിന് ബാരൽ എണ്ണയുമായി നിൽക്കുന്ന കപ്പലുകൾ വെനസ്വേലൻ കടൽ പരിധി വിട്ടു പുറത്തേക്ക് പോകാൻ തയ്യാറാകുന്നില്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ആദ്യത്തെ പിടിച്ചെടുക്കലിന് ശേഷം വെനസ്വേലയുടെ അസംസ്‌കൃത എണ്ണ കയറ്റുമതിയിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്.

വെനസ്വേലയിൽ നിന്ന് എണ്ണ കയറ്റുന്ന പല കപ്പലുകളും ഉപരോധത്തിന് കീഴിലാണെങ്കിലും, ഇറാനിൽ നിന്നും റഷ്യയിൽ നിന്നും എണ്ണയും അസംസ്‌കൃത എണ്ണയും കടത്തുന്ന ചില കപ്പലുകൾക്ക് ഉപരോധമില്ല. അമേരിക്കൻ കമ്പനിയായ ഷെവ്‌റോൺ (Chevron) പോലുള്ള ചില കമ്പനികൾക്ക് അവരുടെ സ്വന്തം അംഗീകൃത കപ്പലുകളിൽ വെനസ്വേലൻ എണ്ണ കൊണ്ടുപോകാൻ അനുവാദമുണ്ട്.

വെനസ്വേലൻ അസംസ്‌കൃത എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവ് ചൈനയാണ്. ചൈനയുടെ ആകെ ഇറക്കുമതിയുടെ 4 ശതമാനം വെനസ്വേലയിൽ നിന്നാണ്. നിലവിൽ എണ്ണ വിപണിയിൽ ആവശ്യത്തിന് ലഭ്യതയുണ്ടെന്നും ചൈനീസ് തീരത്തുള്ള കപ്പലുകളിൽ ദശലക്ഷക്കണക്കിന് ബാരൽ എണ്ണ ഇറക്കാനായി കാത്തുനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മഡുറോയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ട്രംപ് മേഖലയിൽ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. വെനസ്വേലയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിലും കരീബിയൻ കടലിലും കപ്പലുകൾക്ക് നേരെ രണ്ട് ഡസനിലധികം സൈനിക ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളിൽ ഇതുവരെ കുറഞ്ഞത് 100 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് വിവരം.

---------------

Hindusthan Samachar / Roshith K


Latest News