Enter your Email Address to subscribe to our newsletters

Palakkad, 28 ഡിസംബര്‍ (H.S.)
ചിറ്റൂരിലെ ഇരവക്കാട് വീടിന് സമീപത്തെ കുളത്തില്‍ ആറു വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്.
സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സുഹാന്‍റെ ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളും പരിക്കുകളും ഇല്ലെന്ന് കണ്ടെത്തി.
സുഹാനെ കാണാതായി 21 മണിക്കൂറിനു ശേഷമാണ് മൃതദേഹം വീട്ടില്‍ നിന്നും അല്പം മാറിയുള്ള കുളത്തില്‍ കണ്ടെത്തിയത്. സുഹാന്‍റെ പിതാവ് അനസ് വിദേശത്ത് നിന്ന് പാലക്കാട് എത്തി. ഇന്നലെ രാവിലെ 11 മണിക്ക് ശേഷമാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനോട് പിണങ്ങി പുറത്തേക്ക് പോയത്. സംസാരിക്കാൻ പ്രയാസം നേരിട്ടിരുന്ന കുട്ടി തിരിച്ചു വരാതായതോടെയാണ് തെരച്ചില്‍ തുടങ്ങിയത്. വീടിനു സമീപത്തെ പാടശേഖരങ്ങളിലും കുളങ്ങളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പലവട്ടം ഇന്നലെ തന്നെ തെരഞ്ഞതാണ്. നറുചിരിയുമായി സുഹാൻ എവിടെങ്കിലും മറഞ്ഞിരിക്കുമെന്ന പ്രതീക്ഷയില്‍. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവില്‍ സുഹാന്റെ മൃതദേഹമാണ് കണ്ടെടുത്തത്.
വീട്ടില്‍ നിന്നും 800 മീറ്ററോളം മാറിയുള്ള കുളത്തിന്റെ മധ്യ ഭാഗത്തായി കുഞ്ഞിന്റെ മൃതദേഹം കമഴ്ന്നു കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. അഗ്നിരക്ഷ സേനയെത്തി മൃതദേഹം പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ നിന്നും ഇത്ര ദൂരം കുട്ടി എങ്ങനെ എത്തിയെന്നതിലടക്കം അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡില്‍ നിന്നും ചെറിയ കനാല്‍ കടന്നു വേണം കുളത്തിലേക്ക് എത്താൻ. വീട്ടില്‍ നിന്നും ദൂരമുള്ളതിനാല്‍ കുട്ടി തനിച്ചു ഇവിടേക്ക് എത്തില്ലെന്ന ധാരണയില്‍ ഈ കുളത്തില്‍ തെരച്ചില്‍ നടത്തിയിരുന്നില്ല.
സുഹാന്‍റെ മാതാവ് നീലഗിരി പബ്ലിക് സ്കൂള്‍ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്ബോള്‍ അവർ സ്കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു. സുഹാന്‍റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ പ്രതികരണം. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
സുഹാന് അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്ന് പ്രദേശത്തെ ആശാവര്ക്കര് പറയുന്നു. രണ്ടു ദിവസം മുന്പ് ബന്ധുക്കളായ കുട്ടികളോടൊപ്പമാണ് സമീപത്തെ പാര്ക്കിലേക്ക് വന്നതെന്നും അവര് കൂട്ടിച്ചേര്ത്തു.രാവിലെ കൂട്ടുകാര്ക്കൊപ്പം ഗ്രൗണ്ടില് പോയി കളിച്ച ശേഷം വീട്ടിലെത്തി സുഹാന് സഹോദരനൊപ്പം ടി.വി കാണുകയായിരുന്നു. ഇതിനിടെ രണ്ടാളും തമ്മില് പിണങ്ങി. അതിനുശേഷം സുഹാന് വീട് വിട്ടിറങ്ങുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR