തിരുവനന്തപുരം കലക്‌ടറേറ്റില്‍ വീണ്ടും തേനീച്ച ആക്രമണം. തേനീച്ചകളുടെ കുത്തേറ്റ് 79 പേർ ആശുപത്രിയില്‍.
Kerala, 19 മാര്‍ച്ച് (H.S.) തിരുവനന്തപുരം കലക്‌ടറേറ്റില്‍ വീണ്ടും തേനീച്ച ആക്രമണം. തേനീച്ചകളുടെ കുത്തേറ്റ് 79 പേർ ആശുപത്രിയില്‍.ഇന്നലെ കലക്ടറേറ്റിലുണ്ടായ തേനീച്ച ആക്രമണം ചർച്ച ചെയ്യാൻ അടിയന്തരയോഗം ചേരുന്നതിനിടെയാണ് ഇന്ന് വീണ്ടും തേനീച്ചകള്‍ ആക്രമണം
Collectorate


Kerala, 19 മാര്‍ച്ച് (H.S.)

തിരുവനന്തപുരം കലക്‌ടറേറ്റില്‍ വീണ്ടും തേനീച്ച ആക്രമണം. തേനീച്ചകളുടെ കുത്തേറ്റ് 79 പേർ ആശുപത്രിയില്‍.ഇന്നലെ കലക്ടറേറ്റിലുണ്ടായ തേനീച്ച ആക്രമണം ചർച്ച ചെയ്യാൻ അടിയന്തരയോഗം ചേരുന്നതിനിടെയാണ് ഇന്ന് വീണ്ടും തേനീച്ചകള്‍ ആക്രമണം നടത്തിയത്.

ഇന്നലെ ഇളകിയ തേനീച്ചക്കൂട്ടില്‍നിന്നു തന്നെയാണ് രാവിലെ തേനീച്ചകള്‍ പുറത്തെത്തി കലക്ടറേറ്റിലേക്കു എത്തിയവരെ കുത്തിയത്. വലിയ മൂന്ന് കൂടുകളും ആറ് ചെറിയ തേനീച്ച കൂടുകളുമാണ് കലക്ടറേറ്റ് പരിസരത്തുള്ളത്. വനംവകുപ്പിന്റെ ഉള്‍പ്പെടെ സഹായത്തോടെ കൂടുകള്‍ പൂർണമായി ഇവിടെ നിന്ന് നീക്കം ചെയ്യുന്ന കാര്യം ചർച്ച ചെയ്യനാണ് യോഗം വിളിച്ചത്.

ഇന്നലെ ബോംബ് ഭീഷണിയെത്തുടർന്നു പരിശോധന നടത്തുന്നതിനിടെയാണ് തേനീച്ചക്കൂട് ഇളകി ജീവനക്കാർക്കും ജനങ്ങള്‍ക്കും മാധ്യമപ്രവർത്തകർക്കുമടക്കം ഇരുനൂറിലേറെ പേർക്ക് കുത്തേറ്റത്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ ഉച്ചയ്ക്കു ശേഷം മൂന്നോടെയായിരുന്നു സംഭവം. സിവില്‍ സ്റ്റേഷന്റെ അഞ്ചാം നിലയിലെ പുറംചുമരിലെ 3 തേനീച്ചക്കൂടുകളിലൊന്നാണ് ഇളകിയത്. തേനീച്ച ആക്രമണം രൂക്ഷമായതോടെ കലക്ടർ, സബ് കലക്ടർ ഒ.വി. ആല്‍ഫ്രഡ്, എഡിഎം ബീന പി. ആനന്ദ് എന്നിവരുടെ വാഹനങ്ങളില്‍ ജീവനക്കാരെ കലക്ടറേറ്റിനു പുറത്തെത്തിച്ചു. വളപ്പിലുണ്ടായിരുന്ന കെഎസ്‌ആർടിസി ബസുകളും ഇതിനായി ഉപയോഗിച്ചു.

അതേസമയം റവന്യു വകുപ്പിലെ വനിതാ ടൈപ്പിസ്റ്റ് വിചിത്ര (35), ഓഫിസ് അസിസ്റ്റന്റ് സജികുമാർ (52), ജയരാജ് (42), ഷീബ (38), പ്രിയദർശൻ (31), സുമേഷ് (35), സാന്ദ്ര (26), ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ഡപ്യൂട്ടി ചീഫ് ന്യൂസ് ഫൊട്ടോഗ്രഫർ ബി.പി. ദീപു എന്നിവർ ദേഹമാസകലം കുത്തേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സബ് കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്കും കുത്തേറ്റിരുന്നു. കലക്ടർ അനുകുമാരി ഉള്‍പ്പെടെയുള്ളവർ കാറില്‍ കയറിയാണ് രക്ഷപ്പെട്ടത്.മാധ്യമപ്രവർത്തകർക്കും 5 പോലീസുകാർക്കും 2 ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കും കുത്തേറ്റിരുന്നു.

ഇന്നുണ്ടായ തേനീച്ച ആക്രമണത്തില്‍ പേരൂർക്കട ജില്ലാ ആശുപത്രിയില്‍ മാത്രം 79 പേരാണ് ചികിത്സ തേടിയത്. ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ പലരും ഹെല്‍മറ്റ് ധരിച്ച്‌ രക്ഷാമാർഗം തേടി ഓടിയപ്പോള്‍ വനിതാ ജീവനക്കാർ ഷാളും സാരിയും ഉപയോഗിച്ചും മറ്റു ചിലർ ചാക്കും ഹാർഡ് ബോർഡും കൊണ്ടും മുഖംമറച്ച്‌ ഓടി. ചിലർ കെട്ടിടത്തില്‍ കുടുങ്ങി. മറ്റു ചിലർ കാറിനുള്ളില്‍ അടച്ചിരുന്നു.

കൂടിന്റെ ഒരു ഭാഗം അടർന്നു വീണതോടെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്. കലക്ടറും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ എല്ലാവരും പുറത്തു നില്‍ക്കുന്നതിനിടെയാണ് തേനീച്ചക്കൂടിളകിയത്. ഒറ്റപ്പെട്ടു പോയവരെ തേനീച്ചകള്‍ പൊതിഞ്ഞു കുത്തി. കലക്ടറുടെ ഓഫിസ് സ്ഥിതിചെയ്യുന്ന മന്ദിരത്തില്‍ 3 തേനീച്ചക്കൂടുകളാണുള്ളത്. ഇവ ജീവനക്കാർക്ക് ഭീഷണിയാണ്. 3 മാസം മുൻപ് ഒരു കൂട് അഗ്‌നിരക്ഷാ സേന നീക്കി. ഇപ്പോഴുള്ള മൂന്നു കൂടുകളും നീക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News