ഇന്ത്യൻ സിനിമയെ ലോകത്തിന്‍റെ നെറുകയിലെത്തിച്ച നേട്ടങ്ങള്‍; ഓസ്കര്‍ നേടിയ ഇന്ത്യക്കാര്‍ ആരൊക്കെ?
Kerala, 2 മാര്‍ച്ച് (H.S.) 97-ാമത് ഓസ്കർ പുരസ്കാരങ്ങള്‍ നാളെയാണ് പ്രഖ്യാപിക്കുന്നത്. ചലച്ചിത്ര മേഖലയിലെ മികച്ച പ്രവർത്തനങ്ങള്‍ക്ക് നമ്മുടെ സിനിമകള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും ഓസ്കർ നേടുക അത്ര എളുപ്പമല്ല. ഇന്ത്യൻ സിനിമയെ ലോകത്തിന
Oscar award


Kerala, 2 മാര്‍ച്ച് (H.S.)

97-ാമത് ഓസ്കർ പുരസ്കാരങ്ങള്‍ നാളെയാണ് പ്രഖ്യാപിക്കുന്നത്. ചലച്ചിത്ര മേഖലയിലെ മികച്ച പ്രവർത്തനങ്ങള്‍ക്ക് നമ്മുടെ സിനിമകള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും ഓസ്കർ നേടുക അത്ര എളുപ്പമല്ല.

ഇന്ത്യൻ സിനിമയെ ലോകത്തിന്‍റെ നെറുകയിലെത്തിച്ച ഓസ്കർ നേട്ടങ്ങള്‍ പരിശോധിക്കാം.

1957-ല്‍ മെഹബൂബ് ഖാന്റെ 'മദർ ഇന്ത്യ' മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ നേടിയതോടെയാണ് ഓസ്കറില്‍ ഇന്ത്യൻ സിനിമ ആദ്യമായി അടയാളപ്പെടുന്നത്. പിന്നീട് 'സലാം ബോംബെ', 'ലഗാൻ' തുടങ്ങിയ സിനിമകള്‍ക്ക് മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ ലഭിച്ചു.

ഇന്ത്യയില്‍ ആദ്യമായി ഓസ്കർ ലഭിക്കുന്നത് ഒരു വനിതക്കാണ്. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത 'ഗാന്ധി'(1982)യുടെ വസ്ത്രാലങ്കാരം നിർവഹിച്ച ഭാനു ഭാനു അതൈയ്യയാണ് ഓസ്കർ ലഭിച്ച ആദ്യ ഇന്ത്യക്കാരി. 1983ലാണ് ഭാനു ഭാനു അതൈയ്യക്ക് പുരസ്കാരം ലഭിച്ചത്.

ഓസ്‌കര്‍ നേടിയ ഇന്ത്യക്കാർ

ഭാനു അതൈയ്യ - മികച്ച കോസ്‌റ്റ്യൂം ഡിസൈന്‍ (1983)

സത്യജിത് റായ് - ഹോണററി അവാര്‍ഡ് (1992)

റസൂല്‍ പൂക്കുട്ടി - മികച്ച സൗണ്ട് മിക്‌സിങ് (2009)

ഗുല്‍സാര്‍ - മികച്ച ഒറിജിനല്‍ ഗാനം (2009)

എ.ആര്‍. റഹ്മാന്‍ - മികച്ച ഒറിജിനല്‍ സ്‌കോര്‍, മികച്ച ഒറിജിനല്‍ ഗാനം (2009)

കാര്‍ത്തികി ഗോണ്‍സാല്‍വ്‌സ്‌- മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് (2023)

എം.എം കീരവാണി, ചന്ദ്രബോസ്‌ -മികച്ച ഒറിജിനല്‍ സോങ് (2023)

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് സത്യജിത് റായ്. 1992ല്‍ സത്യജിത് റായിക്ക് അക്കാദമി ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നല്‍കിയിരുന്നു. ആശുപത്രിയില്‍ കഴിയുന്ന സമയത്താണ് അദ്ദേഹത്തിന് അവാർഡ് ലഭിക്കുന്നത്. അതിനാല്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാനായില്ല.

സ്ലംഡോഗ് മില്ല്യണർ എന്ന ചിത്രത്തിന്‍റെ സൗണ്ട് മിക്സിങ്ങിനാണ് റസൂല്‍ പൂക്കുട്ടി അവാർഡ് നേടിയത്. ഓസ്കർ നേടുന്ന ആദ്യ മലയാളി കൂടിയാണദ്ദേഹം. 2009-ലായിരുന്നു പുരസ്കാരം ലഭിച്ചത്. ഇതേ വർഷം തന്നെയാണ് എ.ആർ റഹ്മാനും അവാർഡ് നേടുന്നത്.ഇതോടെ രണ്ട് ഓസ്‌കാറുകള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനായി റഹ്മാൻ.

ബോളിവുഡിലെ മികച്ച ഗാനരചയ്താവായ ഗുള്‍സറിനും അതേ വർഷം അവാർഡ് ലഭിച്ചു. ബെസ്റ്റ് ഒറിജിനല്‍ സോങ് എന്ന കാറ്റഗറിയില്‍ ആയിരുന്നു അവാർഡ്.

പിന്നീട് 2023ല്‍ ഇന്ത്യൻ ചിത്രമായ ദി എലഫെന്റ് വിസ്‌പേഴ്സ് മികച്ച ഡോക്യൂമെന്ററി അവാർഡ് നേടി. കാർത്തിക്കി ഗോൻസാല്‍വെസ്, ഗുനീത് മോംഗ എന്നിവർക്കാണ് അവാർഡ് ലഭിച്ചത്.

ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ആർ.ആർ. ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് എം.എം കീരവാണിക്കും ചന്ദ്രബോസിനും പുരസ്കാരം ലഭിച്ചു.

2016ല്‍ രാഹുല്‍ താക്കൂർ, ഇന്ത്യൻ-അമേരിക്കൻ ടെക്നീഷ്യനായ കോട്ടലാംഗോ ലിയോണ്‍ എന്നിവരും, 2018ല്‍ വികാസ് സതയേയും ടെക്നിക്കല്‍ അച്ചീവ്മെന്‍റിന് അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News