Enter your Email Address to subscribe to our newsletters

Pathanamthitta, 24 ജനുവരി (H.S.)
മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. ബലാത്സംഗം അല്ല, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് ജില്ലാ കോടതിയിലും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇലക്ട്രോണിക് തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കുകയും ചെയ്തു. ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍, ക്രൂര പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളില്‍ രാഹുല്‍ പ്രതിയാണെന്ന കാര്യവും ചൂണ്ടിക്കാട്ടി.
മൂന്നാം ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. ജനുവരി 11-നാണ് കാനഡയിലുള്ള എന്‍ആര്‍ഐ യുവതിയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, സാമ്പത്തികമായി ചൂഷണം ചെയ്തു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് എംഎല്‍എയ്‌ക്കെതിരെയുള്ളത്. നിലവില്‍ മാവേലിക്കര സബ് ജയിലിലാണ് രാഹുല്‍.
ഈ കേസില്‍ എംഎല്‍എയെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. പീഡനം നടന്നു എന്ന പരാതിയില്‍ പറയുന്ന
തിരുവല്ലയിലെ ക്ലബ്ബ് 7 ഹോട്ടലില്‍ രാഹുലിനെ എത്തിച്ച് പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. ഈ ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയില്‍ വച്ചാണ് ലൈംഗിക പീഡനം നടന്നത് എന്നാണ് യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്.
ഹോട്ടലിലെ റജിസ്റ്ററില്‍ പരാതിയില്‍ പറഞ്ഞ തീയതിയില്‍ 408-ാം നമ്പര്‍ മുറി യുവതിയുടെ പേരിലാണ് എടുത്തിരിക്കുന്നത്. ഒപ്പമുണ്ടായിരുന്നയാളുടെ പേര് രാഹുല്‍ ബി.ആര്‍ എന്നാണ്. ഇതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യഥാര്‍ഥ പേര്. ഇതോടെ മുറിയില്‍ എത്തിച്ച രാഹുലിനോട് പീഡനത്തിന്റെ കാര്യം ചോദിച്ചെങ്കിലും മറുപടിയൊന്നും നല്‍കിയില്ല. 2024 ഏപ്രില്‍ 8ന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും ഒരു മണിക്കൂറോളം യുവതിയുമായി ചെലവഴിച്ചതായും സമ്മതിക്കുകയും ചെയ്തു.
15 മിനിറ്റോളമാണ് ഇവിടെ തെളിവെടുപ്പ് നടത്തിയത്. എന്നാല്‍ 21 മാസം പിന്നിട്ടതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരിലെ വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു. രാഹുലിന്റെ മൊബൈല്‍ അറസ്റ്റ് ചെയ്ത ഹോട്ടലില്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന്റെ പാസ്വേര്‍ഡ് നല്‍കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ പ്രതി തയാറായിട്ടില്ല.
---------------
Hindusthan Samachar / Sreejith S