Enter your Email Address to subscribe to our newsletters

Vizhinjam, 24 ജനുവരി (H.S.)
ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്‌മെന്റ് ഹബ് ആകാനുള്ള ലക്ഷ്യവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം ആരംഭിക്കുന്നു. രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ജനുവരി 24 വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുറമുഖ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ,ഷിപ്പിംഗ് ആന്റ് വാട്ടര്‍വേയ്‌സ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യതിഥിയായിരിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ വികസനോന്മുഖമായ ഇടപെടലുകളുടെ ഫലമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 2045 ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന സമ്പൂര്‍ണ വികസനം 2028 ഓടെ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഒരുങ്ങുകയാണ്. കണ്‍സഷണയറുമായി 2023 ല്‍ ഏര്‍പ്പെട്ട സപ്ലിമെന്ററി കണസഷന്‍ കരാര്‍ പ്രകാരമാണ് തുറമുഖത്തിന്റെ 2,3,4 ഘട്ടങ്ങള്‍ 17 വര്‍ഷങ്ങള്‍ക്കു മുമ്പേ സംയോജിതമായി വികസിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
തുറമുഖം പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ 710 കപ്പലുകളില്‍ നിന്നും 15.19 ലക്ഷം റ്റി.ഇ.യു കൈകാര്യം ചെയിതുകൊണ്ട് മികച്ച പ്രവര്‍ത്തന മികവ് കാഴ്ചവയ്ക്കാനായി. യൂറോപ്പ്,അമേരിക്ക,ആഫ്രിക്ക,ഏഷ്യ തുടങ്ങിയ വന്‍കരകളിലെ പ്രമുഖ തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകള്‍ ആരംഭിക്കുവാനും സാധിച്ചിട്ടുണ്ട്. ആഗോള സമുദ്രാധഷ്ഠിത ചരക്കു നീക്കത്തില്‍ ഒരു സപ്രധാന കണ്ണിയായും ദക്ഷിണേഷ്യയുടെ ഒരു തന്ത്രപ്രധാന വാണിജ്യ കവാടമായും വിഴിഞ്ഞം തുറമുഖം ഇതിനോടകം മാറിക്കഴിഞ്ഞു.
ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ തുറമുഖത്തിന്റെ ഒന്നാം ഘട്ടം (10 ലക്ഷം റ്റി.ഇ.യു കണ്ടെയ്‌നര്‍ വാര്‍ഷിക സ്ഥാപിത ശേഷി) 2024 ഡിസംബര്‍ 3ന് പ്രവര്‍ത്തനക്ഷമമായി. തുറമുഖത്തിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പുരോഗമിക്കുകയാണ്. വിജയഗാഥയുടെ തുടര്‍ച്ചയെന്നോണം തുറമുഖ വികസനത്തിന്റെ തുടര്‍ ഘട്ടങ്ങള്‍ അതിവേഗം നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. രണ്ടാം ഘട്ടത്തില്‍ തുറമുഖ ശേഷി 10 ലക്ഷം ടി.ഇ.യു-വില്‍ നിന്ന് 50 ലക്ഷം ടി.ഇ.യു വരെ ആയി ഉയരും. ബെര്‍ത്ത് 800 മീറ്ററില്‍ നിന്ന് 2000 മീറ്റര്‍ ആയി വികസിപ്പിക്കും. ബ്രേക്ക് വാട്ടര്‍ 3 കിലോമീറ്ററില്‍ നിന്ന് 4 കിലോമീറ്റര്‍ ആയി വികസിപ്പിക്കും.
റെയില്‍വേ യാര്‍ഡ്,മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്,ലിക്വിഡ് ടെര്‍മിനല്‍,ടാങ്ക് ഫാം എന്നിവയാണ് പുതിയ സൗകര്യങ്ങള്‍. മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് രണ്ടാംഘട്ടത്തിലെ ആകെ നിക്ഷേപം 9700 കോടി രൂപയാണ്. രണ്ടാംഘട്ട വികസനം പൂര്‍ത്തിയാകുമ്പോള്‍ വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്‌നറുകള്‍ എത്തിക്കാനും ഇവിടെ നിന്നു കണ്ടെയ്നറുകള്‍ കയറ്റുമതി ചെയ്യാനും കഴിയും. റോഡ് മാര്‍ഗമുള്ള കണ്ടെയ്‌നര്‍ നീക്കവും സാധ്യമാവും. ക്രൂസ് ടെര്‍മിനല്‍ കൂടി വരുന്നതോടെ വന്‍കിട യാത്രാ കപ്പലുകള്‍ക്കും വിഴിഞ്ഞത്ത് അടുക്കാനാകും. കേരളത്തിലെ വിനോദസഞ്ചാര രംഗത്ത് വലിയ കുതിപ്പേകുന്നതിനൊപ്പം സാമ്പത്തിക വളര്‍ച്ചയ്ക്കും വഴിയൊരുങ്ങും.
രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്ന ലിക്വിഡ് ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ വന്‍ കപ്പലുകള്‍ക്ക് ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ ഇന്ധനം നിറയ്ക്കാന്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്താം. നിലവില്‍ വമ്പന്‍ തുറമുഖങ്ങളില്‍ മാത്രമേ ഈ സൗകര്യമുള്ളൂ. ഇത് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ കാര്യമായി സഹായിക്കും. തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയില്‍ രാജ്യാന്തര കപ്പല്‍ പാതയ്ക്കു സമീപത്തുനിന്ന് ഇന്ധനം നിറയ്ക്കാന്‍ സൗകര്യമുള്ളതിനാല്‍ കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്തെ ആശ്രയിക്കും.
വിഴിഞ്ഞം രണ്ടാംഘട്ട വികസനത്തിനായി അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരില്ലെന്നതാണു നേട്ടം. 55 ഹെക്ടര്‍ ഭൂമി കടല്‍ നികത്തിയെടുക്കും. കണ്ടെയ്‌നര്‍ യാര്‍ഡ് വികസിക്കുന്നതോടെ ഒരേസമയം യാര്‍ഡില്‍ സൂക്ഷിക്കാവുന്ന കണ്ടെയ്‌നറുകളുടെ എണ്ണം 35000 ല്‍ നിന്ന് ഒരു ലക്ഷമായി ഉയരും. ആകെ ക്രെയിനുകളുടെ എണ്ണം 100 ആകും. ഇതില്‍ 30 ഷിപ് ടു ഫോര്‍ ക്രെയിനുകളും 70 യാഡ് ക്രെയിനുകളും ഉണ്ടാകും. 800 മീറ്റര്‍ ബെര്‍ത്ത് എന്നത് 2 കിലോമീറ്ററാകും. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌ട്രെയ്റ്റ് ബെര്‍ത്ത് തുറമുഖമാകുന്നതോടെ ഒരേസമയം 4 മദര്‍ഷിപ് വിഴിഞ്ഞത്ത് അടുപ്പിച്ച് ചരക്കു കൈമാറ്റം നടത്താനാകും. പുലിമുട്ടിന്റെ നീളം 4 കിലോമീറ്ററാക്കും. പുതിയതായി ഷിപ്പിങ് കമ്പനികളും ലോജിസ്റ്റിക് കമ്പനികളും വിഴിഞ്ഞത്തേക്ക് എത്തുന്നതിനനുസരിച്ച് തൊഴിലവസരങ്ങളും വര്‍ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം വിജയവഴി
2015 ഡിസംബര്‍ 5 - വിഴിഞ്ഞം തുറമുഖ നിര്‍മാണം ആദ്യഘട്ടം ആരംഭം.
2023 ഒക്ടോബര്‍ 15- വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍,ക്രെയിനുകളും നിര്‍മാണോപകരണങ്ങളുമായി ചൈനീസ് ചരക്കുകപ്പല്‍'ഷെന്‍ ഹുവ 15എ'വിഴിഞ്ഞത്ത്.
2024 ജൂലൈ 12 - ട്രയല്‍ റണ്‍ ആരംഭിച്ചു.
2024 ഡിസംബര്‍ 3 - വാണിജ്യാടിസ്ഥാനത്തില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭം.
2025 ഫെബ്രുവരി - തെക്കുകിഴക്കന്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനത്ത് വിഴിഞ്ഞം,40 കപ്പലുകളില്‍ നിന്ന് 78,833 റ്റി.ഇ.യു കൈകാര്യം ചെയ്ത് നേട്ടം.
2025 മെയ് 2 - വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷന്‍ ചെയ്തു
2025 ജൂണ്‍ 09 - ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ'എം.എസ്.സി ഐറിന'വിഴിഞ്ഞത്ത്.
2025 ആഗസ്റ്റ് - 9 മാസത്തിനുള്ളില്‍ വാര്‍ഷികശേഷിയായ 10 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത് ചരിത്രനേട്ടം.
2025 സെപ്റ്റംബര്‍ 23 - വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം തുടങ്ങി വെറും പത്ത് മാസത്തിനുള്ളില്‍ 500-മാത്തെ കപ്പല്‍ വിഴിഞ്ഞത്ത്.
ഇന്ത്യയില്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ (17.1 മീറ്റര്‍) കപ്പലായ'എം.എസ്.സി വെറോണ'വിഴിഞ്ഞത്ത് ബെര്‍ത്ത് ചെയ്തു.
2025 ഒക്ടോബര്‍ 19 - ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സര്‍വീസ് ആരംഭിച്ചു. കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന ലോകോത്തര സേവനം.
2025 നവംബര്‍ 20 - വിഴിഞ്ഞം തുറമുഖത്തിന് ഐ.സി.പി പദവി,അന്താരാഷ്ട്ര സീപോര്‍ട്ട് പട്ടികയില്‍ വിഴിഞ്ഞം.
2025 ഡിസംബര്‍ - ഒരു മാസം 1.21 ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്ത് റെക്കോര്‍ഡ് നേട്ടം.
---------------
Hindusthan Samachar / Sreejith S