Enter your Email Address to subscribe to our newsletters

Lucknow, 25 ജനുവരി (H.S.)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ പ്രതികൾക്ക് കഠിന തടവും 60,000 രൂപ പിഴയും ചുമത്തി ഗൊണ്ട കോടതി. അഡീഷണൽ ജില്ലാ ജഡ്‌ജി നിർഭയ് പ്രകാശാണ് ശിക്ഷ വിധിച്ചത്. ദുർഗേഷ് എന്ന ബന്തെ ചൗഹാൻ, രാമസ്രെ എന്ന സരൗ പാൽ എന്നിവർക്കാണ് കഠിന തടവും 60,000 രൂപ പിഴയും ചുമത്തിയത്.
2022 ഓഗസ്‌റ്റ് 20 നാണ് കേസിനെ കുറിച്ചുള്ള പരാതി പൊലീസിന് ലഭിക്കുന്നത്. പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തതായി ആരോപിച്ച് കുട്ടിയുടെ അമ്മയാണ് പൊലിസീൽ പരാതി നൽകിയതെന്ന് ജില്ല ഗവൺമെൻ്റ് കൗൺസിൽ ബസന്ത് ശുക്ല പറഞ്ഞു.
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദുർഗെഷും രാസസ്രെയും പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. 2023 ഡിസംബർ 2ന് അന്നത്തെ സർക്കിൾ ഇൻസ്‌പെക്‌ടർ സൻസാർ സിംഗ് രതി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
സമാന സംഭവം
കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ ലഭിച്ചത് ശരിവച്ച് മധ്യ പ്രദേശ് ഹൈക്കോടതി വിധ പുറപ്പെടുവിച്ചിരുന്നു. തെളിവുകൾ മറച്ചുവച്ചതിന് പ്രതിയുടെ അമ്മക്കും സഹോദരിക്കും രണ്ട് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു.
ഭോപ്പാലിലെ ഷാജഹാനാബദ് എന്ന പ്രദേശത്തണ് സംഭവം നടന്നത്. 2024 സെപ്റ്റംബർ 24 ന് അമ്മാവൻ്റെ ഫ്ലാറ്റിൽ നിന്നാണ് അഞ്ചു വയസുകാരിയെ കാണാതായത്. കളി കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ വീട്ടിൽ തിരിച്ചെത്തുമെന്ന് മുത്തശിയോട് പറഞ്ഞ് പുറത്ത് പോയ പെണ്‍കുട്ടിയെ കാണാതായപ്പോൾ കുടുംബം പൊലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയൽവാസിയുടെ വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തി.
അന്വേഷണത്തിനിടെ സമീപത്ത് താമസിച്ചിരുന്ന പ്രതി അതുൽ നിഹാലെയുടെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് പൊലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വാതിൽ തുറന്നപ്പോൾ ചത്ത എലികളിൽ നിന്നാണ് ദുർഗന്ധം വമിക്കുന്നതെന്നും ഫിനൈൽ ഉപയോഗിച്ച് തറ വൃത്തിയാക്കുകയാണ് എന്നുമാണ് പ്രതിയുടെ അമ്മ ബസന്തി ബായിയും സഹോദരി ചഞ്ചലും പൊലീസിനോട് പറഞ്ഞത്.
ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ പ്ലാസ്‌റ്റിക് വാട്ടർ ടാങ്കിൽ നിന്നാണ് ദുർഗന്ധം വമിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. വാട്ടർ ടാങ്ക് തുറന്നപ്പോൾ കുട്ടിയുടെ മൃതദേഹം അതിനുള്ളുലുണ്ടായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മൂർച്ചയുള്ള വസ്‌തു കൊണ്ട് ആക്രമിച്ചിരുന്നതിനാൽ ഗുരുതര പരിക്കുകളും ഉണ്ടായിരുന്നു.
അപൂർവങ്ങളിൽ അപൂർവമായ കേസാണ് ഇതെന്നും കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചുവെന്നുമായിരുന്നു വാദം കേൾക്കുന്നതിനിടെ കോടതി പറഞ്ഞത്. ജസ്‌റ്റിസുമാരായ വിവേക് അഗർവാൾ, രാജ് കുമാർ ചൗബെ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR