Enter your Email Address to subscribe to our newsletters

Thiruvanathapuram, 08 ജനുവരി (H.S.)
'ദി സേജ് ഹൂ റീഇമേജിന്‍ഡ് ഹിന്ദൂയിസം: ദി ലൈഫ്, ലെസണ്‍സ് & ലെഗസി ഓഫ് ശ്രീ നാരായണ ഗുരു' എന്ന ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്രം താന്‍ രചിച്ചത് ഗുരുവിന്റെ കീര്‍ത്തി ദക്ഷിണേന്ത്യയ്ക്ക് പുറത്ത് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ശശി തരൂര്‍ എംപി.
നിയമസഭ പുസ്തകോത്സവത്തില്‍ 'വാക്കാല്‍ താണ്ടിയ ദൂരങ്ങള്‍' എന്ന സെഷനില്‍ എന്‍ ഇ സുധീറുമായി സംസാരിക്കുകയായിരുന്നു തരൂര്‍.
എംപിയായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ആളുകളുടെ ഹൃദയങ്ങളില്‍ ശ്രീനാരായണഗുരു
എന്തുമാത്രം ആരാധിക്കപ്പെടുന്നുണ്ടെന്ന് മനസ്സിലായത്. പലയിടങ്ങളിലും ദൈവത്തെപ്പോലെയാണ് ഗുരുവിനെ ആരാധിക്കുന്നത്. പക്ഷെ, ഗുരുവിനെ ദക്ഷിണേന്ത്യയ്ക്ക് പുറത്ത് അധികം പേര്‍ അറിയില്ല. അത് നികത്താന്‍ വേണ്ടിയാണ് ഗുരുവിനെക്കുറിച്ച് പുതുതായി പുസ്തകം രചിച്ചത്. പുസ്തകം നന്നായി മാര്‍ക്കറ്റ് ചെയ്യേണ്ടതുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലീഷിലും മലയാളത്തിലും പുറമേ മറ്റ് ഇന്ത്യന്‍ ഭാഷകളിലും പുസ്തകം വിവര്‍ത്തനം ചെയ്തു ഇന്ത്യയൊട്ടാകെ ഗുരുവിനെക്കുറിച്ച് അറിയണം. ഇന്ത്യയുടെ സെന്‍സസ് ചരിത്രത്തില്‍ ജാതിക്കോളത്തില്‍ മനുഷ്യന്‍ എന്നെഴുതിയ ആദ്യത്തെ വ്യക്തിയാണ് ശ്രീനാരായണഗുരുവെന്നും തരൂര്‍ പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സ്ഥാപകനായി താന്‍ കാണുന്നത് ജവഹര്‍ലാല്‍ നെഹ്‌റുവിനെയാണ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നെഹ്‌റുവിനെ തമസ്‌കരിക്കുന്നത്
നെഹ്‌റുവിന്റെ മഹത്വം ഭയക്കുന്നത് മൂലമാണോയെന്ന സുധീറിന്റെ ചോദ്യത്തിന് അതേയെന്നായിരുന്നു തരൂരിന്റെ മറുപടി. 'എന്നാല്‍ ചില കാര്യങ്ങളില്‍ ബിജെപി പറയുന്നതില്‍ കാര്യമുണ്ട്. 1962 ല്‍ ചൈനയുമായി നടന്ന യുദ്ധത്തിലേക്ക് എത്തിച്ച കാര്യങ്ങളില്‍ നെഹ്‌റുവിന് വീഴ്ച പറ്റിയിട്ടുണ്ട്. എന്നാല്‍ ബിജെപി എല്ലാ കുറ്റവും നെഹ്‌റുവില്‍ ചാര്‍ത്തുകയാണ്. അത് അംഗീകരിക്കാന്‍ കഴിയില്ല,' തരൂര്‍ വ്യക്തമാക്കി.
താന്‍ നെഹ്‌റുവിന്റെ ഫാന്‍ ആണെങ്കിലും വിമര്‍ശനരഹിതനായ ഫാന്‍ അല്ല. വളരെ ചെറുപ്പത്തിലെ താന്‍ വായനയിലേക്ക് തിരിഞ്ഞത് ആസ്മ മൂലമാണ്. അന്ന് ടിവിയോ മൊബൈല്‍ ഫോണോ ഇല്ല. അസുഖം കാരണം ഉറങ്ങാന്‍ പറ്റില്ല. പുസ്തകം മാത്രമായിരുന്നു ഏക ആശ്രയം.
ആറാം വയസ്സിലാണ് ആദ്യ കഥ എഴുതുന്നത്. പ്രശസ്ത ബാലസാഹിത്യകാരിയായ എനിഡ് ബ്ലൈട്ടനെ അനുകരിച്ചാണ് കഥ രചിച്ചത്. പത്താം വയസ്സില്‍ ഫ്രീ പ്രസ് ജേര്‍ണലില്‍ ആദ്യത്തെ കഥ അച്ചടിച്ചുവന്നു. ആ പ്രായത്തില്‍ തന്നെ ആദ്യത്തെ നോവല്‍ എഴുതിയതും മഷിപുരണ്ടു. ഇപ്പോള്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ളത് 28ാമത്തെ പുസ്തകമാണ്.
പല രാജ്യങ്ങളിലും വായന ചുരുങ്ങുകയാണെങ്കിലും കേരളം വായനയില്‍ മുന്നോട്ട് പോവുകയാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.
1989 ല്‍ 'ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍' എന്ന ഫിക്ഷന്‍ ആക്ഷേപഹാസ്യമായി എഴുതിയത് അക്കാലത്ത് ആ ജോണറില്‍ ഇന്ത്യയില്‍ പുസ്തകള്‍ ഇല്ലാത്തതുകൊണ്ടായിരുന്നു.
ഇന്ന് വായിക്കാന്‍ സമയം ഇല്ലാത്ത പുതുതലമുറയ്ക്ക് വായിക്കാനായി കുറച്ചു പേജുകളുള്ള പുസ്തകങ്ങള്‍ ആകും നല്ലതെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു.
18 വയസില്‍ ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ താന്‍ ആന്റണിയായും പ്രശസ്ത സംവിധായിക മീര നായര്‍ ക്ലിയോപേട്രയായും നാടകം കളിച്ചതൊക്കെ തരൂര്‍ ഓര്‍മ്മിച്ചു.
'ഹൗ ടു സ്ലീപ്പ് അറ്റ് നൈറ്റ്' എന്ന തന്റെ പഴയ കവിതയിലെ വരികളും ശശി തരൂര്‍ വായിച്ചുകേള്‍പ്പിച്ചു.
---------------
Hindusthan Samachar / Sreejith S