Enter your Email Address to subscribe to our newsletters

Chandigarh, 22 ഫെബ്രുവരി (H.S.)
പത്തൊൻമ്പതു വയസുകാരിക്ക് ലിവ്- ഇൻ പങ്കാളിയിൽ നിന്ന് അതിക്രൂര ആക്രമണം. ലിവ്-ഇൻ പങ്കാളിയായ ശിവം എന്ന യുവാവ് പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി. ഹരിയാനയിലെ ബാദ്ഷാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം. ആക്രമണ ദൃശ്യങ്ങൾ ചിത്രീകരിച്ചതായും ഇര ആരോപിച്ചു.
ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 19 ന്, പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഐപിസിയിലെ നിരവധി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായ ശാരീരിക പീഡന ആരോപണവും പ്രതിക്കെതിരെയുണ്ട്.
2026 ഫെബ്രുവരി 16 ന് പ്രതി തന്നെ കഠിനമായി ആക്രമിച്ചതായി ഇര പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. സ്റ്റീൽ കുപ്പി കൊണ്ട് തലയിൽ അടിച്ച് പരിക്കേൽപ്പിച്ചു. തല ചുമരുകളിലും ഫർണിച്ചറുകളിലും ഇടിപ്പിച്ചു. തുടർന്ന് പാത്രം കൊണ്ട് തലയിൽ അടിച്ചു. ശേഷം പ്രതി സ്വകാര്യ ഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയും കത്തി ഉപയോഗിച്ച് കാലുകളിൽ മുറിവേൽപ്പിക്കുകയും ചെയ്തു, ആക്രമണത്തിന് ഇരയായ പെൺകുട്ടി പൊലീസിന് മൊഴി നൽകി.
പ്രതി തൻ്റെ നഗ്ന വീഡിയോകൾ എടുത്തതായും ഇര പറഞ്ഞു. സംഭവത്തിന് ശേഷം പ്രതിയുടെ ഫോൺ ഉപയോഗിച്ച് അമ്മയെ സംഭവം അറിയിച്ചു. ഉടൻ അമ്മ പൊലീസിനെ വിവരം അറിയിച്ചു, പെൺകുട്ടി പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുഗ്രാമിലെ സെക്ടർ 10 ലെ സർക്കാർ ആശുപത്രിയിലാണ് പൊലീസ് വിദ്യാർഥിനിയെ ആദ്യം പ്രവേശിപ്പിച്ചത്.
എന്നാൽ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി അവർക്ക് മൊഴി നൽകാൻ കഴിയില്ലന്ന് ഡോക്ടർമാർ പറഞ്ഞു. ശേഷം ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ ചികിത്സയ്ക്ക് ശേഷം പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി, ഗുരുഗ്രാം പൊലീസ് സ്റ്റേഷനിലെ സന്ദീപ് കുമാർ പറഞ്ഞു.
ഇരുവരും ഒരു ഓൺലൈനിലൂടെയാണ് പരിചയപ്പെട്ടതും കണ്ടുമുട്ടിയതും. ത്രിപുര സ്വദേശിനിയായ ഇര, ഗുരുഗ്രാമിലെ സെക്ടർ 69 ലെ ഒരു പിജിയിലാണ് താമസം. ബിഎസ്സി ബയോടെക്നോളജി വിദ്യാർഥിനിയാണ്. ഡൽഹിയിലെ നരേല നിവാസിയായ ശിവമിനെ 2025 സെപ്റ്റംബറിൽ ഡേറ്റിങ് ആപ്പ് വഴിയാണ് പരിചയപ്പെട്ടത്.
ആദ്യം സുഹൃത്തുക്കളായ ഇവർ പിന്നീട് ലിവ്- ഇൻ പങ്കാളികളായി. കുറച്ചു കാലത്തിനു ശേഷം, അവർ ഗുരുഗ്രാമിൽ ഒരുമിച്ച് താമസിക്കാൻ തുടങ്ങി. വിവാഹ വാഗ്ദാനം നടത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും ഇര ആരോപിച്ചു. ഈ സമയത്ത് പ്രതിക്ക് തന്നോട് സംശയം തോന്നുകയും തുടർന്ന് ആക്രമിക്കുകയായുമായിരുന്നെന്ന് ഇര ആരോപിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കുറ്റവാളിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR