Enter your Email Address to subscribe to our newsletters

New delhi, 04 ഫെബ്രുവരി (H.S.)
ബംഗാളിലെ എസ്ഐആര്‍ നടപടികളെ ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ നേരിട്ട് വാദങ്ങള്‍ ഉന്നയിച്ച് മമത ബാനര്‍ജി സുപ്രീംകോടതിയിലാണ് നേരിട്ടെത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വാദങ്ങള്‍ ഉന്നയിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് മമത തന്റെ വാദങ്ങള്‍ ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മുന്നില്‍ തന്റെ കേസ് അവതരിപ്പിക്കാനായി അഞ്ചുമിനിറ്റ് സമയമാണ് മമത ആവശ്യപ്പെട്ടത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഇതിന് അനുമതി നല്‍കുകയും ബെഞ്ചിന് മുന്നില്‍ 15 മിനിറ്റ് സംസാരിക്കാന്‍ അനുവദിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് വാദത്തിനിടെ മമത ഉയര്‍ത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്റെ അഭ്യര്‍ഥനകളെല്ലാം അവഗണിച്ചെന്നും അവര്‍ ആരോപിച്ചു. ''ഞങ്ങള്‍ക്ക് എവിടെയും നീതി ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം. വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണവുമായി(എസ്ഐആര്‍) ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ ഞാന്‍ ആറുതവണ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. പക്ഷേ, ഇപ്പോഴും ഒരു മറുപടിയും ലഭിച്ചിട്ടില്ല'', മമത പറഞ്ഞു. നീതി അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ കരയുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടമെന്നും മമത പറഞ്ഞു.
എസ്‌ഐആറില്‍ വലിയ ക്രമക്കേട് ആരോപിച്ച് സമര്‍പ്പിച്ച പെറ്റീഷന്‍ ഇന്‍ പേഴ്‌സണ്‍ ഹര്‍ജിയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു എസ്ഐആറില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മമത ബാനര്‍ജി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നേരിട്ട് ഹാജരാകാനും വാദിക്കാനും കോടതിയോട് മമത അനുമതി തേടിയിരുന്നു. കോടതി അനുമതി ലഭിച്ചതോടെ സുപ്രീം കോടതിയില്‍ സ്വന്തം കേസ് വ്യക്തിപരമായി വാദിക്കുന്ന ആദ്യത്തെ സിറ്റിങ് മുഖ്യമന്ത്രിയായി മമത. മമത നിയമബിരുദധാരിയാണ്. 1970-ല്‍ സ്ഥാപിതമായ കൊല്‍ക്കത്തയിലെ ജോഗേഷ് ചന്ദ്ര ചൗധരി കോളജ് ഓഫ് ലോയില്‍ നിന്നാണ് മമത നിയമ പഠനം പൂര്‍ത്തിയാക്കിയത്. 2003-വരെ അവര്‍ കോടതിയില്‍ പ്രാക്ടീസും ചെയ്തിരുന്നു.
മമതയുടെ ഹര്‍ജി ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, എല്ലാപ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും ഉറപ്പുനല്‍കി. മമതയുടെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ ഇനി തിങ്കളാഴ്ച വീണ്ടും വാദംകേള്‍ക്കും.
---------------
Hindusthan Samachar / Sreejith S