കോവിഡ് വാക്സിനേഷന് : പാര്ശ്വഫലങ്ങള്ക്ക് നഷ്ടപരിഹാരം നല്കാന് നയം രൂപീകരിക്കണമെന്ന് സുപ്രീം കോടതി
New delhi, 10 മാര്‍ച്ച് (H.S.) കോവിഡ് വാക്‌സിനേഷന്‍ മുലമുള്ള പാര്‍ശ്വഫലങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നയം രൂപീകരിക്കണമെന്ന് സുപ്രീം കോടതി. കേന്ദ്രസര്‍ക്കാരിനാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാക്സിനേഷന് ശേഷമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ
Supreme Court


New delhi, 10 മാര്‍ച്ച് (H.S.)

കോവിഡ് വാക്‌സിനേഷന്‍ മുലമുള്ള പാര്‍ശ്വഫലങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നയം രൂപീകരിക്കണമെന്ന് സുപ്രീം കോടതി. കേന്ദ്രസര്‍ക്കാരിനാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാക്സിനേഷന് ശേഷമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് 'നോ-ഫോള്‍ട്ട്' നഷ്ടപരിഹാര നയം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി ഹര്‍ജി പരിഗണിച്ചത്. നിലവില്‍ വാക്സിനേഷന് ശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്ന സംവിധാനം തുടരുമെന്നും കോടതി വ്യക്തമാക്കി. ഒരു വ്യക്തിക്ക് വാക്‌സിനേഷന്‍ കാരണം എന്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോ മരണമോ സംഭവിക്കുകയാണെങ്കില്‍, ആ സംഭവത്തിന് സര്‍ക്കാരിന്റെയോ വാക്‌സിന്‍ നിര്‍മിച്ച കമ്പനിയുടെയോ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് തെളിയിക്കേണ്ട ആവശ്യമില്ലാതെ നഷ്ടപരിഹാരം നല്‍കുന്ന സംവിധാനമാണ് 'നോ-ഫോള്‍ട്ട്' നഷ്ടപരിഹാര നയം.

സാധാരണ കോടതി വ്യവഹാരങ്ങളില്‍ നഷ്ടപരിഹാരം ലഭിക്കാന്‍ എതിര്‍ഭാഗത്തിന് വീഴ്ച സംഭവിച്ചു എന്ന് തെളിയിക്കേണ്ടതുണ്ട്. എന്നാല്‍ ഇതില്‍, വാക്‌സിന്‍ മൂലമാണ് ആരോഗ്യപ്രശ്‌നം ഉണ്ടായതെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചാല്‍ മതി, നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകും.

നിലവിലുള്ള ശാസ്ത്രീയ നിരീക്ഷണ സംവിധാനം തുടരുന്നതിനാല്‍, പ്രത്യേകമായി കോടതി നിയമിക്കുന്ന വിദഗ്ദ്ധ സമിതിയുടെ ആവശ്യമില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് വ്യക്തമാക്കി. ഈ വിധി നിലനില്‍ക്കെ തന്നെ, നിയമപരമായി ലഭ്യമായ മറ്റ് വഴികള്‍ തേടുന്നതില്‍ നിന്ന് ആരെയും തടയുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

നഷ്ടപരിഹാര നയം രൂപീകരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെയോ മറ്റ് അധികാരികളുടെയോ കുറ്റസമ്മതമായി കണക്കാക്കില്ലെന്നും കോടതി ഊന്നിപ്പറഞ്ഞു. 2021ല്‍ കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി. വാക്സിനേഷന് ശേഷം ഇവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News