ഇറാൻ-യുഎസ് സംഘര്ഷത്തില് അയവില്ല; നിരക്കുകള് ഉയര്ത്താൻ എയര് ഇന്ത്യ,
Newdelhi, 11 മാര്ച്ച് (H.S.) പശ്ചിമേഷ്യയെ ഒന്നാകെ മുള്മുനയില് നിർത്തുന്ന ഇറാൻ-യുഎസ് യുദ്ധത്തെത്തുടർന്ന് ജെറ്റ് ഇന്ധന വിലയില് കുത്തനെ വർധനവ് ഉണ്ടായതായി ചൂണ്ടിക്കാട്ടി, ആഭ്യന്തര, അന്തർദേശീയ നെറ്റ്വർക്കുകളിലുടനീളം ഇന്ധന സർചാർജുകള് ഘട്ടം ഘട്ടമായി വർധി
AIR INDIA


Newdelhi, 11 മാര്ച്ച് (H.S.)

പശ്ചിമേഷ്യയെ ഒന്നാകെ മുള്മുനയില് നിർത്തുന്ന ഇറാൻ-യുഎസ് യുദ്ധത്തെത്തുടർന്ന് ജെറ്റ് ഇന്ധന വിലയില് കുത്തനെ വർധനവ് ഉണ്ടായതായി ചൂണ്ടിക്കാട്ടി, ആഭ്യന്തര, അന്തർദേശീയ നെറ്റ്വർക്കുകളിലുടനീളം ഇന്ധന സർചാർജുകള് ഘട്ടം ഘട്ടമായി വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ.

മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന നിരക്കുകളുടെ ഒരു സ്ലാബ് എയർലൈൻ ഇതിന് പിന്നാലെ പുറത്തിറക്കിയിട്ടുണ്ട്. മാത്രമല്ല ഈ നീക്കത്തില് ഖേദമുണ്ടെന്നും എയർ ഇന്ത്യ പറഞ്ഞു, പക്ഷേ അത് ഒഴിവാക്കാനാവാത്തതാണെന്നാണ് അവർ അവകാശപ്പെടുന്നത്. തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഘടകങ്ങളാണ് തീരുമാനത്തിന് കാരണമെന്നും എയർ ഇന്ത്യ അധികൃതർ പറയുന്നു.

സർചാർജ് പരിഷ്കരണം നടപ്പിലാക്കിയില്ലെങ്കില്, ചില വിമാനങ്ങള് വാണിജ്യപരമായി ലാഭകരമല്ലാതാകുമെന്നും അവ റദ്ദാക്കേണ്ടിവരുമെന്നും എയർ ഇന്ത്യ പറഞ്ഞു. 'ഇത്തരം ഇന്ധന സർചാർജുകള് ഇല്ലെങ്കില്, ചില വിമാനങ്ങള്ക്ക് പ്രവർത്തന ചെലവുകള് വഹിക്കാൻ കഴിയാതെ വരാനും അവ റദ്ദാക്കേണ്ടി വരാനും സാധ്യതയുണ്ട്' അവർ പറയുന്നു.

മിഡില് ഈസ്റ്റിലേക്കുള്ള വിമാനങ്ങള്ക്ക് ഇന്ധന സർചാർജ് 10 ഡോളർ ആയിരിക്കും; ആഫ്രിക്കയിലേക്കുള്ള വിമാനങ്ങള്ക്ക് 30 ഡോളർ മുതല് 90 ഡോളർ വരെയും, തെക്കുകിഴക്കൻ ഏഷ്യൻ വിമാനങ്ങള്ക്ക് 20 ഡോളർ മുതല് 60 വരെയും സർ ചാർജ് വർധിക്കുമെന്നാണ് എയർ ഇന്ത്യ പുറത്തുവിട്ട കുറിപ്പില് വ്യക്തമാക്കുന്നത്.

എയർലൈൻ ഇടയ്ക്കിടെ സർചാർജുകള് അവലോകനം ചെയ്യുകയും സാഹചര്യം മാറുന്നതിനനുസരിച്ച് അവ ക്രമീകരിക്കുകയും ചെയ്യുമെന്ന് എയർ ഇന്ത്യ പറഞ്ഞു. ടാറ്റ നടത്തുന്ന എയർലൈനിന്റെ കുറഞ്ഞ നിരക്കിലുള്ള വിഭാഗമായ എയർ ഇന്ത്യ എക്സ്പ്രസ്, ഇപ്പോള് തല്ക്കാലം അവരുടെ വിമാനങ്ങളില് ഇന്ധന സർചാർജ് ബാധകമാക്കില്ല. ഇത് യാത്രക്കാർക്ക് കുറച്ച് ആശ്വാസം നല്കിയേക്കാമെന്നാണ് വിലയിരുത്തല്.

'മാർച്ച് ആദ്യം മുതല്, ഒരു വിമാനക്കമ്പനിയുടെ പ്രവർത്തന ചെലവിന്റെ ഏകദേശം 40 ശതമാനം വരുന്ന ഏവിയേഷൻ ടർബൈൻ ഇന്ധനം, വിതരണത്തിലെ തടസങ്ങള് കാരണം വിലയില് ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്, ഡല്ഹി, മുംബൈ പോലുള്ള പ്രധാന മെട്രോ നഗരങ്ങളില് ഉയർന്ന എക്സൈസ് തീരുവയും വാറ്റും ഈ സമ്മർദ്ദം വർധിപ്പിക്കുന്നു, ഇത് ചെലവ് കൂട്ടുകയും എയർലൈൻ പ്രവർത്തന സാമ്പത്തിക ശാസ്ത്രത്തില് ഗണ്യമായ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു' എന്നാണ് കമ്പനി പുറത്തുവിട്ട പ്രസ്താവനയില് പറയുന്നത്.

അതേസമയം, വിമാനക്കമ്പനികളുടെ ഏറ്റവും അസ്ഥിരമായ ചെലവുകളില് ഒന്നാണ് ജെറ്റ് ഇന്ധനം. ഇന്ത്യ ആഭ്യന്തരമായി ഗണ്യമായ അളവില് ക്രൂഡ് ഓയില് ഉത്പാദിപ്പിക്കുന്നില്ല, ഇത് വിമാനക്കമ്പനികളെ ആഗോള എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്ക്ക് നേരിട്ട് വിധേയമാക്കുന്നു. നിലവില് യുഎസ്-ഇറാൻ സംഘർഷമാവട്ടെ അതില് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News