ഒഴിവാക്കലില് കടുപ്പിച്ച് സംസ്ഥാന സര്ക്കാര്; പ്രധാനമന്ത്രിയുടെ ചടങ്ങിന് ബദലായി മന്ത്രി റിയാസിന്റെ റോഡ് ഷോ
Kochi, 11 മാര്‍ച്ച് (H.S.) പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഒഴിവാ
riyas


Kochi, 11 മാര്‍ച്ച് (H.S.)

പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഒഴിവാക്കലില്‍ പ്രതിഷേധിച്ച് സമാന്തര റോഡ് ഷോ സംഘടിപ്പിക്കും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചടങ്ങിന് ബദലായി ഉച്ചയ്ക്ക് 12 മണിയോടെ രാമനാട്ടുകര മുതല്‍ വെങ്ങളം വരെ മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തും.

ദേശീയപാതാ വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള കൃത്യമായ പങ്കാളിത്തം ഉറപ്പാക്കാനും അത് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് റോഡ് ഷോ സംഘടിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. മന്ത്രി മുഹമ്മദ് റിയാസ് തന്നെ പലതവണ നിര്‍മാണ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തിയ കോഴിക്കോട് ബൈപ്പാസ് (വെങ്ങളം-രാമനാട്ടുകര റീച്ച്) ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. വകുപ്പ് മന്ത്രിയെ ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തിയത് ജനാധിപത്യ മര്യാദകളുടെ ലംഘനവും സംസ്ഥാനത്തോടുള്ള അപമാനവുമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു.

ഏകദേശം 4,790 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ സുപ്രധാന പദ്ധതികളാണ് ഇന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്. ഇതില്‍ 2,650 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച തലപ്പാടി-ചെങ്കള ആറുവരിപ്പാതയും 2,140 കോടി രൂപ ചെലവില്‍ നവീകരിച്ച വെങ്ങളം-രാമനാട്ടുകര റീച്ചും ഉള്‍പ്പെടുന്നു. കൂടാതെ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിര്‍മ്മിച്ച 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനവും ഇതിനൊപ്പം നടക്കും. പദ്ധതികളുടെ ക്രെഡിറ്റ് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ നേരത്തെ തന്നെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കൂടി കഠിനമായ ഇടപെടലുകളുടെ ഫലമായാണ് ഈ പദ്ധതികള്‍ പൂര്‍ത്തിയായതെന്ന അവകാശവാദം നിലനില്‍ക്കെ, മന്ത്രിയെ ഒഴിവാക്കിയത് രാഷ്ട്രീയ വിവേചനമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം.

ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ക്കും ക്ഷണമുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍, എംപിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News