Enter your Email Address to subscribe to our newsletters

Chennai , 15 മാര്ച്ച് (H.S.)
വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയുമായി ഇതുവരെ സഖ്യചർച്ചകള് നടന്നിട്ടില്ലെന്ന് എഐഎഡിഎംകെ ജനറല് സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമി.
ഭാവിയിലെ സഖ്യതീരുമാനങ്ങള് തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ ഔദ്യോഗികമായി പ്രഖ്യാപിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐഎഡിഎംകെ-ടിവികെ സഖ്യം രൂപീകരിക്കുമെന്ന ഊഹാപോഹങ്ങള് സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും പ്രചരിക്കുന്ന സാഹചര്യത്തിലാണ് പളനിസ്വാമിയുടെ വിശദീകരണം.
തനിക്കും ബിജെപി മുന് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയ്ക്കും ഇടയില് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് പളനിസ്വാമി പറഞ്ഞു. മാധ്യമങ്ങളാണ് അത്തരം വാർത്തകള് പ്രചരിപ്പിക്കുന്നത്. മാർച്ച് 17ന് കോയമ്പത്തൂരില് നടക്കുന്ന പ്രതിഷേധത്തിന് അണ്ണാമലൈ നേതൃത്വം നല്കുമെന്നും എഐഎഡിഎംകെ നേതാവ് വേലുമണി പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ടി.ടി.വി. ദിനകരനുമായുള്ള എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ച് തങ്ങള് ഒന്നായിച്ചേർന്നെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില് വിജയിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും പളനിസ്വാമി വ്യക്തമാക്കി.
ഡിഎംകെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതായും ഭരണത്തിലെ തെറ്റുകള് തുറന്നുകാട്ടാൻ മാധ്യമങ്ങള്ക്ക് കഴിയാത്ത അവസ്ഥയാണെന്നും പളനിസ്വാമി ആരോപിച്ചു. എഐഎഡിഎംകെ ഭരണകാലത്ത് മാധ്യമങ്ങള് പൂർണ്ണ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. നിലവിലെ മുഖ്യമന്ത്രി ദിവസവും ഫോട്ടോ ഷൂട്ടുകള് നടത്തുകയും, പദ്ധതികള് പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പിലാക്കാതിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന്റെ ഏഴാം വാർഷിക പരിപാടിയില് സംസാരിക്കുകയായിരുന്നു പളനിസ്വാമി.
സ്റ്റാലിൻ സർക്കാർ രൂപീകരിച്ച 525 വാഗ്ദാനങ്ങളെക്കുറിച്ച് ധവളപത്രം ആവശ്യപ്പെട്ടിട്ടും മറുപടി ലഭിക്കാത്തതിനെ അദ്ദേഹം ചോദ്യം ചെയ്തു. 2021-ല് ഡിഎംകെ അധികാരത്തില് വരുന്നതിന് മുൻപ് നല്കിയ 525 വാഗ്ദാനങ്ങളില് നാലിലൊന്ന് പോലും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും, നീറ്റ് ഒഴിവാക്കുന്നത് അസാധ്യമാണെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ വെളിപ്പെടുത്തിയെന്നും പളനിസ്വാമി ചൂണ്ടിക്കാട്ടി.
ജനങ്ങളെ കബളിപ്പിക്കുന്നതില് ഡിഎംകെയാണ് ഒന്നാം നമ്പർ പാർട്ടി, പളനിസ്വാമി ആരോപിച്ചു. സർക്കാർ സ്കൂളിലെ വിദ്യാർത്ഥികള്ക്ക് 7.5 ശതമാനം ആഭ്യന്തര സംവരണം ഏർപ്പെടുത്തി 3000 പേർക്ക് മെഡിക്കല് വിദ്യാഭ്യാസം ഉറപ്പാക്കിയത് എഐഎഡിഎംകെ ഭരണകാലത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിഎംകെ സഖ്യം ഇപ്പോഴും അന്തിമമാകാത്തതും ഘടകകക്ഷികള് വിട്ടുപോകാൻ സാധ്യതയുള്ളതും തങ്ങള്ക്ക് അനുകൂലമാണ്. തങ്ങളുടെ പാർട്ടികള് ശക്തമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ജനങ്ങളാല് അംഗീകരിക്കപ്പെട്ടതും, 31 വർഷം ഭരിച്ചതും സുവർണ്ണ ജൂബിലി ആഘോഷിച്ചതുമായ ഒരു പാർട്ടിയാണ് എഐഎഡിഎംകെ. ശക്തമായ എൻഡിഎ സഖ്യത്തിന്റെ ഭാഗമായ തങ്ങള്ക്ക് ദിനകരന്റെയും അൻപുമണിയുടെയും പാർട്ടികളുടെ പിന്തുണയുമുണ്ട്. തങ്ങളുടെ വോട്ട് ബാങ്ക് സ്ഥിരതയുള്ളതാണെന്നും ഈ തിരഞ്ഞെടുപ്പില് ഉറപ്പായും വിജയിക്കുമെന്നും പളനിസ്വാമി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിജയിയുടെ തമിഴക വെട്രി കഴകവുമായി തങ്ങള്ക്ക് യാതൊരു ബന്ധവും ചർച്ചയുമില്ലെന്ന് അദ്ദേഹം ആവർത്തിക്കുകയും, മാധ്യമങ്ങളാണ് ഈ വിഷയത്തെ ഊതിപ്പെരുപ്പിക്കുന്നതെന്നും കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR