Enter your Email Address to subscribe to our newsletters

Mumbai , 19 മാര്ച്ച് (H.S.)
എച്ച്ഡിഎഫ്സി ബാങ്കിൻ്റെ പാർട്ട് ടൈം ചെയർമാനും ഇൻഡിപെൻഡൻ്റ് ഡയറക്ടറുമായ അതാനു ചക്രവർത്തി രാജിവച്ചു. ബാങ്കിനുള്ളിലെ പ്രവർത്തനങ്ങളോടുളള ധാർമ്മിക ആശങ്കകളാണ് രാജിക്കു പിന്നിൽ. കഴിഞ്ഞ രണ്ട് വർഷമായി ബാങ്കിനുള്ളിലെ ചില സംഭവങ്ങളും രീതികളും വ്യക്തിപരമായ മൂല്യങ്ങളോടും ധാർമ്മികതയോടും പൊരുത്തപ്പെടുന്നില്ല അതാനു ചക്രവർത്തി വ്യക്തമാക്കി.
ഇപ്പറഞ്ഞ കാരണങ്ങളാല്ലാതെ മറ്റ് ഭൗതിക കാരണങ്ങളൊന്നും തന്നെ രാജിക്ക് പിന്നിലില്ലെന്നും അദ്ദേഹം രാജിക്കത്തിൽ പറഞ്ഞു. ചക്രവർത്തിയുടെ രാജിയുമായി ബന്ധപ്പെട്ട്, പ്രസ്തുത കത്തിൽ സൂചിപ്പിച്ചിട്ടുള്ളതല്ലാതെ മറ്റ് കാരണങ്ങളൊന്നുമില്ലെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു, എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.
വൈകുന്നേരം സമർപ്പിച്ച ഫയലിംഗിൽ, എച്ച്ഡിഎഫ്സി ബാങ്ക് 2026 മാർച്ച് 18-ന് ബാങ്കിൻ്റെ പാർട്ട് ടൈം ചെയർമാൻ ഇൻഡിപെൻഡൻ്റ് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന അതാനു ചക്രവർത്തിയുടെ രാജിക്കത്ത് പരിഗണിച്ചതായും ബാങ്ക് അറിയിച്ചു. കൂടാതെ, ബാങ്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ, മാർച്ച് 18 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2026 മാർച്ച് 19 മുതൽ പ്രാബല്യത്തിൽ വരുന്ന 3 മാസത്തേക്ക് കെക്കി മിസ്ത്രിയെ എച്ച്ഡിഎഫ്സി ബാങ്കിൻ്റെ ഇടക്കാല പാർട്ട് ടൈം ചെയർമാനായി നിയമിക്കുന്നതിന് അംഗീകാരം നൽകിയതായും പ്രസ്താവനയിൽ പറഞ്ഞു.
1985 ബാച്ച് ഗുജറാത്ത് കേഡറിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് അതാനു ചക്രവർത്തി. 2020 ഏപ്രിലിൽ ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ള വിവിധ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. വിരമിച്ച ശേഷം 2021 മെയ് 5 മുതൽ അതാനു ചക്രവർത്തിയെ പാർട്ട് ടൈം ചെയർമാനായി നിയമിച്ചു. അതിനു മുൻപ് നിക്ഷേപ, പൊതു ആസ്തി മാനേജ്മെൻ്റ് വകുപ്പിൻ്റെ (ഡിഐപിഎഎം) സെക്രട്ടറിയുമായിരുന്നു അദ്ദേഹം. രണ്ട് വകുപ്പുകളും ധനകാര്യ മന്ത്രാലയത്തിന് കീഴിലാണ്.
2024-ൽ അദ്ദേഹത്തിൻ്റെ കാലാവധി 2027 മെയ് 4 വരെ മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. രാജ്യത്തെ പ്രമുഖ സ്ഥാപനമായ എച്ച്ഡിഎഫ്സി ലിമിറ്റഡുമായി ബാങ്ക് റിവേഴ്സ് ലയന പ്രക്രിയയിലൂടെയാണ് അതാനു ചക്രവർത്തി ചെയർമാനായത്. എച്ച്ഡിഎഫ്സി ലിമിറ്റഡിനെ എച്ച്ഡിഎഫ്സി ബാങ്കുമായി ലയിപ്പിക്കുന്നത് 2023 ജൂലൈ 1-ന് പ്രാബല്യത്തിൽ വന്നു. ഇതിലൂടെ 18 ലക്ഷം കോടി രൂപയിലധികം സംയോജിത ബാലൻസ് ഷീറ്റുള്ള ഒരു സാമ്പത്തിക അടിത്തറ സൃഷ്ടിച്ചു.
ഓഹരിയിൽ വൻ ഇടിവ്
അതാനു ചക്രവർത്തിയുടെ രാജിക്ക് ശേഷം വ്യാഴാഴ്ച (മാർച്ച് 19) രാവിലെ വ്യാപാരത്തിൽ എച്ച്ഡിഎഫ്സി ബാങ്കിൻ്റെ ഓഹരികൾ ഏകദേശം 9 ശതമാനം ഇടിഞ്ഞു. ബിഎസ്ഇയിൽ ബ്ലൂ-ചിപ്പ് സ്റ്റോക്ക് 8.41 ശതമാനം ഇടിഞ്ഞ് 772 രൂപയായി. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എൻഎസ്ഇയിൽ ഓഹരി വിലയിലും ഇടിവ് രേഖപ്പെടുത്തി. 8.66 ശതമാനം ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയായ 770 രൂപയിലെത്തി.
കമ്പനിയുടെ വിപണി മൂല്യം 65,176.48 കോടി രൂപ ഇടിഞ്ഞ് 12,31,666.45 കോടി രൂപയിലെത്തി. ബിഎസ്ഇ സെൻസെക്സിലും എൻഎസ്ഇ നിഫ്റ്റിയിലും ഏറ്റവും വലിയ ഇടിവാണ് ഈ ഓഹരിക്ക് ഉണ്ടായത്. 30 ഓഹരികളുള്ള ബിഎസ്ഇ സെൻസെക്സ് രാവിലെ 1740.34 പോയിൻ്റ് കുറഞ്ഞ് 74,949.92 ൽ വ്യാപാരം നടത്തി. 50 ഓഹരികളുള്ള എൻഎസ്ഇ നിഫ്റ്റി 514.85 പോയിൻ്റ് ഇടിഞ്ഞ് 23,262.95 ലെത്തി. എച്ച്ഡിഎഫ്സി ബാങ്കിൻ്റെ പാർട്ട് ടൈം ചെയർമാൻ പാതിവഴിയിൽ രാജിവച്ചത് ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. ഇത് മുൻപോട്ടുള്ള പ്രവർത്തനത്തിൽ ആശങ്കകൾ ഉയർത്തുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR