Enter your Email Address to subscribe to our newsletters

Alappuzha, 24 മാര്‍ച്ച് (H.S.)
ഈ തിരഞ്ഞെടുപ്പ് സമയത്ത് ബാറുകള്‍ക്കെല്ലാം ലൈസന്‍സ് പുതുക്കിക്കൊടുക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് ഏറ്റവും വലിയ അഴിമതിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ബാര്‍ ലൈസന്‍സ് അഞ്ച് വര്‍ഷത്തിനൊരിക്കലാണ് പുതുക്കിക്കൊടുക്കാറുള്ളത്. എന്നാല്‍ മാധ്യമങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത് കേന്ദ്ര ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കേരള സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. കോടിക്കണക്കിന് രൂപ ബാര്‍ ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടാണ് പുതുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്. ക്ലാസിഫിക്കേഷന്‍ നടപടികള്‍ക്ക് കാത്തിരിക്കാതെ വെബ്‌സൈറ്റില്‍ പോലും പ്രസിദ്ധീകരിക്കാതെ രഹസ്യമായിട്ട് ഈ ബാറുകള്‍ക്കല്ലാം ലൈസന്‍സ് പുതുക്കിക്കൊടുത്തിരിക്കുന്നത്. ബാറുകളുടെ സമയപരിധി കൂട്ടിക്കൊടുത്തതും അഴിമതിയായിരുന്നു. ഇത് അതിനെക്കാളും വലുതാണ്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ വേണ്ടി ബാര്‍ ഉടമകള്‍ അവര്‍ ആവശ്യപ്പെട്ടുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാർ ചെയ്ത് കൊടുക്കുകയാണ്. ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രചരണമാണ് ഇതടതുമുന്നണി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി കോടിക്കണക്കിന് രൂപയാണ് ബാര്‍ ഉടമകളില്‍ നിന്നും കൈപ്പറ്റിയിരിക്കുന്നതെന്ന കെസി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കോംപ്രമൈസ്ഡ് ചീഫ് മിനിസ്റ്റര്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ കുറെ നാളുകളായി കോംപ്രമൈസ്ഡ്
ചീഫ് മിനിസ്റ്റര്‍ ആയി മാറി. സിപിഎമ്മിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥി പട്ടിക പരിശോധിച്ചാൽ കൃത്യമായ അന്തര്‍ധാരയുണ്ടെന്ന് മനസിലാകും. തിരഞ്ഞെടുപ്പില്‍ പരസ്പരം സഹായിക്കാനുള്ള അന്തര്‍ധാരായണത്. ഇത് ഞങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. മോദിയുടെ മുന്നില്‍ ഒന്നും പറയാന്‍ കഴിയുന്നില്ല. ഇഡിയെ പേടിച്ച് ജീവിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അക്കാരണത്താല്‍ ഒരു കാര്യത്തിലും കേന്ദ്രവുമായി ഏറ്റുമുട്ടാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. ഏറ്റവും ഒടുവില്‍ കേരളം കൈവിട്ടു പോകുന്നു മനസ്സിലായപ്പോള്‍ അധാര്‍മ്മികമായ രാഷ്ട്രീയ ധാരണക്കാണ് സിപിഎം നേതൃത്വം കൊടുത്തിരിക്കുന്നത്. അതിന്റെ തെളിവാണ് പല സീറ്റുകളില്‍ സിപിഎം ബിജെപിക്ക് ജയിക്കാന്‍ പറ്റുമോ എന്ന അവസരം കൊടുത്തിരിക്കുന്നത്. ബിജെപിയും അതുപോലെതന്നെ അവര്‍ ജയിക്കാന്‍ സാധ്യതയുള്ള സീറ്റുകളില്‍ സിപിഎമ്മിന് വിജയിക്കാനുള്ള സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. സ്വന്തം അണികളെ വഞ്ചിച്ചു കൊണ്ട് സിപിഎമ്മും ബിജെപിയും നടത്തുന്നത് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ഡീല്‍ ആണ്.
മുഖ്യമന്ത്രിക്ക് സമനില തെറ്റി
പരാജയം മനസ്സിലായ മുഖ്യമന്ത്രി ഇന്നലെ നടത്തിയത് സമനില തെറ്റിയ പരാമർശമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. കൺവെൻഷനിൽ സാധാരണ ഒരു പാർട്ടി പ്രവർത്തകന്റെ ചോദ്യമായിരുന്നു മുഖ്യമന്ത്രിയോട്. ഞങ്ങൾ രാഷ്ട്രീയ പ്രവർത്തകരോട് ഇഷ്ടംപോലെ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. വീട്ടിൽ പോയി ചോദിക്കാൻ ഞങ്ങൾ പറയാറില്ലെന്ന് കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
സാധാരണയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അയാളുടെ സമനില പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറയാറുണ്ട്. ആ രീതിയിലാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ പരാമർശം ഇവിടെ ആലപ്പുഴയിൽ സുധാകരനെതിരെയും. ചെറ്റത്തരം എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ ഇപ്പോൾ സിപിഎം നേതാക്കൾ പലതരത്തിലുള്ള വ്യാഖ്യാനങ്ങൾ സൃഷ്ടിക്കുകയാണ്. എ കെ ബാലൻ, വിജയരാഘവൻ എന്നിവരുടെ സ്റ്റേറ്റ്മെന്റുകൾ അങ്ങനെയാണ്. ചാരുതയാണെന്നും, ചെറ്റയും ചെറ്റത്തരവും എന്ന വാക്ക് രണ്ടും രണ്ടാണ് അർത്ഥം എന്നെല്ലാം ഉള്ള വ്യാഖ്യാനങ്ങളാണ് സിപിഎം നേതാക്കൾ ചമയ്ക്കുന്നത്. കമ്മ്യൂണിസ്റ്റുകാരുടെ പ്രധാന ജോലി ഇത്തരം ഭാഷാപ്രയോഗങ്ങളുടെ നിർവചനം കണ്ടുപിടിക്കൽ ആണ്. ഇത്തരം വാക്കുകൾ ആരു പറഞ്ഞാലും തെറ്റാണ്, മുഖ്യമന്ത്രി ആയാലും മറ്റാരായാലും. എന്നാൽ മുഖ്യമന്ത്രി അധികാര സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്, കേരളത്തിലെ ജനങ്ങൾക്ക് മാതൃകയാവേണ്ട നേതാവാണ്. ജി സുധാകരനെ പ്രകോപിപ്പിച്ച് മാധ്യമങ്ങൾ ഓരോ വാക്കുകൾ പറയിപ്പിച്ചതാണ്. ഇത്തവണ ആലപ്പുഴ ജില്ലയിലെ ഫലം എടുത്തു നോക്കിയാൽ കൃത്യമായി അറിയാൻ കഴിയും. വലിയ മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്. പ്രതീക്ഷിച്ചതിനപ്പുറം സീറ്റുകളുമായി ആലപ്പുഴയിൽ യുഡിഎഫ് വിജയിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S