ഇന്ത്യൻ യുവാക്കളെ നിർബന്ധിത ജിഹാദി പരിശീലനത്തിന് ഇരയാക്കുന്നുവെന്ന വെളിപ്പെടുത്തലുമായി കൗണ്ടർ ഇന്റലിജൻസ് സെൽ
Amaravathi, 26 മാര്ച്ച് (H.S.) ഇന്ത്യൻ യുവാക്കളെ നിർബന്ധിത ജിഹാദി പരിശീലനത്തിന് ഇരയാക്കുന്നുവെന്ന വെളിപ്പെടുത്തലുമായി കൗണ്ടർ ഇന്റലിജൻസ് സെൽ. വിദേശ ഹാൻഡ്ലർമാരാണ് ഇതിനു പിന്നിലെന്നും പ്രകോപനപരമായ സന്ദേശങ്ങൾ അയച്ചാണ് യുവാക്കളെ ഇവർ പരിശീലനത്തിന് നിർബന
VIJAYAWADA TERROR ARREST


Amaravathi, 26 മാര്ച്ച് (H.S.)

ഇന്ത്യൻ യുവാക്കളെ നിർബന്ധിത ജിഹാദി പരിശീലനത്തിന് ഇരയാക്കുന്നുവെന്ന വെളിപ്പെടുത്തലുമായി കൗണ്ടർ ഇന്റലിജൻസ് സെൽ. വിദേശ ഹാൻഡ്ലർമാരാണ് ഇതിനു പിന്നിലെന്നും പ്രകോപനപരമായ സന്ദേശങ്ങൾ അയച്ചാണ് യുവാക്കളെ ഇവർ പരിശീലനത്തിന് നിർബന്ധിക്കുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കി.

യുവാക്കൾക്കിടയിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ വിജയവാഡയിൽനിന്ന് മൂന്നുപേർ അറസ്റ്റിലായതോടെയാണ് ഭീകരപ്രവർത്തനങ്ങളുടെ ചുരുളഴിഞ്ഞത്. ജിഹാദി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് സിഐ (CI) അന്വേഷണത്തിലായിരുന്നു. തുടർന്ന് വിജയവാഡ സ്വദേശികളായ മുഹമ്മദ് റഹ്മത്തുള്ള, മുഹമ്മദ് ഡാനിഷ് എന്നിവരെ സിഐ പിടികൂടി.

മുഹമ്മദ് റഹ്മത്തുള്ള ഷെരീഫിനെ പ്രകോപനപരമായ സന്ദേശങ്ങൾ നൽകി തീവ്രവാദിയാക്കി മാറ്റിയത് അൽ-ഹക്കീം ഷുക്കൂർ എന്ന വിദേശ ഹാൻഡ്ലറാണെന്ന് സിഐ വ്യക്തമാക്കി. ജിഹാദി പരിശീലനത്തിനായി പാകിസ്ഥാനിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ അയക്കുമെന്ന് ഇയാൾ റഹ്മത്തുള്ളയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജിഹാദി പരിശീലനത്തിനായി പാകിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോകാൻ തയ്യാറാകൂ. ഇന്ത്യയിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ പാകിസ്ഥാനിൽനിന്ന് ഞാൻ ആയുധങ്ങളും സ്ഫോടകവസ്തുക്കളും എത്തിക്കും എന്ന് ഷുക്കൂർ ഇയാളോട് പറഞ്ഞതായാണ് ആരോപണം.

റഹ്മത്തുള്ളയും മുഹമ്മദ് ഡാനിഷും ചേർന്ന് പ്രാദേശിക യുവാക്കളെ തീവ്രവാദികളാക്കി ജിഹാദിലേക്ക് നയിക്കാൻ പ്രവർത്തിച്ചതായി സിഐ സെൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടെലിഗ്രാം, എക്സ്, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇവർ തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നുണ്ടെന്ന് അന്വേഷകർ സ്ഥിരീകരിച്ചു. സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. നിർമ്മാണവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ ഇവർ യൂട്യൂബ് വഴിയാണ് പഠിച്ചതെന്നും സിഐ വ്യക്തമാക്കി.

ഭീകര ഗ്രൂപ്പുകളിലേക്ക് ആകർഷിക്കപ്പെട്ടു

റഹ്മത്തുള്ളയ്ക്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ, ഐസിസ് തുടങ്ങിയ നിരോധിത ഭീകര സംഘടനകളോട് ചായ്വുള്ളതായി റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തുർക്കി എന്നിവിടങ്ങളിൽനിന്നുള്ള തീവ്രവാദികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇയാൾ പിന്തുടർന്നിരുന്നു. കൂടാതെ മസൂദ് അസറിന്റെ വീഡിയോകൾ ഉൾപ്പെടെയുള്ള ജിഹാദി ഉള്ളടക്കങ്ങൾ പതിവായി പങ്കുവെക്കുകയും ചെയ്തു.

ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കാലയളവിലാണ് വിജയവാഡയിലെ ഒരു പള്ളിയിൽവെച്ച് ഇയാൾ സൊഹൈൽ ബേഗിനെയും ഡാനിഷിനെയും പരിചയപ്പെടുന്നത്. 2023-ൽ ജിഹാദിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി മൂവരും ചേർന്ന് 'അൽ മാലിക് യൂത്ത് ഇസ്ലാമിക് കമ്മിറ്റി (AMYIC)' എന്ന സംഘടന രൂപീകരിച്ചു. ഈ പേരിൽ ഇവർ യൂട്യൂബ് ചാനലുകൾ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ, വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ എന്നിവയും സൃഷ്ടിച്ചു. ഇസ്രയേലി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ ഇവർ ചില കടകൾക്ക് മുന്നിൽ ഒട്ടിക്കുകയും അതിന്റെ ദൃശ്യങ്ങൾ യുവാക്കളെ ആകർഷിക്കാനായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

ഭീകരപ്രവർത്തകരുമായുള്ള ബന്ധം

ജിഹാദിനായി ജീവൻ ത്യജിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന സന്ദേശങ്ങളും ഒസാമ ബിൻ ലാദന്റെ വീഡിയോകളും മൂവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇൻസ്റ്റാഗ്രാം വഴി ഗുജറാത്തിൽനിന്നുള്ള സൈഫുള്ള ഖുറേഷി, ഡൽഹിയിൽനിന്നുള്ള മുഹമ്മദ് ഫായിക്, ജാർഖണ്ഡ് സ്വദേശി എന്നിവരുൾപ്പെടെയുള്ളവരുമായി ഇവർ ബന്ധം പുലർത്തി. ഇന്ത്യയിൽ എങ്ങനെ അട്ടിമറി പ്രവർത്തനങ്ങളും ആക്രമണങ്ങളും നടത്താം എന്നതിനെക്കുറിച്ച് ഇവർ ചർച്ചകൾ നടത്തിയിരുന്നു.

പരിശീലനത്തിനായി പാകിസ്ഥാനിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ പോകാൻ ഇവർ തയ്യാറെടുക്കുകയായിരുന്നു. എന്നാൽ 2025 ജൂലൈയിൽ സൈഫുള്ള ഖുറേഷി അറസ്റ്റിലായതോടെ ഇവർ ജാഗ്രത പാലിച്ചു. തുടർന്ന് ഷുക്കൂറുമായി ബന്ധം സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദ ഘടകങ്ങളുമായി സമ്പർക്കം പുലർത്തുകയും ചെയ്തു.

ആറ് സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

ഈ കേസിൽ ആകെ 13 പേരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. സിഐ സെല്ലും വിജയവാഡ പോലീസും ആറ് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡുകളിൽ ലക്കി അഹമ്മദ് (ഡൽഹി), സീഷാൻ (ജോധ്പൂർ, രാജസ്ഥാൻ), ഷെയ്ഖ് ഫയാസ് റഹ്മാൻ (മുംബൈ), ഷാരൂഖ് ഖാൻ (പൂനെ), മിർ ആസിഫ് അലി (ബങ്കുര, പശ്ചിമ ബംഗാൾ), അജ്മാനുള്ള ഖാൻ (ഔറംഗബാദ്, ബീഹാർ), ഷാദ്മാൻ ദിൽഖുഷ് (ദർഭംഗ, ബീഹാർ) എന്നിവരുൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി എല്ലാവരെയും വിജയവാഡയിലേക്ക് കൊണ്ടുവരുമെന്നും സിഐ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News