ഇറാനിലെ ഊര്ജ്ജ കേന്ദ്രങ്ങള് ആക്രമിക്കുന്നതില് സമയപരിധി നീട്ടി ട്രംപ്
Newyork , 27 മാര്ച്ച് (H.S.) ഇറാനിലെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങള്ക്കെതിരായ സൈനിക നീക്കം വൈകിപ്പിക്കുകയും ഹോർമുസ് കടലിടുക്കിന് നല്കിയിരിക്കുന്ന സമയപരിധി ഏപ്രില് 6 വരെ നീട്ടുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. യുദ്ധം അവസാ
Donald Trump


Newyork , 27 മാര്ച്ച് (H.S.)

ഇറാനിലെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങള്ക്കെതിരായ സൈനിക നീക്കം വൈകിപ്പിക്കുകയും ഹോർമുസ് കടലിടുക്കിന് നല്കിയിരിക്കുന്ന സമയപരിധി ഏപ്രില് 6 വരെ നീട്ടുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്.

യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകള് മികച്ച രീതിയില് പുരോഗമിക്കുന്നു എന്ന് അദ്ദേഹം ഇതിന്റെ കാരണമായി കൂട്ടിച്ചേർത്തു.

നിർണായകമായ കപ്പല് പാത അടഞ്ഞു കിടന്നാല് ഇറാനിലെ ഊർജ്ജ പ്ലാന്റുകളെ ലക്ഷ്യമിടുമെന്ന ട്രംപിന്റെ മുൻ മുന്നറിയിപ്പില് നിന്നുള്ള പിന്മാറ്റമാണിത്. യുഎസ് ആക്രമണം നടത്തിയാല് ശുദ്ധജല നിർമ്മാണ പ്ലാന്റുകള് ഉള്പ്പെടെയുള്ള പ്രാദേശിക അടിസ്ഥാന സൗകര്യങ്ങള്ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു.

യുദ്ധം അവസാനിക്കുമോ എന്ന സംശയത്തില് വാള്സ്ട്രീറ്റില് വീണ്ടും ആശങ്കകളുയരുകയും യുഎസ് ഓഹരികള് കുത്തനെ ഇടിയുകയും എണ്ണവില കുതിച്ചുയരുകയും ചെയ്ത ശേഷമാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. വെടിനിർത്തല് ചർച്ചകളില് ഇരു രാജ്യങ്ങളും കടുത്ത നിലപാടുകളില് ഒരു പ്രതിസന്ധിയിലായിരുന്നെന്നും റിപ്പോർട്ടുകള് ഉണ്ടായിരുന്നു.

ഈ നീക്കത്തിന് മുമ്പ് ആയിരക്കണക്കിന് യുഎസ് സൈനികർ മേഖലയിലേക്ക് അടുക്കുകയും, ഇസ്രായേല് കൂടുതല് സൈന്യത്തെ ദക്ഷിണ ലെബനനിലേക്ക് അയച്ച് ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുമായി പോരാടുകയും ചെയ്യവെ ടെഹ്റാൻ ഹോർമുസ് കടലിടുക്കില് പിടിമുറുക്കിയിരുന്നു. അതിനിടെ ഇറാൻ തലസ്ഥാനത്തും മറ്റ് നഗരങ്ങളിലും കനത്ത ആക്രമണങ്ങള് റിപ്പോർട്ട് ചെയ്യപ്പെട്ടു.

ചർച്ചകളോടുള്ള ഗൗരവം പ്രകടിപ്പിക്കാൻ ഹോർമുസ് കടലിടുക്കിലൂടെ 10 എണ്ണ ടാങ്കറുകള്ക്ക് കടന്നുപോകാൻ ഇറാൻ അനുമതി നല്കിയെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് ഒരു സമ്മാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. എട്ട് വലിയ എണ്ണക്കപ്പലുകള് ആദ്യം കടന്നുപോയെന്നും പിന്നീട് രണ്ടെണ്ണം കൂടി യാത്ര ചെയ്തെന്നും, ടെഹ്റാനില് നിന്നുള്ള സമ്മാനം എന്ന മുൻ പരാമർശങ്ങളെ സൂചിപ്പിച്ച് കൊണ്ട് ട്രംപ് വിശദീകരിച്ചു.

അതിനിടെ യുഎസ് ഔദ്യോഗികമായി ഇറാനയച്ച 15 ഇന കർമ്മ പരിപാടി പാകിസ്ഥാൻ മധ്യസ്ഥർ വഴിയാണ് കൈമാറിയതെന്ന് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മന്ത്രിസഭാ യോഗത്തില് വെളിപ്പെടുത്തി. ഈ നിർദ്ദേശത്തെക്കുറിച്ചുള്ള ആദ്യത്തെ പരസ്യമായ സ്ഥിരീകരണമായിരുന്നു ഇത്. 'പ്രതിസന്ധിക്ക് മറ്റ് നല്ല ബദലുകളൊന്നുമില്ലെന്ന് ഇറാനെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയുമോയെന്ന് നോക്കാം, അല്ലെങ്കില് കൂടുതല് മരണവും നാശവും മാത്രമായിരിക്കും ഫലം' എന്നായിരുന്നു വിറ്റ്കോഫ് പറഞ്ഞത്.

ഇറാൻ ചർച്ചകളില് ഏർപ്പെടാൻ തയ്യാറായേക്കുമെന്ന ശക്തമായ സൂചനകളുണ്ടെന്നും വിറ്റ്കോഫ് കൂട്ടിച്ചേർത്തു. ഇറാനിയൻ ഭാഗത്ത് നിന്ന്, ഒരു ഔദ്യോഗിക പ്രതികരണം ഇതിനോടകം നല്കിയിട്ടുണ്ടെന്ന് സർക്കാർ ബന്ധമുള്ള കേന്ദ്രങ്ങള് സൂചിപ്പിച്ചു. ലെബനനിലെ ഹിസ്ബുള്ള ഉള്പ്പെടെയുള്ള ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകള്ക്കും, ഇറാനുമെതിരെ യുഎസും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങള് ഉടനടി അവസാനിപ്പിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

അതിനിടെ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് സ്പെയിനില് നിന്നുള്ള ഏതൊരു അഭ്യർത്ഥനയും ഇറാൻ സ്വീകരിക്കുമെന്ന് മാഡ്രിഡിലെ ഇറാൻ എംബസി അറിയിച്ചു, കാരണമായി അവർ ചൂണ്ടിക്കാട്ടിയത് സ്പെയിൻ അന്താരാഷ്ട്ര നിയമത്തെ മാനിക്കുന്നുവെന്നതാണ്. ഒരു യൂറോപ്യൻ യൂണിയൻ രാജ്യത്തിന് ഇത്തരമൊരു ഇളവ് ഇറാൻ നല്കുന്നത് ഇതാദ്യമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News