Enter your Email Address to subscribe to our newsletters

Newdelhi , 31 മാര്ച്ച് (H.S.)
കേരളത്തിലെ ജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ് 2027) ആദ്യഘട്ട നടപടികൾ ജൂൺ 16 മുതൽ ആരംഭിക്കുകയാണ്. വ്യക്തികൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള ‘സെൽഫ് എന്യൂമറേഷൻ’ ജൂൺ 16 മുതൽ 30 വരെ നടക്കും. ഇതിനെത്തുടർന്ന് ജൂലൈ 1 മുതൽ 30 വരെ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുന്ന ‘ഹൗസ് ലിസ്റ്റിങ് ഓപ്പറേഷൻ’ നടക്കും. വീടിന്റെ ഘടന, അടിസ്ഥാന സൗകര്യങ്ങൾ, ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ട 33 ചോദ്യങ്ങൾക്കാണ് ഈ ഘട്ടത്തിൽ മറുപടി നൽകേണ്ടത്. ഓൺലൈൻ പോർട്ടൽ വഴി വിവരങ്ങൾ നൽകുന്നവർക്ക് ലഭിക്കുന്ന ഐഡി പിന്നീട് വീട്ടിലെത്തുന്ന എന്യൂമറേറ്റർക്ക് കൈമാറുന്നതോടെ നടപടികൾ പൂർത്തിയാകും.
സെൻസസിന്റെ രണ്ടാം ഘട്ടമായ പോപ്പുലേഷൻ എന്യൂമറേഷൻ 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക. ഈ ഘട്ടത്തിലാണ് ഓരോ വ്യക്തിയുടെയും സാമൂഹിക-സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുന്നത്. പ്രത്യേകതയെന്തെന്നാൽ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഈ ഘട്ടത്തോടൊപ്പം ‘ജാതി സെൻസസ്’ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതുകൂടിയാണ്. അവസാനമായി 1931-ലാണ് ഇത്തരത്തിൽ ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടന്നത്. കുടുംബാംഗങ്ങളുടെ എണ്ണം, വിദ്യാഭ്യാസ യോഗ്യത തുടങ്ങി ഓരോ വ്യക്തിയെയും സംബന്ധിച്ച വിശദമായ വിവരങ്ങൾ ഈ ഘട്ടത്തിൽ ക്രോഡീകരിക്കും.
ദേശീയതലത്തിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ആദ്യഘട്ട സെൻസസ് നിശ്ചയിച്ചിരിക്കുന്നത്. കർണാടക, ഗുജറാത്ത് ഉൾപ്പെടെയുള്ള 11 സംസ്ഥാനങ്ങളിൽ ഏപ്രിൽ ഒന്നിന് തന്നെ സെൽഫ് എന്യൂമറേഷൻ ആരംഭിക്കും. 2011-ലാണ് ഇന്ത്യയിൽ അവസാനമായി ജനസംഖ്യാ കണക്കെടുപ്പ് നടന്നത്. കോവിഡ് വ്യാപനം മൂലം വൈകിയ സെൻസസ് നടപടികൾ 2026-ഓടെ പൂർണ്ണതോതിൽ സജീവമാകുകയാണ്. കുടിവെള്ളം, വെളിച്ചം, ഇന്ധനം, വാർത്താവിനിമയ ഉപാധികൾ തുടങ്ങി 33 പ്രധാന മേഖലകളെ ആസ്പദമാക്കിയാണ് വിവരശേഖരണം പുരോഗമിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR