Enter your Email Address to subscribe to our newsletters

Srinagar, 04 മാര്ച്ച് (H.S.)
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിനേഷൻ ഡ്രൈവിന് കശ്മീരില് തുടക്കമായി. 90 ദിവസം നീളുന്ന വാക്സിനേഷൻ ഡ്രൈവിന് ഭദേർവയിലെ സബ്-ഡിസ്ട്രിക്ട് ആശുപത്രിയിൽ തുടക്കമായി. ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. വർഷ ശർമ്മയുടെ സാന്നിധ്യത്തിൽ എഡിസി സുനിൽ കുമാർ ബുട്യാൽ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷനിൽ 14 വയസ് പ്രായമുള്ള 10 പെൺകുട്ടികളുടെ ആദ്യ ബാച്ചിന് HPV വാക്സിൻ നല്കി. സ്ത്രീകളില് കാണപ്പെടുന്ന സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാനുള്ള വാക്സിസിനേഷനാണിത്. രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യവ്യാപകമായി വാക്സിനേഷന് നടത്താന് കേന്ദ്ര സര്ക്കാര് തീരുമാനിച്ചത്.
ചടങ്ങിൽ സംസാരിച്ച എഡിസി സുനിൽ കുമാർ ബുട്യാൽ പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. യോഗ്യരായ പെൺമക്കളെ കാമ്പെയ്നിൽ പങ്കെടുപ്പിക്കണമെന്ന് മാതാപിതാക്കളോട് അഭ്യർഥിച്ചു. സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച് ബോധവത്കരണം നല്കുന്നതിനും ഡ്രൈവ് സുഗമമായി നടപ്പിലാക്കാനുമുള്ള ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഇന്നത്തെ പ്രതിരോധം ആരോഗ്യകരമായൊരു ഭാവിയാണ് സമ്മാനിക്കാന് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാരകമായ രോഗങ്ങളില് നിന്നും സ്വയം രക്ഷിക്കാന് തനിക്ക് സാധിച്ചൂവെന്നും വാക്സിനേഷന് പിന്നാലെ 14 വയസുകാരി പറഞ്ഞു. HPV സെർവിക്കൽ കാൻസർ പോലുള്ള അപകടകരമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് തങ്ങള് മനസിലാക്കിയെന്നും വാക്സിനേഷനിലൂടെ അത് തടയാനാകുമെന്നാണ് കരുതുന്നതെന്നും വാക്സിന് സ്വീകരിച്ച മറ്റൊരു വിദ്യാര്ഥിനിയും പറഞ്ഞു.
ഫെബ്രുവരി 28 മുതലാണ് രാജ്യത്ത് എച്ച്പിവി വാക്സിനേഷന് ഡ്രൈവ് ആരംഭിച്ചത്. രാജസ്ഥാനിലാണ് ആദ്യഘട്ടത്തില് ഡ്രൈവിന് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാക്സിനേഷന് ഉദ്ഘാടനം ചെയ്തത്.
രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഈ വാക്സിനേഷൻ ഇന്ത്യയുടെ പൊതുജനാരോഗ്യ രംഗത്തെ ഒരു നിര്ണായക നീക്കമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ത്രീകളുടെ ആരോഗ്യ കാര്യത്തില് സര്ക്കാരിനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നത്. സ്ത്രീകളിലെ പ്രതിരോധ ശേഷി, സംരക്ഷണം, തുല്യത എന്നിവ ഉറപ്പാക്കല് കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
14 വയസിന് മുകളിലുള്ള പെണ്കുട്ടികള്ക്കാണ് വാക്സിനേഷന് നല്കുന്നത്. ഇന്ത്യയിലെ മുഴുവന് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാക്സിനേഷന് നല്കും. ഏകദേശം 1.15 കോടി പെണ്കുട്ടികള്ക്ക് വാക്സിനേഷന് നല്കപ്പെടുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്.
നിര്ദ്ദിഷ്ട സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ സൗജന്യമായി നൽകും. കൂടാതെ പ്രാഥമിക ആരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ഉപജില്ലാ, ജില്ലാ ആശുപത്രികൾ, സർക്കാർ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലും വാക്സിനേഷന് നടത്തുമെന്നും ആരോഗ്യ മന്ത്രാലയം വക്താവ് പറഞ്ഞു. പരിശീലനം ലഭിച്ച മെഡിക്കൽ ഓഫിസർമാരുടെ മേൽനോട്ടത്തിലായിരിക്കും ഓരോ കേന്ദ്രങ്ങളിലും വാക്സിനേഷന് നടത്തുകയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR