Enter your Email Address to subscribe to our newsletters

New delhi, 01 ഏപ്രില്‍ (H.S.)
നയാരക്ക് പിന്നാലെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് പ്രീമിയം പെട്രോൾ, ഡീസൽ വില കൂട്ടി. ഉയർന്ന ആഡംബര കാറുകളിലും സൂപ്പർ ബൈക്കുകളിലും ഉപയോഗിക്കുന്ന എക്‌സ്.പി.100 (XP100) പെട്രോളിന് ലിറ്ററിന് 11 രൂപ കൂട്ടി വില 160 രൂപയിലെത്തി. പ്രീമിയം ഡീസൽ വകഭേദമായ 'എക്സ്ട്രാ ഗ്രീൻ' ലിറ്ററിന് 91.49 രൂപയിൽനിന്ന് 92.99 രൂപയായും ഉയർന്നു.
വിമാന ഇന്ധനമായ എ.ടി.എഫ് വിലയിലും റെക്കോർഡ് വർധനയാണുള്ളത്. ഒരു കിലോ ലിറ്ററിന് 2 ലക്ഷം രൂപ എന്ന പരിധി ആദ്യമായി മറികടന്ന എ.ടി.എഫ്. വില ബുധനാഴ്ച 2.07 ലക്ഷം രൂപയായി കുതിച്ചുയർന്നു. ഇത് വരുംദിവസങ്ങളിൽ വിമാനയാത്രാ നിരക്ക് ഉയരാൻ കാരണമായേക്കുമെന്ന ആശങ്കയുണ്ട്. എങ്കിലും ആഭ്യന്തര വിമാനക്കമ്പനികൾക്ക് ഇന്ധന വിലയിൽ എട്ട് ശതമാനത്തോളം വർധന മാത്രമേ നേരിടേണ്ടി വരൂ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കൂടിയ സാഹചര്യത്തിലാണ് വിലവർധന. കഴിഞ്ഞദിവസം സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജിയും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നുരൂപയുമാണ് കൂട്ടിയത്. ഏപ്രിലിൽ നയാര എനർജി 35 ദിവസത്തേക്ക് പ്രവർത്തനങ്ങൾ നിർത്തിവെച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്താകെ 6,500 പെട്രോൾ പമ്പുകളാണ് നയാരയ്ക്കുള്ളത്. ഗുജറാത്തിലെ ജാംനഗറിലെ വാദിനാറിലാണ് നയാരയുടെ റിഫൈനറി സ്ഥിതിചെയ്യുന്നത്.
---------------
Hindusthan Samachar / Sreejith S