Enter your Email Address to subscribe to our newsletters

Kolkata , 10 ഏപ്രില് (H.S.)
പശ്ചിമ ബംഗാള് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രകടന പത്രികയായ 'സങ്കല്പ് പത്ര' പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ആറ് മാസത്തിനുള്ളില് ഏകീകൃത സിവില് കോഡ് (യുസിസി) നടപ്പാക്കുമെന്നും സ്ത്രീകള്ക്കും തൊഴില് രഹിതരായ യുവജനങ്ങള്ക്കും പ്രതിമാസം 3,000 ധനസഹായം നല്കുമെന്നും 33 ശതമാനം വനിത സംവരണം സർക്കാർ ജോലികളില് ഏർപ്പെടുത്തുമെന്നും 45 ദിവസത്തിനുള്ളില് ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
കൊല്ക്കത്തയില് വെച്ച് പ്രകടന പത്രിക അവതരിപ്പിച്ച കേന്ദ്രമന്ത്രി അമിത് ഷാ, സ്ത്രീകള്, യുവാക്കള്, കർഷകർ, സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക വികസനം എന്നിവ ലക്ഷ്യമിട്ടുള്ള ഒരുപിടി വാഗ്ദാനനങ്ങളാണ് മുന്നോട്ട് വെച്ചത്. ബിജെപിയുടെ പ്രകടന പത്രികയില് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായി ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതില് ഊന്നല് നല്കുന്നുണ്ട്.
നുഴഞ്ഞുകയറ്റക്കാർക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയം സ്വീകരിക്കുമെന്നും സംസ്ഥാനത്തെ ക്രമസമാധാനവും സുരക്ഷയും കൂടുതല് ശക്തമാക്കുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷിതമായ അതിർത്തികളുടെ ആവശ്യകതയും നിയമം എല്ലാവർക്കും തുല്യമായി ബാധകമാക്കുന്ന ശക്തമായ ഒരു സംവിധാനവും സ്ഥാപിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ബിജെപി പശ്ചിമ ബംഗാളില് അധികാരത്തില് വന്നാല് ആറ് മാസത്തിനുള്ളില് ഏകീകൃത സിവില് കോഡ് (യുസിസി) നടപ്പിലാക്കുമെന്നതാണ് പ്രകടന പത്രികയിലെ ഒരു പ്രധാന പ്രഖ്യാപനം. ഇത് പാർട്ടിയുടെ പ്രധാന ദേശീയ പ്രതിബദ്ധതകളിലൊന്നാണ്; ഇത് സംസ്ഥാനതല പദ്ധതിയിലും ഉള്പ്പെടുത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
വോട്ടർമാരെ ആകർഷിക്കാൻ നിരവധി ധനസഹായ പദ്ധതികളും ബിജെപി മുന്നോട്ട് വെച്ചിട്ടുണ്ട്. സ്ത്രീകള്ക്ക് പ്രതിമാസം 3,000, തൊഴില് രഹിതരായ യുവജനങ്ങള്ക്ക് പ്രതിമാസം 3,000, കൂടാതെ മത്സര പരീക്ഷകള്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികള്ക്ക് 15,000 എന്നിങ്ങനെയാണ് പ്രധാന വാഗ്ദാനങ്ങള്. പോലീസ് സേനയുള്പ്പെടെയുള്ള സർക്കാർ ജോലികളില് സ്ത്രീകള്ക്ക് 33% സംവരണം ഏർപ്പെടുത്തുമെന്നും അവർ പറയുന്നു.
സർക്കാർ ജീവനക്കാർക്കുള്ള ശമ്പള പരിഷ്കരണങ്ങളും ക്ഷേമപദ്ധതികളും പ്രകടന പത്രികയില് ഉള്പ്പെടുന്നു. 45 ദിവസത്തിനുള്ളില് ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമെന്നും ആയുഷ്മാൻ ഭാരത് പോലുള്ള കേന്ദ്ര ക്ഷേമപദ്ധതികള് സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുമെന്നും സംസ്ഥാന ആരോഗ്യ പദ്ധതിയെ കേന്ദ്ര ആരോഗ്യ ആനുകൂല്യങ്ങളുമായി ബന്ധിപ്പിക്കുമെന്നും ബിജെപി വ്യക്തമാക്കി.
കർഷകർക്കായി, പിഎം-കിസാൻ പദ്ധതിക്ക് കീഴിലുള്ള സാമ്പത്തിക സഹായം വർധിപ്പിക്കുമെന്ന് ബിജെപി അറിയിച്ചു. നിലവിലുള്ള പ്രതിവർഷം 6,000 കേന്ദ്ര സഹായത്തിന് പുറമെ സംസ്ഥാനത്തുനിന്ന് 3,000 കൂടി ചേർത്ത് മൊത്തം 9,000 ആക്കും. പശ്ചിമ ബംഗാളിലെ അടിസ്ഥാന സൗകര്യങ്ങളും നഗരവളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി നാല് പുതിയ ടൗണ്ഷിപ്പുകള് വികസിപ്പിക്കാനും പാർട്ടിക്ക് പദ്ധതിയുണ്ട്.
വന്ദേ മാതരം മ്യൂസിയം സ്ഥാപിക്കുക, ചൈതന്യ മഹാപ്രഭുവിനായി ഒരു ആത്മീയ സർക്യൂട്ട് വികസിപ്പിക്കുക, രബീന്ദ്രനാഥ ടാഗോറിന്റെ പേരില് ഒരു സാംസ്കാരിക കേന്ദ്രം തുടങ്ങുക തുടങ്ങിയ സാംസ്കാരിക പദ്ധതികളും പ്രകടന പത്രികയില് എടുത്തു കാണിക്കുന്നുണ്ട്. ബംഗാളിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുകയാണ് ഈ സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ ഭരണകക്ഷിയായ തൃണമൂല് കോണ്ഗ്രസിനെയും മുഖ്യമന്ത്രി മമതാ ബാനർജിയെയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു. തെറ്റായ വാഗ്ദാനങ്ങള് നല്കിയെന്നും ക്രമസമാധാന പാലനത്തില് പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. വർഷങ്ങളായുള്ള നിലവിലുള്ള ഭരണത്തില് സംസ്ഥാനത്തെ ജനങ്ങള് നിരാശരാണെന്നും മാറ്റം ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
വികസിതവും, സുവർണ്ണവുമായ പശ്ചിമ ബംഗാള് കെട്ടിപ്പടുക്കുന്നതിനുള്ള ഒരു രൂപരേഖയായി അമിത് ഷാ പ്രകടന പത്രികയെ വിശേഷിപ്പിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്ക്കും വളർച്ച, സുരക്ഷ, മെച്ചപ്പെട്ട അവസരങ്ങള് എന്നിവ പാർട്ടിയുടെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ജനപിന്തുണ നേടാനും അടുത്ത സർക്കാർ രൂപീകരിക്കാനാവുമെന്നും അദ്ദേഹം പ്രസംഗത്തിനിടെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR