Enter your Email Address to subscribe to our newsletters

Newdelhi , 18 ഏപ്രില് (H.S.)
ലോക്സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ബിൽ പരാജയപ്പെടുത്തിയ സാഹചര്യത്തിൽ രാജ്യത്തുടനീളം വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് ബിജെപി നേതൃത്വത്തിൻ്റെ തീരുമാനം. പരാജയം നേരിട്ടെങ്കിലും വനിതാ സംവരണ ബിൽ പാസാക്കാൻ ഇനിയും ശക്തമായ ശ്രമങ്ങൾ തുടരുമെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി.
വരും ദിവസങ്ങളിൽ സ്ത്രീകളെ അണിനിരത്തി തെരുവിലിറക്കി വിഷയം സജീവമാക്കാനാണ് ഭരണമുന്നണി ലക്ഷ്യമിടുന്നത്. ഭരണപക്ഷത്തിൻ്റെ വരാൻ പോകുന്ന രാഷ്ട്രീയ നീക്കങ്ങളുടെ തുടക്കമാണിതെന്നാണ് കോൺഗ്രസിൻ്റെ വിലയിരുത്തൽ. വനിതാ സംവരണ ബിൽ പരാജയപ്പെട്ട വിഷയം വരും ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് സൂചന.
വോട്ടെടുപ്പും ഫലവും
പ്രതിപക്ഷം ശക്തമായി എതിർക്കുമെന്നും ബിൽ പരാജയപ്പെടുമെന്നും ഉറപ്പായിരുന്നിട്ടും വോട്ടെടുപ്പുമായി മുന്നോട്ട് പോകാൻ സർക്കാർ ധീരമായ തീരുമാനമെടുക്കുകയായിരുന്നു. രാജ്യത്തെ സ്ത്രീകൾക്കിടയിൽ ബിൽ പാസാകണമെന്ന അതിശക്തമായ വികാരമുണ്ടെന്നും ഈ വികാരം തങ്ങൾക്ക് അനുകൂലമാണെന്നുമാണ് സർക്കാരിൻ്റെ പ്രധാന വാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിമാരുടെ പ്രത്യേക യോഗത്തിലാണ് ബിൽ വോട്ടെടുപ്പിന് ഇടാൻ അന്തിമ തീരുമാനമെടുത്തത്. എല്ലാ മന്ത്രിമാരും വോട്ടെടുപ്പ് നടത്തണമെന്ന സർക്കാരിൻ്റെ ഈ നിർണായക നീക്കത്തെ പൂർണമായും പിന്തുണച്ചു.
വോട്ടെടുപ്പിൽ എൻഡിഎ മുന്നണിയുടെ 293 അംഗങ്ങൾക്ക് പുറമെ അഞ്ച് എംപിമാരുടെ പിന്തുണ മാത്രമാണ് ബിജെപിക്ക് അധികമായി ലഭിച്ചത്. ഇതിൽ ഭൂരിഭാഗവും വൈഎസ്ആർ കോൺഗ്രസ് അംഗങ്ങളാണ്. എൻഡിഎയ്ക്ക് പുറത്തുള്ള പാർട്ടികളിൽ വൈഎസ്ആർ കോൺഗ്രസ് മാത്രമാണ് സർക്കാരിനൊപ്പം നിന്നത്. ബില്ലിനെ അനുകൂലിക്കുന്നുവെങ്കിലും സംസ്ഥാനങ്ങൾക്കുള്ള ഉറപ്പ് കൂടി ബില്ലിൽ വ്യക്തമായി ഉൾപ്പെടുത്തണമെന്ന് വൈഎസ്ആർ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. സഭയിൽ അമിത് ഷാ ഇതിന് കൃത്യമായ ഉറപ്പ് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് അവർ ഒടുവിൽ ബില്ലിനെ പിന്തുണച്ചത്. എന്നാൽ ഇന്ത്യ സഖ്യത്തിലെ എല്ലാ പാർട്ടികളെയും ഒരുമിച്ച് നിർത്താൻ കോൺഗ്രസിന് കഴിഞ്ഞു. പ്രതിപക്ഷ നിരയിൽ നിന്ന് വിള്ളലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇന്ത്യ സഖ്യത്തിലെ ഘടകകക്ഷികളെല്ലാം ബില്ലിനെതിരെ ഒറ്റക്കെട്ടായി വോട്ട് ചെയ്തു. 230 വോട്ടുകളാണ് ബില്ലിനെതിരെ വീണത്. ഇതോടെ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ വനിതാ സംവരണ ബിൽ ഔദ്യോഗികമായി പരാജയപ്പെടുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണമാക്കുംബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. വനിതാ സംവരണ ബില്ലിനോടുള്ള പ്രതിപക്ഷ പാർട്ടികളുടെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനാണ് ബിജെപി ദേശീയ നേതൃത്വം ഒരുങ്ങുന്നത്. സ്ത്രീകൾ നേരിട്ട് തെരുവിലിറങ്ങുന്ന വലിയ പ്രക്ഷോഭങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും നടക്കുമെന്ന് കേന്ദ്രമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് മുതൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന എല്ലാ തെരഞ്ഞെടുപ്പ് യോഗങ്ങളിലും ഈ വിഷയം പ്രധാന പ്രചാരണായുധമാക്കും. കോയമ്പത്തൂരിലും കേരളത്തിൽ പാലക്കാടും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് റാലികളിൽ പ്രതിപക്ഷം വനിതാ സംവരണ ബിൽ പരാജയപ്പെടുത്തി എന്ന വിഷയം പ്രധാനമന്ത്രി മുഖ്യമായി ഉന്നയിക്കാനാണ് സാധ്യത.
ഭാവിയിൽ ഏതെങ്കിലും പ്രതിപക്ഷ പാർട്ടികൾ പിന്തുണ നൽകാൻ തയ്യാറായാൽ ബിൽ വീണ്ടും സഭയിൽ കൊണ്ടുവരുമെന്നും അത് പാസാക്കാനുള്ള നീക്കങ്ങൾ തുടരുമെന്നും ബിജെപി വൃത്തങ്ങൾ സൂചിപ്പിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ നിരയിൽ നിന്ന് ഭാവിയിൽ അനുകൂല നിലപാട് ഉണ്ടായാൽ മാത്രമേ ബില്ല് നിയമമാക്കാൻ കഴിയുകയുള്ളൂ. ബിൽ പരാജയപ്പെടുത്തിയ പ്രതിപക്ഷ നടപടി ചൂണ്ടിക്കാട്ടി വരും ദിവസങ്ങളിലും പാർലമെൻ്റിൽ ബിജെപി എംപിമാരുടെ വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR