Enter your Email Address to subscribe to our newsletters

Jammu kashmir, 20 ഏപ്രില്‍ (H.S.)
ജമ്മു കശ്‌മീരിലെ പർവത ജില്ലയായ ഉദംപൂരിലാണ് അതിദാരുണ സംഭവം. ഇന്ന് രാവിലെ പത്തു മണിയോടെയാണ് അപകടം നടന്നത്. റാം നഗർ പ്രദേശത്തെ കഗോർട്ട് ഗ്രാമത്തിന് സമീപത്തെ കൊടും വളവില്‍ വച്ച് ബസ് മറിയുകയായിരുന്നു.
ബസ് ഉദംപൂർ ടൗണിലേക്കുള്ള യാത്രയിലായിരുന്നു. അപകട സ്ഥലത്തെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. യാത്രക്കാരെ ബസിനുള്ളില്‍ നിന്ന് പുറത്തെത്തിച്ചു. പൊലീസും മറ്റ് രക്ഷാ പ്രവർത്തകരും ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിയിരുന്നു. അപകടത്തിന്‍റെ ആഘാതത്തില്‍ ബസ് പൂർണമായും തകർന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ലഭിക്കുന്ന വിവരം.
രാംനഗർ-ഉദം അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ: ഇതുവരെ 21 പേർ മരിച്ചു, 61 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉദംപൂർ ആശുപത്രിയിലേക്ക് മാറ്റി, ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ജമ്മുവിലെ ഗവൺമെന്‍റ് കോളജിലേക്ക് ഹെലികോപ്‌ടറില്‍ എത്തിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്‍റെ അനുശോചനം. സാധ്യമായ എല്ലാ സഹായങ്ങളും നൽകിവരുന്നു. എന്‍റെ ഓഫിസ് നിരന്തരം ബന്ധപ്പെടുന്നുണ്ട് -ജമ്മുവിൽ നിന്നുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് എക്‌സില്‍ കുറിച്ചു.
നമ്മുടെ ഉദംപൂർ ജില്ലയെ സംബന്ധിച്ചിടത്തോളം ഇത് വളരെ ദുഃഖകരമായ വാർത്തയാണ്. ഈ ബസ് രാംനഗറിൽ നിന്ന് ഉദംപൂരിലേക്ക് പോകുകയായിരുന്നു. വിദ്യാർഥികളും ജീവനക്കാരും മറ്റുള്ളവരും ബസിൽ ഉണ്ടായിരുന്നു, ഉദംപൂർ അഡിഷണൽ ഡെപ്യൂട്ടി കമ്മിഷണർ (എഡിസി) പ്രേം സിംഗ് ചിബ് പറഞ്ഞു.
കൂടാതെ, പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ നൽകാനും അവരുടെ ജീവൻ രക്ഷിക്കാനും ഒരു ഹെലികോപ്‌ടർ ആവശ്യമുണ്ടെങ്കിൽ, അത് ഉടൻ നൽകണമെന്ന് ഡിവിഷൻ കമ്മിഷണറും ഡിസിയും ഉത്തരവിട്ടിട്ടുണ്ട്, എഡിസി കൂട്ടിച്ചേർത്തു.ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഉദംപൂരില്‍ 21 പേർക്ക് ദാരുണാന്ത്യം
---------------
Hindusthan Samachar / Sreejith S