Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 ഏപ്രില്‍ (H.S.)
തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടി റിപ്പോർട്ട് ചെയ്യുന്ന ശസ്ത്രക്രിയാ പിഴവുകൾക്ക് തടയിടാൻ മാർഗരേഖയുമായി ആരോഗ്യവകുപ്പ്. ഉപകരണങ്ങൾ ശരീരത്തിനുള്ളിൽ മറന്നുവെക്കുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതുക്കിയ മാർഗരേഖ. കർശനമായ നിർദേശങ്ങളാണ് മാർഗരേഖയിലുള്ളത്. ഇത് സംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി.
ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും ഈ നിർദേശങ്ങൾ ബാധകമാണ്. ശസ്ത്രക്രിയാ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് രോഗികളുടെ കൈയിൽ ധരിപ്പിക്കണം എന്നതാണ് മാർഗരേഖയിലെ ഒരു നിർദേശം. ശസ്ത്രക്രിയയ്ക്ക് മുമ്പ് തന്നെ ഈ ബാൻഡ് ധരിപ്പിക്കണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം ഏതാണെന്ന് ഇതിൽ രേഖപ്പെടുത്തണം. ഓപ്പറേഷൻ തിയേറ്ററിൽ യാതൊരു കാരണവശാലും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.
ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നേഴ്‌സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് ഡോക്ടറും നേഴ്‌സ് ഇൻ-ചാർജും പ്രീ ഓപ്പറേറ്റീവ് ചെക്ക്‌ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം. തിയേറ്ററിന്റെ ചുമതലയുള്ള നേഴ്‌സിങ് ഓഫീസർ ഇത് വായിച്ച് ഒപ്പിടണം. ഇതിന് ശേഷം മാത്രമേ രോഗിയെ തിയേറ്ററിനകത്തേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളൂ.
ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഉപയോഗശേഷം നശിപ്പിക്കുന്ന ഉപകരണങ്ങൾ എന്നിവയുടെ കണക്കെടുപ്പ് നടത്തണം. ശസ്ത്രക്രിയയ്ക്ക് മുമ്പായി വൈറ്റ് ബോർഡിൽ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം. ശസ്ത്രക്രിയ കഴിഞ്ഞശേഷം ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ചശേഷം ചെക്ക്‌ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. പുതുക്കിയ മാർഗനിർദേശം നടപ്പായാൽ ആർക്കും പരസ്പരം പഴിചാരാൻ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
---------------
Hindusthan Samachar / Sreejith S