Enter your Email Address to subscribe to our newsletters

Pathanamthitta , 25 ഏപ്രില് (H.S.)
കഞ്ചാവ് ബീഡി നല്കി 12കാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില് 22കാരൻ അറസ്റ്റില്. പന്ത്രണ്ട് വയസുകാരനായ കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം കഞ്ചാവ് ബീഡി വലിക്കാൻ നിർബന്ധിക്കുകയും പിന്നീട് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. നാരങ്ങാനം തോന്നിയാമല സ്വദേശി മധുമല ലക്ഷം വീട്ടിൽ അശ്വിൻ രാജിനെ ആണ് മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുമായി പരിചയം സ്ഥാപിച്ച ഇയാൾ പലതവണയായി കുട്ടിക്ക് കഞ്ചാവ് ബീഡി നൽകുകയും വലിക്കാൻ നിർബന്ധിക്കുകയും ചെയ്തു. കുട്ടി കഞ്ചാവ് ബീഡി ഉപയോഗിച്ച ശേഷം ഇയാൾ കുട്ടിയെ മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പലതവണ കഞ്ചാവ് ബീഡി ഉപയോഗിച്ചതോടെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളും കഠിനമായ തലവേദനയും ഉണ്ടായി. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ചികിത്സയിൽ ഡോക്ടറോടാണ് കുട്ടി കഞ്ചാവ് ഉപയോഗിച്ച കാര്യം പറഞ്ഞത്. ആശുപത്രിയിൽ നിന്നും വിവരമറിയിച്ച പ്രകാരം കേസടുത്ത പൊലീസ് അടുത്ത ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടു പോകൽ, ഭീഷണിപ്പെടുത്തൽ, കുട്ടികൾക്ക് ലഹരിമരുന്ന് നൽകൽ, കുട്ടികളോടുള്ള ലൈംഗിക അതിക്രമം ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. എസ്എച്ച്ഒ ഷാഫി ബി എം, എസ്ഐ വിപിൻ വി പിള്ള, പൊലീസ് ഉദ്യോഗസ്ഥരായ ടെന്നിസൻ, അജിത് പ്രസാദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം കണ്ണൂർ പേരാവൂരില് നിന്ന് ലഹരിക്ക് അടിമയായ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി എന്ന വാർത്ത പുറത്തുവന്നിരുന്നു. മഠത്തിപ്പറമ്പിൽ തങ്കച്ചൻ്റെ ഭാര്യ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തിനൊടുവിൽ മകൻ ക്രിസ്റ്റി (25) ഗീതമ്മയെ കൊലപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കൃത്യം നടത്തിയ ശേഷം ക്രിസ്റ്റി കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഗീതമ്മ ബിജെപി വനിതാ വിഭാഗമായ മഹിളാ മോർച്ചയുടെ ജില്ലാ കമ്മിറ്റി അംഗമാണ്. കേളകത്ത് മൊണാലിസ എന്ന പേരിൽ ഒരു ബ്യൂട്ടിപാർലറും ഇവർ നടത്തിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR