Enter your Email Address to subscribe to our newsletters

New delhi; 25 ഏപ്രില്‍ (H.S.)
ന്യൂഡൽഹി: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു ബൂത്തിലും റീപോളിങ് (വീണ്ടും വോട്ടെടുപ്പ്) ഉണ്ടാകില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെടുപ്പിന് ശേഷം നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കമ്മിഷന്‍ വ്യക്തമാക്കി. കൂടാതെ സംസ്ഥാനത്തെ 75,064 പോളിങ് ബൂത്തുകളിലെ രേഖകളില്‍ ക്രമക്കേട് കണ്ടെത്തിയില്ലെന്നും കമ്മിഷന്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് ഏപ്രില്‍ 23-ന് ഒറ്റ ഘട്ടമായാണ് നടന്നത്. തെരഞ്ഞെടുപ്പ് നടന്ന 75,064 പോളിങ് ബൂത്തുകളിലും വോട്ടെടുപ്പിന് ശേഷം സൂക്ഷ്‌മ പരിശോധന നടത്തിയിരുന്നു. വോട്ടിങ് മെഷീനുകളും വിവിപാറ്റുകളും നിരീക്ഷകരുടെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സീൽ ചെയ്‌ത് സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ റൂമുകളില്‍ ഇരട്ട ലോക്ക് സംവിധാനം, 24 മണിക്കൂർ സുരക്ഷ, സിസിടിവി നിരീക്ഷണം എന്നിവ ഉറപ്പാക്കിയെന്നും കമ്മിഷന്‍ പറഞ്ഞു.
വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന മുറികൾ ദിവസേന രണ്ടുതവണ സന്ദർശിക്കാന്‍ തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന മുറികളുടെ സുരക്ഷ ഉറപ്പാക്കാനായി ദിവസേന അല്ലെങ്കിൽ 3-4 ദിവസത്തിലൊരിക്കൽ സന്ദർശിക്കാനും നിര്‍ദേശിച്ചു. കൂടാതെ, സ്ഥാനാർഥികളുടെ പ്രതിനിധികൾക്ക് പരിസരത്ത് ക്യാമ്പ് സ്ഥാപിക്കാനും നിരീക്ഷിക്കാനും അനുമതി നൽകിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പിൽ പറയുന്നു.
---------------
Hindusthan Samachar / Sreejith S