ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Thiruvananthapuram , 26 ഏപ്രില് (H.S.) കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുണ്ടായ കടുത്ത ചൂട് അന്തരീക്ഷത്തിലെ വായു ചൂടുപിടിച്ച് ഉയരാൻ കാരണമായി. ഈ താപോർജ്ജം അന്തരീക്ഷത്തിലെ ഈർപ്പവുമായി ചേർന്ന് വലിയ കാർമേഘങ്ങൾ രൂപപ്പെടാൻ സഹായിക്കുന്നു, ഇത് ഏപ്രിൽ 29-ഓടെ ശക്ത
Weather update


Thiruvananthapuram , 26 ഏപ്രില് (H.S.)

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുണ്ടായ കടുത്ത ചൂട് അന്തരീക്ഷത്തിലെ വായു ചൂടുപിടിച്ച് ഉയരാൻ കാരണമായി. ഈ താപോർജ്ജം അന്തരീക്ഷത്തിലെ ഈർപ്പവുമായി ചേർന്ന് വലിയ കാർമേഘങ്ങൾ രൂപപ്പെടാൻ സഹായിക്കുന്നു, ഇത് ഏപ്രിൽ 29-ഓടെ ശക്തമായ വേനൽ മഴയായി മാറും. ചുട്ടുപൊള്ളുന്ന കേരളത്തിന് ഇതോടെ ആശ്വാസമായി മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കാറ്റിൻ്റെ ദിശയിലെ മാറ്റവും അന്തരീക്ഷ ചുഴിയും കർണാടകയുടെ ഉൾഭാഗം മുതൽ തമിഴ്നാടിന് കുറുകെ കോമറിൻ മേഖല വരെ നിലനിൽക്കുന്ന ഒരു കാറ്റുകളുടെ സംഗമരേഖയും അന്തരീക്ഷത്തിലെ വിൻഡ് ഡിസ്കണ്ടിന്യൂറ്റിയുമാണ് ഏപ്രില് 29 മുതല് മഴ ശക്തമാകാനുള്ള പ്രധാന കാരണം. ഇത് സമുദ്രത്തിൽ നിന്ന് കൂടുതൽ ഈർപ്പമുള്ള വായുവിനെ കരയിലേക്ക് എത്തിക്കുകയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുകയും ചെയ്യുന്നു.

കനത്ത മഴ മുന്നില് കണ്ട് 4 ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില് 29ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില് ശക്തമായ മഴയ്ക്കുള്ള മഞ്ഞ അലർട്ട് നിലവിൽ നൽകിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് കടുത്ത ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന റിപ്പോർട്ട്. സംസ്ഥാനത്തിൻ്റെ ഭൂരിഭാഗം ജില്ലകളിലും താപനില സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യത. ഇവിടെ 40°C വരെ ചൂട് ഉയർന്നേക്കാം. മറ്റ് ജില്ലകളിലെ പ്രതീക്ഷിക്കുന്ന ഉയർന്ന താപനില താഴെ നൽകുന്നു.

കൊല്ലം: 39°C

തൃശ്ശൂർ, പത്തനംതിട്ട, കോഴിക്കോട്, കാസർകോട്: 38°C

കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ: 37°C

തിരുവനന്തപുരം, ആലപ്പുഴ: 36°C

ഉയർന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നത് വിയർപ്പിനും അസ്വസ്ഥതയ്ക്കും കാരണമാകും. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുൻനിർത്തി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത ചൂടിനിടയിലും ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ വേനൽ മഴയ്ക്ക് ഇന്ന് സാധ്യതയുണ്ട്. എന്നാല് ഒരു ജില്ലയിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഏപ്രിൽ 27 (തിങ്കൾ) മുതൽ കേരളത്തില് മഴ കൂടുതൽ സജീവമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശങ്ങൾ

സൂര്യതാപം ഒഴിവാക്കുക: പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

- ജലപാനം: ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക; നിർജ്ജലീകരണം തടയാൻ പഴച്ചാറുകളോ ഒ.ആർ.എസ് (ORS) ലായനിയോ ഉപയോഗിക്കാം.

വസ്ത്രധാരണം: ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയും പാദരക്ഷകളും നിർബന്ധമായും ഉപയോഗിക്കുക.

ഇടിമിന്നൽ ജാഗ്രത: കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നതും വൈദ്യുത ഉപകരണങ്ങളുടെ പ്ലഗ്ഗുകൾ സോക്കറ്റിൽ നിന്ന് മാറ്റുന്നതും നല്ലതാണ്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News