Enter your Email Address to subscribe to our newsletters

Kolkkatha, 27 ഏപ്രില്‍ (H.S.)
പശ്ചിമബംഗാളില്‍ തിരിഞ്ഞെടുപ്പ് പ്രചരണത്തിനിടെ വെടിവയ്പ്പ്. ഭട്പാരയില്‍ ബിജെപി സ്ഥാനാര്ഥിയുടെ വീടിന് മുന്‍പില്‍ ആക്രമണം. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലുള്ള പവന്‍ സിങ്ങിന്റെ വീടിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ സുരക്ഷക്കായി നിയോഗിച്ച സിഐഎസ്എഫ് ജവാന് പരിക്കേല്‍ക്കുകയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
സംസ്ഥാനത്ത് രണ്ടാംഘട്ട പോളിങ് നടക്കാനിരിക്കെയാണ് പുതിയ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നത്. ഏപ്രില്‍ 29 നാണ് ഇവിടെ വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി വൈകിയായിരുന്നു ആക്രമണം. പവന്‍ സിങ്ങിന്റെ സുരക്ഷാസംഘത്തിലുണ്ടായിരുന്ന യോഗേഷ് ശര്‍മയ്ക്കാണ് പരിക്കേറ്റത്.
ഇദ്ദേഹത്തിന്റെ കാലിനാണ് വെടിയേറ്റത്. ഉടന്‍ തന്നെ ജവാനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതിര്‍ന്ന ബിജെപി നേതാവ് അര്‍ജുന്‍ സിങ്ങിന്റെ മകനാണ് പവന്‍ സിങ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരില്‍ നിന്നും പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് ആരാഞ്ഞിട്ടുണ്ട്. ആരാണ് വെടിവച്ചതെന്നോ അക്രമത്തിന് പിന്നിലെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഞായറാഴ്ച വൈകുന്നേരം ജഗദ്ദല്‍ മേഖലയിലുണ്ടായ തര്‍ക്കമാണ് വലിയ സംഘര്‍ഷത്തിലേക്ക് കലാശിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മര്‍ദനമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. പാര്‍ട്ടിയുടെ കൊടികളും പോസ്റ്ററുകളും സ്ഥാപിക്കുന്നതിനിടെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ പരാതി നല്‍കാനായി നിരവധി തൃണമൂല്‍ നേതാക്കള്‍ പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.
വൈകാതെ തന്നെ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ സ്റ്റേഷന് പുറത്ത് തടിച്ചുകൂടി. ഇത് വലിയ വാക്കേറ്റത്തിലേക്കും പിന്നീട് കൈയാങ്കളിയിലേക്കും വഴിമാറി. പൊലീസ് നിലയുറപ്പിച്ച സ്ഥലത്ത് വ്യാപകമായ കല്ലേറുമുണ്ടായി. വളരെ പണിപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. പിന്നീട് പവന്‍ സിങ്ങിന്റെ വീടിന് സമീപത്തേക്ക് സംഘര്‍ഷം വ്യാപിച്ചു.
ഈ മേഖലയില്‍ നാടന്‍ ബോംബുകള്‍ എറിഞ്ഞതായും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ചുരുങ്ങിയത് ഒരു തവണയെങ്കിലും വെടിവയ്പ്പുണ്ടായതായും പ്രദേശവാസികള്‍ പറയുന്നു. ശക്തമായ ആക്രമണമാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായതെന്ന് പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. പൊലീസാണ് സുരക്ഷിതമായ ഇടമെന്ന് കരുതിയാണ് തങ്ങള്‍ പരാതി നല്‍കാന്‍ അവിടെ എത്തിയത്. എന്നാല്‍ അവിടെവച്ചും ക്രൂരമായ മര്‍ദനമേറ്റതായും ഒരു നേതാവ് പ്രതികരിച്ചു.
---------------
Hindusthan Samachar / Sreejith S