Enter your Email Address to subscribe to our newsletters

Thiruvananthapuram, 06 ഏപ്രില്‍ (H.S.)
തിരുവനന്തപുരം :
യുഡിഎഫിന് ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനവും ആറ് മന്ത്രിസ്ഥാനങ്ങളുമാണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും
ഇങ്ങനെയൊരു ഉറപ്പ് നല്‍കിയിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ആണ്. കോണ്‍ഗ്രസ്സും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു.
എന്നാല്‍ മുസ്ലിം ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള രഹസ്യ ഡീല്‍ എന്താണെന്ന് വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കോണ്‍ഗ്രസ് വ്യാപകമായി നുണപ്രചാരണം നടത്തുകയാണ്. ലോകത്തിലെ ഏറ്റവും നാണമില്ലാത്ത പാര്‍ട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയാണ്.രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഏത് തരം നുണ പറയാനും അവര്‍ തയ്യാറാണ്.
ഈ തിരഞ്ഞെടുപ്പില്‍ ബിജെപി പോസിറ്റീവ് ക്യാമ്പയിന്‍ ആണ് നടത്തുന്നത്. വികസിത കേരളത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് ക്യാമ്പയിന്‍ പരിശോധിച്ചാല്‍, അവര്‍ നാടിനുവേണ്ടി ഒന്നും പറയുന്നില്ല.
പകരം, കൃത്യമായ ഇടവേളകളില്‍ ഓരോ നുണകള്‍ പ്രചരിപ്പിക്കുകയാണ്, രാജിവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഗ്യാരന്റികളെ കുറിച്ചാണ് ഞാന്‍ ആദ്യം പറഞ്ഞത്. 'ഇന്ദിരാ ഗ്യാരന്റി' എന്നാണവര്‍ അതിന് പേരിട്ടിരിക്കുന്നത്. തെലങ്കാനയില്‍ ഇതേ വ്യാജ ഗ്യാരന്റികള്‍ നല്‍കിയാണ് അവര്‍ വോട്ട് പിടിച്ചത്. കര്‍ഷകര്‍ക്ക് ഏക്കറിന് 15,000 രൂപ നല്‍കുമെന്ന് പറഞ്ഞു, എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ആര്‍ക്കും ഒന്നും ലഭിച്ചിട്ടില്ല.
നെല്ലിന് 500 രൂപ ബോണസ് നല്‍കുമെന്നും കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നും പറഞ്ഞ വാഗ്ദാനങ്ങളും ഇതുവരെ പാലിച്ചിട്ടില്ല.
സ്ത്രീകള്‍ക്ക് മാസം 2,500 രൂപയും, 10 ഗ്രാം സ്വര്‍ണ്ണവും, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും വാഗ്ദാനം ചെയ്തു, പക്ഷേ ആര്‍ക്കും ഒന്നും കിട്ടിയില്ല.
രണ്ടു ലക്ഷം സര്‍ക്കാര്‍ ജോലികള്‍ ആദ്യ വര്‍ഷം നല്‍കുമെന്ന് പറഞ്ഞു, പക്ഷേ ഒരു പൈസയുടെ ഗുണമോ തൊഴിലോ ഉണ്ടായിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. തെലങ്കാനയുടെ ഇന്നത്തെ അവസ്ഥ വളരെ മോശമാണ്, അവരുടെ കടം 10 ലക്ഷം കോടി കടന്നിരിുന്നു. അവിടെ വാക്ക് പാലിക്കാത്ത സര്‍ക്കാരിന്റെ മുഖ്യമന്ത്രിയാണ് ഇവിടെ വന്ന് കോണ്‍ഗ്രസിനായി പ്രചാരണം നടത്തുന്നത്.
പിണറായി വിജയനോട് 'പോ മോനെ' എന്ന് പറയുന്ന അദ്ദേഹം, സ്വന്തം പാര്‍ട്ടിയുടെ അവസ്ഥ കാണുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എഫ്‌സിആര്‍എയുടെ പേരിലും കോണ്‍ഗ്രസ് നുണ പ്രചാരണം നടത്തുകയാണ്.
അമിത് ഷാജിയും ന്യൂനപക്ഷ കാര്യ മന്ത്രിയുമൊക്കെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഒരു സമുദായത്തെ പേടിപ്പിക്കാനും അവര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാനും വേണ്ടിയാണ് ഇത് ക്രിസ്ത്യന്‍ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്.
കോണ്‍ഗ്രസിന്റെ അടുത്ത നുണ 'ഡീല്‍' രാഷ്ട്രീയമാണ്.
ഡി.കെ. ശിവകുമാറും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഒക്കെയാണ് ഇവിടെ വന്ന് ഡീലിനെ കുറിച്ച് പറയുന്നത്. സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ 27 സംസ്ഥാനങ്ങളില്‍ ഡീല്‍ ഉണ്ട്, അതാണ് 'ഇന്ത്യ' സഖ്യം. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസിനെ ലിഗ് വിഴുങ്ങിയെന്നതാണ് സത്യമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ എം ടി രമേശ്. യുഡിഎഫ് മുന്നണിയില്‍ കോണ്‍ഗ്രസിനേക്കാള്‍ പ്രാധാന്യം മുസ്ലിം ലീഗിനാണ്. കോണ്‍ഗ്രസ് മുസ്ലിം ലീഗിന് വിധേയപ്പെട്ട ഒരു പാര്‍ട്ടിയായി മാറിയിരിക്കുന്നു. ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ തീവ്ര സ്വഭാവമുള്ള സംഘടനകളുമായും, ചിലയിടങ്ങളില്‍ സിപിഎമ്മുമായും രാഷ്ട്രീയ ഡീലുകള്‍ ഉണ്ടാക്കുന്നത് മുസ്ലിം ലീഗാണ്. ഇതിനെല്ലാം കോണ്‍ഗ്രസ് മൗനാനുവാദം നല്‍കുകയാണെന്നും രമേശ് പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ചേര്‍ത്ത് ബിജെപിക്കെതിരെ ഒരു വലിയ സഖ്യമുണ്ടാക്കി വിജയിക്കാമെന്നത് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വ്യാമോഹം മാത്രമാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടുകളെ ജനങ്ങള്‍ തിരിച്ചറിയും. എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് കേരളത്തില്‍ കരുത്തുറ്റ രാഷ്ട്രീയ മുന്നേറ്റം നടത്താന്‍ ദേശീയ ജനാധിപത്യ സഖ്യം തയ്യാറായികഴിഞ്ഞെന്നും രമേശ് പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S