Enter your Email Address to subscribe to our newsletters

Kannur, 07 ഏപ്രില്‍ (H.S.)
കര്‍ഷകരുടെ രക്തക്കറ പുരണ്ട സര്‍ക്കാരാണിത്. വൈക്കത്ത് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ തൂങ്ങിമരിച്ച ചെല്ലപ്പന്‍ അതില്‍ ഒടുവിലത്തേത്. എൽഡിഎഫിന്റെ രാഷ്ട്രീയ വേട്ടയാടലുകള്‍ക്ക് ഇരയായതിനെ തുടര്‍ന്നാണ് ചെല്ലപ്പന്‍ ആത്മഹത്യ ചെയ്തത്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹമത് പറയുന്നുണ്ട്. എൽഡിഎഫിൽ നിന്ന് പ്രതികാര നടപടി ഉണ്ടായപ്പോള്‍ ചെല്ലപ്പന്‍ കൃഷിമന്ത്രിയേയും ആഭ്യന്തരവകുപ്പിനേയും സമീപിച്ചിരുന്നെങ്കിലും നീതി ലഭിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടമായ കര്‍ഷക വിരുദ്ധ നയങ്ങളാണ് ചെല്ലപ്പന്റെ ജീവനെടുത്തത്. മണ്ണില്‍ പണിയെടുത്ത കര്‍ഷകന്റെ ആത്മാഭിമാനത്തെയാണ് പിണറായി ഭരണകൂടം ചവിട്ടിമെതിച്ചത്. ചെല്ലപ്പന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് കേരളീയ ജനത മാപ്പുനല്‍കില്ല.ഈ സര്‍ക്കാരിനെതിരായ കര്‍ഷക രോഷം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തലയാഴം സ്വദേശി മക്കന്‍ ചെല്ലപ്പന്‍ പാര്‍ട്ടിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ചൊവ്വാഴ്ചയാണ് കര്‍ഷകനും സിപിഐ അനുഭാവിയുമായ മക്കന്‍ ചെല്ലപ്പനെ (67) തലയാഴത്തുള്ള സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഇദ്ദേഹം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ വൈക്കത്തെ സിപിഐക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം വൈക്കത്തെ സിപിഐക്കാണെന്ന് വീഡിയോയില്‍ മക്കന്‍ ചെല്ലപ്പന്‍ പറയുന്നുണ്ട്. തന്നെ സിപിഐക്കാര്‍ ഇല്ലായ്മചെയ്യുമെന്ന് 100 ശതമാനവും തനിക്കറിയാമെന്നും ഇദ്ദേഹം വീഡിയോയില്‍ പറയുന്നു.
രാഷ്ട്രീയ വേട്ടയാടലുകള്‍ക്ക് ഇരയായ കാര്യവും അദ്ദേഹം 25.37 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ കാര്‍ഷിക ഗവേഷണങ്ങളെയും നഴ്സറിയെയും തകര്‍ക്കാന്‍ സിപിഐ നേതാക്കള്‍ നിരന്തരം ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു. വെന്തകരിയിലെയും കാരപ്പുറത്തെയും കൃഷികള്‍ പലപ്പോഴായി വെട്ടി നശിപ്പിക്കപ്പെട്ടു. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ താന്‍തന്നെ കൃഷി നശിപ്പിച്ചതാണെന്ന് രാഷ്ട്രീയക്കാര്‍ പ്രചരിപ്പിച്ചു. 2010-ല്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് വൈക്കം താലൂക്ക് ഓഫീസിന് മുന്‍പില്‍ താന്‍ നടത്തിയ നിരാഹാര സമരം സിപിഐയുടെ കൂടുതല്‍ ശത്രുതയ്ക്ക് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ വേലികെട്ടി വഴി അടയ്ക്കുകയും കക്കൂസ് നിര്‍മിച്ച് തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഈ പീഡനങ്ങള്‍ സഹിക്കവയ്യാതെ കുടുംബത്തെ കൊന്ന് ആത്മഹത്യ ചെയ്താലോ എന്നുപോലും ആലോചിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. പിന്നീട് കുടുംബത്തോടൊപ്പം തമിഴ്നാട്ടിലെ പളനിയിലേക്ക് പലായനം ചെയ്യേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു.
കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിനെയോ ആഭ്യന്തര വകുപ്പിനെയോ സമീപിച്ചിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് ചെല്ലപ്പന്‍ പറയുന്നു. ഗവണ്‍മെന്റ് നിശ്ചയിച്ച മൂന്ന് രൂപയുടെ തൈകള്‍ വെറും ഒരു രൂപയ്ക്ക് നല്‍കാമെന്ന് പറഞ്ഞിട്ടും അധികാരികള്‍ അതിന് തയ്യാറായില്ല. രാജ്യത്തിന്റെ പുരോഗതിയല്ല, മറിച്ച് കമ്മീഷനാണ് രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടത്. തനിക്ക് അര്‍ഹമായ പ്രോജക്റ്റുകളും ലൈസന്‍സുകളും നല്‍കുന്നതില്‍ മനപ്പൂര്‍വ്വം കാലതാമസം വരുത്തിയതായും അദ്ദേഹം ആരോപിക്കുന്നു.
---------------
Hindusthan Samachar / Sreejith S